കുട്ടിക്കാലം മുതല്‍ക്കേ മനുഷ്യന്‍ ശീലിക്കേണ്ട സ്വഭാവമായിട്ടാണ് ധ്യാനത്തെ വേദം കാണുന്നത്. മനുഷ്യനെ ഭരിക്കുന്ന മൂന്ന് അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ് ധ്യാനം. മറ്റ് രണ്ടെണ്ണം വിധിയും ഉദയവുമാണ്. പാപ-പുണ്യ സമ്മിശ്രമായ അനേകം ജന്മങ്ങളിലൂടെ ജീവികള്‍ കടന്നുപോകുന്നുണ്ടെന്നത് ഭാരതീയ തത്വശാസ്ത്രങ്ങളുടെ (ചാര്‍വാക വേദം ഒഴിച്ച്) അടിത്തറയാണ്. പുനര്‍ജന്മത്തില്‍ വിശ്വാസമില്ലെങ്കില്‍ വേദസാരങ്ങള്‍ ഒരു ഭാരതീയന് അന്യമായിത്തീരും. പുനര്‍ജന്മസിദ്ധാന്തം ശരിയാണെങ്കില്‍ ഭൗതികവാദത്തിന്റെ അടിത്തറയായ വൈരുദ്ധ്യാധിഷ്ഠിത ചിന്തകളെല്ലാം അപ്രസക്തമാകുന്നുവെന്നും നാം മനസ്സിലാക്കണം. അതിന്റെ വാസ്തവികത എന്തുതന്നെയായാലും വിധി മനുഷ്യന്റെ നിയന്ത്രണത്തിലല്ല.
രണ്ടാമത്തെ ഘടകമായ ഉദയം എന്ന വൈദികപദംകൊണ്ട് നാം അര്‍ത്ഥമാക്കേണ്ടത് നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ എന്നത്രെ. അതായത് നാം ഏതേത് മാതാപിതാക്കളുടെ സന്തതിയായിട്ടാണ് ഈ ഭൂമിയില്‍ ജനിക്കുന്നത്, ഏതേത് സാഹചര്യങ്ങളിലാണ് നാം വളരുന്നത് തുടങ്ങിയ കാര്യങ്ങള്‍. സൂര്യനും ചന്ദ്രനും ഉള്‍പ്പെടെ നമ്മുടെ ഭൂമിയുടെ ചുറ്റുവട്ടത്തിലുള്ള സകല ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗുരുത്വം നമ്മെ ജനനം മുതല്‍ മരണംവരെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യം ഇപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍പോലും അംഗീകരിക്കുന്ന സത്യമാണ്. കാരണം, ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭം മുതല്‍ നിലവില്‍ വന്ന ക്വാണ്ടം ബലതന്ത്രം എന്ന ഉത്തരാധുനിക ശാസ്ത്രശാഖയിലെ അനിശ്ചിതത്വ തത്വവും അസ്ഥാനീയ തത്വവും സൂചിപ്പിക്കുന്നത് പ്രപഞ്ചത്തിലെ സകല വസ്തുക്കളും കാല-ദൂരങ്ങള്‍ക്കതീതമായി തത്സമയ വ്യവസ്ഥയില്‍ പരസ്പരം ബന്ധിതമാണെന്നാണ്. അതായത്, ഭൂമിയിലെ ഒരു പുല്‍ക്കൊടിയുടെ ചലനം അങ്ങ് ദൂരെ ഒരു നക്ഷത്രത്തില്‍ തത്സമയം അറിയപ്പെടുന്നുണ്ടെന്ന വേദസത്യം ശാസ്ത്രജ്ഞരും ഇപ്പോള്‍ അംഗീകരിച്ചുകഴിഞ്ഞുവെന്നര്‍ത്ഥം!
ഇവിടെ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു മനുഷ്യന്‍ വിധിയിലും ഉദയത്തിലും വിശ്വസിച്ചാലും ഇല്ലെങ്കിലും അത് പ്രപഞ്ച നിയമമായി നിലനില്‍ക്കുന്നതിനാല്‍ നമുക്ക് അതിന്മേല്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന പരമസത്യമത്രെ. പക്ഷേ, വിധിയെയും ഉദയത്തെയും മാറ്റിമറിക്കാനുള്ള വജ്രായുധമായിട്ടാണ് വേദം മൂന്നാമത്തെ ഘടകമായ ധ്യാനത്തെ നിര്‍വചിച്ചിട്ടുള്ളത്. ധ്യാനം എന്ന പദത്തിന് പകരം ഭാഗ്യം എന്ന പദം ഉപയോഗിച്ചാലും അര്‍ത്ഥവ്യത്യാസം ഉണ്ടാകില്ലെന്നാണ് വേദം നിര്‍വിശങ്കം പ്രഖ്യാപിക്കുന്നത്! നമ്മുടെ ജീവിതത്തിലെ എല്ലാവിധ അനിശ്ചിതത്വങ്ങളേയും പാപ-പുണ്യങ്ങളെയും ഭസ്മമാക്കിക്കൊണ്ട് ഭാഗ്യത്തെ നമുക്ക് അനുകൂലമാക്കാനുള്ള വിദ്യകളാണ് എല്ലാ മതങ്ങളും മുന്നോട്ടുവയ്‌ക്കുന്നത്.
ധ്യാനത്തിന്റെ ചരിത്രത്തിന് മനുഷ്യസംസ്‌കാരത്തോളം തന്നെ പഴക്കമുണ്ട്. ഭൂമിയുടെ വിവിധ കോണുകളില്‍, വിവിധകാലങ്ങളില്‍ ജനിച്ച്, ജീവിച്ച് മരിച്ച എല്ലാ പ്രവാചകന്മാരും ധ്യാനികളായിരുന്നു എന്നത് അദ്ഭുതകരമായ ഒരു സത്യമല്ലെ? ഈ സത്യമാണ് ധ്യാനത്തിന്റെ പ്രയോഗക്ഷമതയ്‌ക്ക് തിളക്കം നല്‍കുന്നത്. ശ്രീബുദ്ധനും മഹാവീരനും ഉള്‍പ്പെടെ ഭാരതത്തിലെ ഋഷിവര്യന്മാരെല്ലാം ജ്ഞാനികളായിത്തീര്‍ന്നത് ധ്യാനത്തിലൂടെയായിരുന്നു എന്ന് നമുക്കറിയാം.
എന്തുകൊണ്ട് മനുഷ്യന്‍ ധ്യാനിക്കണം എന്ന ചോദ്യത്തിന് ഭാരതം 5000 വര്‍ഷം മുന്‍പ് തന്നെ ഉത്തരം നല്‍കിയിട്ടുണ്ട്.
സഞ്ചിതവും ആര്‍ജിതവുമായ നമ്മുടെ കര്‍മഫലങ്ങളും മാറിമാറി വരുന്ന ഋതുക്കളും സൂര്യ-ചന്ദ്ര-നക്ഷത്രാദികളുടെ ചലനങ്ങളും നമ്മെ അനുനിമിഷം സ്വാധീനിച്ചുകൊണ്ടേയിരിക്കുമ്പോള്‍ സര്‍വ വിഘ്‌ന ഹരായ ദേവായ സ്വാഹഃ എന്ന മന്ത്രംകൊണ്ട് അവയെയൊക്കെ നമുക്കനുകൂലമാക്കിത്തീര്‍ക്കാമെന്ന് ആദ്യമായി കണ്ടെത്തിയത് ഭാരതത്തിലെ ഋഷിവര്യന്മാരായിരുന്നു. അതിന്റെ വിശദാംശങ്ങളാണ് അവര്‍ നിഗൂഢ ശാസ്ത്രസത്യങ്ങളായി, വേദസൂക്തങ്ങളായി കുറിച്ചിട്ടത്. സന്ധ്യയ്‌ക്ക് നിലവിളക്ക് കൊളുത്തി രാമനാമം ജപിക്കുന്നത് മുതല്‍ അതീന്ദ്രിയധ്യാനരീതികള്‍ വരെയുള്ള വിവിധങ്ങളായ ധ്യാനരീതികള്‍ ഭാരതം വികസിപ്പിച്ചെടുത്തത് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പാണ്. മതങ്ങളുടെ ഐക്യത്തെയാണ് ധ്യാനം പ്രതിനിധാനം ചെയ്യുന്നത്. ആ സത്യം മറന്നുകൊണ്ടാണ് മനുഷ്യന്‍ ആചാരങ്ങളുടെ തൊണ്ടിന്‍ പുറങ്ങളില്‍ മര്‍ക്കടന്മാരെപ്പോലെ കടിപിടികൂട്ടുന്നത്!
ധ്യാനം ജീവന്റെ അത്യുന്നതമായ ഒരു സ്വഭാവവിശേഷമാണ്. ജീവികളില്‍ മനുഷ്യന്‍ മാത്രമേ സാര്‍ത്ഥകമായി ധ്യാനിക്കാറുള്ളൂ. അതുകൊണ്ട് ധ്യാനത്തിന്റെ യുക്തി അളക്കണമെങ്കില്‍ നമുക്ക് ജീവന്റെ ഉത്ഭവപരിണാമങ്ങളെപ്പറ്റി പഠിക്കണം. നൈട്രജന്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍, കാര്‍ബണ്‍ തുടങ്ങി ഏഴ് മൂലകങ്ങള്‍ സവിശേഷമായ രീതിയില്‍ സംയോജിച്ചപ്പോഴാണ് ജീവന്‍ എന്ന പ്രതിഭാസം ഉടലെടുത്തതെന്ന് ഡിഎന്‍എയുടെ ഘടനാവിശേഷങ്ങള്‍ പഠിച്ചവര്‍ക്ക് അറിയാം. ഇത്തരം തന്മാത്രകള്‍ക്ക് പ്രത്യുല്‍പാദനത്തിനും ഉള്‍പരിവര്‍ത്തനത്തിനുള്ള സവിശേഷമായ കഴിവുണ്ട്. ഈ കഴിവാണ് പ്രപഞ്ച പരിണാമ ചരിത്രത്തിലെ മധ്യഘട്ടത്തില്‍ ഭൂമിയെന്ന ചെറുഗ്രഹത്തിന്റെ ഏതോ ഒരു മൂലയില്‍ ജീവന്റെ വിത്തെറിയാന്‍ പ്രപഞ്ചനാഥനെ പ്രേരിപ്പിച്ചത്.
മനുഷ്യന്റെ ഉല്‍പ്പത്തിയെ ലക്ഷ്യമാക്കി ഏതോ ഒരദൃശ്യശക്തിയുടെ സാന്നിദ്ധ്യം ഉള്ളതായി വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കയാണ്. തികഞ്ഞ യുക്തിവാദിയായിരുന്ന സ്റ്റീഫന്‍ ഹോക്കിങ് എന്ന കോസ്‌മോളജിസ്റ്റ് പോലും തന്റെ ഏറ്റവും പുതിയ പുസ്തകത്തിന് മഹാരൂപകല്‍പ്പന എന്നര്‍ത്ഥം വരുന്ന ‘ദി ഗ്രാന്റ് ഡിസൈന്‍’ എന്ന പേര് നല്‍കിയിട്ടുള്ളത് ആന്ത്രോപ്പിക് കോസ്‌മോളജിയിലുള്ള തന്റെ വിശ്വാസം ദൃഢീഭവിച്ചതിനുള്ള തെളിവാണ്.
പ്രപഞ്ചത്തില്‍ മനുഷ്യന്റെ ആവിര്‍ഭാവത്തിന് പിറകില്‍ അതിമഹത്തായ ഒരു ഭാവനയുടെ തിളക്കം കാണാമെന്ന് ഉത്തരാധുനിക ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ അവിടെ ഒരു സൃഷ്ടികര്‍ത്താവിന്റെ സാന്നിദ്ധ്യം അനിവാര്യമായിത്തീരുന്നു. ആ മഹാചൈതന്യശക്തിയെയാണ് നാം പരമാത്മാവെന്ന് വിളിക്കുന്നത്. അമ്മയോടും അച്ഛനോടുമുള്ള നമ്മുടെ ബഹുമാനത്തിന്റെ അനന്തശൃംഖല നാം പുറകോട്ട് നീട്ടിയാല്‍ അത് ചെന്നെത്തുന്നത് ആ മംഗലമഹാശക്തിയിലേക്ക് തന്നെയല്ലെ?
ധ്യാനത്തിലൂടെ നാം ആ മഹാചൈതന്യത്തെ സ്മരിച്ച് വിനയപൂര്‍വം നമിക്കുമ്പോള്‍ ഒരു പിതാവ് തന്റെ പൊന്നോമന പുത്രനോടെന്നവണ്ണം നമ്മില്‍ സ്‌നേഹവാത്സല്യങ്ങള്‍ ചൊരിയുമെന്നാണ് എല്ലാ മതങ്ങളും പറയുന്നത്. ആ പരമാത്മസ്‌നേഹസാന്ത്വനം നമുക്ക് നിത്യമായ ശാന്തിയും സമാധാനവും പരമമായ മോചനവും (മോക്ഷം) നല്‍കുമെന്ന കാര്യം തീര്‍ച്ചയല്ലെ?
















