വന്നതും വരുന്നതും അറിയുന്നവരാണ് ജ്ഞാനമൂര്‍ത്തികള്‍. ഭാവിയില്‍ തന്നെ കയറിട്ടുകെട്ടി വലിക്കുകയും, ആണിയടിച്ചു കുരിശില്‍ തറയ്‌ക്കുകയും ചെയ്യുന്ന അവിവേകികളുടെ ഉദയം മുമ്പേ അറിഞ്ഞതിനാലാണ് ‘വിഡ്ഢിക്കു തോന്നിയാലും പൂമാല പാമ്പാവില്ല’ എന്നു ശ്രീ നാരായണ ഗുരുദേവന്‍ പണ്ടേയ്‌ക്കു പണ്ടേ അരുളിച്ചെയ്തത്. തൃപ്പാദവിരചിതമായ ചിദംബരാഷ്ടകം, വിഷ്ണ്വഷ്ടകം, ശ്രീ വാസുദേവാഷ്ടകം, ശ്രീകൃഷ്ണദര്‍ശനം തുടങ്ങിയവയിലെ ഒരു വരിയെങ്കിലും ചൊല്ലി പഠിച്ചിരുന്നെങ്കിലോ, അദ്ദേഹം പ്രതിഷ്ഠിച്ച ശിവ, വിഷ്ണു, ഗണപതി, സുബ്രഹ്മണ്യ ക്ഷേത്രങ്ങളുടെ തിണ്ണയ്‌ക്ക് മഴനനയാതിരിക്കാനെങ്കിലും കയറി നില്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ വരികള്‍ക്കിടയില്‍ വായിച്ചുണ്ടാക്കിയ അല്‍പജ്ഞാനംവച്ച് ആ ചിരന്തനനെ ഹിന്ദു സംന്യാസിയല്ലെന്നും ദൈവമല്ലെന്നും ആക്ഷേപിക്കാന്‍ ഒരുവനും മുതിരുമായിരുന്നില്ല.
‘ധര്‍മ്മ ഏവ പരം വൈഭവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മ സര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം.’
ആദിമൂലമായ പരബ്രഹ്മം തന്നെയാണ് ധര്‍മ്മമെന്നും, ആ ധര്‍മ്മമാണ് ഏവനും പാലിക്കേണ്ടതെന്നും ഘോഷിക്കുന്ന ഗുരുദേവ വരികളാണ് മുകളില്‍. തൃശൂരില്‍ 1103ല്‍ ശ്രീ നാരായണ ധര്‍മ്മസംഘം സ്ഥാപിച്ചപ്പോള്‍ ആശ്രമനിയമമായി ചേര്‍ത്തതും ഇതുതന്നെ. പ്രണവപ്പൊരുളായ ധര്‍മ്മം മൂലപ്രകൃതിയുടെ ഇച്ഛയാല്‍ സത്വ, തമോ, രജസ്സുകളായി വേര്‍പിരിഞ്ഞ് ബ്രഹ്മവിഷ്ണുശിവന്മാരായി മാറിയെന്നും, ആ ത്രിമൂര്‍ത്തികള്‍ തന്നെയാണ് ‘ഓമിത്യേകാക്ഷരം ബ്രഹ്മം’ എന്ന ബ്രഹ്മാര്‍ത്ഥ വാചിപ്രകാരം ഓങ്കാരബീജമായി അറിയപ്പെടുന്നതെന്നും മനസ്സിലാക്കാനുള്ള വിവരമില്ലാത്തവര്‍ക്ക് ധര്‍മ്മത്തിനു പകരം അധര്‍മ്മത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാനുള്ള കഴിവല്ലേയുള്ളൂ.
‘ഭുജംഗതല്‍പം ഭുവനൈകനാഥം
പുനഃ പുനഃ സ്വീകൃത കായമാദ്യം
പുരന്ദരാദ്വൈരപി വന്ദിതം സദാ
മുകുന്ദമത്യന്ത മനോഹരം ഭജേ!’
അനന്തനില്‍ തല ചായ്ച്ച് മരുവുന്നവനും, ഇക്കാണുന്ന പ്രപഞ്ചത്തിന്റെ ഏക രക്ഷകനും, പല അവതാരങ്ങള്‍ എടുത്തവനും, ഇന്ദ്രാദികളും മുട്ടുകുത്തുന്നവനുമായ ഭഗവാന്‍ ശ്രീ നാരായണനെ ഞാന്‍ പൂജിക്കുന്നു എന്നര്‍ത്ഥമുള്ള ഗുരുദേവന്റെ സ്‌തോത്രമാണ് മേല്‍ക്കൊടുത്തത്. ഇവിടെ അദ്ദേഹം പ്രപഞ്ചത്തിന്റെ ‘ഏക രക്ഷകനായി’ കാണുന്നത് ക്രിസ്തുവിനെയും മുഹമ്മദിനെയും കാറല്‍ മാര്‍ക്‌സിനെയുമല്ല; മറിച്ച് ഹിന്ദുക്കളുടെ പരമോന്നത ദേവനായ സാക്ഷാല്‍ ശ്രീ മഹാവിഷ്ണുവിനെ തന്നെയാണെന്ന മഹാസത്യം സകല കപട ഗുരുഭക്തരും ആത്മസംയമനം കൈവിടാതെ ഉള്‍ക്കൊണ്ടാല്‍ നന്ന്.
ചിലര്‍ക്ക് ഗുരുദേവന്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവാണ്; മറ്റു ചിലര്‍ക്ക് അദ്ദേഹം നവോത്ഥാന നായകനും, വേറെ ചിലര്‍ക്ക് കമ്മ്യൂണിസ്റ്റുകാരനും ന്യൂനപക്ഷപ്രേമിയും ഒക്കെയാണ്. അദൃക്കുകള്‍ ആനയെ കണ്ടതുപോലെ, അജ്ഞാനികള്‍ അവരുടെ നീചലക്ഷ്യങ്ങള്‍ക്ക് ഉതകുംവിധം നേട്ടത്തിനായി ഗുരുദേവ തൃപ്പാദങ്ങളെപ്പറ്റി ഓരോ വിടുവായ് എഴുന്നള്ളിക്കുന്നതു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നതാവട്ടെ നീലകണ്ഠദീക്ഷിതരുടെ പ്രസിദ്ധമായ അനേ്യാക്തിയും:
‘ശ്രാന്തരായ് തണല്‍മരത്തെയൊന്നിനെ
യണഞ്ഞുപാന്ഥര്‍ മരുവീടവേ
സ്വാന്തമോദമൊടൊരുത്തനങ്ങു
കരുതുന്നതിന്നു പലതും ശുഭം
കാന്തമായൊരു വടിക്കതിന്റെ വിടപ
ച്ഛിദയ്‌ക്കൊരുവ,നോര്‍ത്തിടു
ന്നാന്തരം പരനുറച്ചിടുന്നതു മുറി
ച്ചുടന്‍ കതകു തീര്‍ക്കുവാന്‍.’
മരത്തണലില്‍ വിശ്രമിക്കുന്ന വഴിയാത്രികരിലൊരുവന്റെ വിചാരം, ആ മരം വെട്ടിയാല്‍ ധാരാളം ഉരുപ്പടികള്‍ ഉണ്ടാക്കാമെന്നാണ്. മറ്റൊരുവന്‍ അതിന്റെ കമ്പ് വെട്ടി വടിയുണ്ടാക്കാമെന്നു കരുതുമ്പോള്‍, ഇനിയുമൊരുവന്‍ ചിന്തിക്കുന്നത് ക്ഷീണിതര്‍ക്കു തണലേകാന്‍ എക്കാലവും ആ മരം സംരക്ഷിക്കണമെന്നാണ്. ഗുരുദേവനെന്ന മഹാശാഖിയെ വടിയും പലകയുമാക്കാമെന്നു വൃഥാ മോഹിക്കുന്ന മതേതരവ്യാജന്മാരും, ‘ആദ്ധ്യാത്മികമോക്ഷം നേടാന്‍ മതപരിവര്‍ത്തനം ആവശ്യമില്ല’ എന്ന പ്രസിദ്ധമായ ഗുരുദേവസൂക്തം കേട്ടില്ലെന്നു നടിച്ച് മതംമാറ്റത്തിലൂടെ ഈഴവകുലം തന്നെ മുടിപ്പിച്ചു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ മതഭ്രാന്തന്മാരും ഇപ്പോള്‍ ഗുരുമഹാത്മ്യം പാടി വായിട്ടലക്കുന്നെങ്കില്‍ അതില്‍നിന്നു മനസ്സിലാക്കേണ്ടത് ‘ഒടിക്കുഴിക്കു സാക്ഷി കുറുക്കന്‍’ എന്ന ചൊല്ലിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു തന്നെയാണ്.
കുരുക്ഷേത്ര യുദ്ധകാലത്ത് കൗരവര്‍ യുദ്ധകാര്യ കൂടിയാലോചനകള്‍ നടത്തിയിരുന്നത് അത്താഴത്തിനു ശേഷമായിരുന്നു. അര്‍ജ്ജുനനെ അങ്ങനെ കൊല്ലണം, ഭീമനെ ഇങ്ങനെ കൊല്ലണം എന്നൊക്കെ ആണുങ്ങള്‍ ഓരോന്നു പ്ലാന്‍ ചെയ്യുമ്പോള്‍ അവരുടെ പെണ്ണുങ്ങളും മാറിയിരുന്ന് ചര്‍ച്ച നടത്തും: യുദ്ധം ജയിച്ചാല്‍ പാഞ്ചാലിയെ വേലക്കാരിയാക്കണം, കുന്തിയുടെ കരണത്ത് അടിക്കണം എന്നൊക്കെ. അവസാനം മനസ്സില്‍ കണ്ടതെല്ലാം വടി കുത്തി പിരിയുകയും ചെയ്തു. അത്താഴത്തിനുശേഷം ആലോചന പാടില്ലെന്നു പറയുന്നതും, സ്ത്രീസദസ്സുകള്‍ക്ക് അത്താഴക്കോടതിയെന്നു പേരുവീണതും ഇങ്ങനെയാണ്. ഇതേപോലെ ഇവിടെയും ചിലര്‍ ചില അത്താഴചര്‍ച്ചകള്‍ നടത്തുകയാണ് ഗുരുദേവനെ സംന്യാസിയല്ലാതാക്കണം, ഹിന്ദുവല്ലാതാക്കണം, ദൈവമല്ലാതാക്കണം എന്നിങ്ങനെ. മൂക്കു മുറിച്ച് ശകുനം മുടക്കുന്ന ഇത്തരം അത്താഴക്കോടതിക്കാരുടെ അറിവിലേക്ക് ചെറിയൊരു സംഭവം പറയാം:
ഗുരുദേവന്‍ കാവാലത്ത് ഒരു ഗൃഹത്തില്‍ വിശ്രമിക്കുന്ന വേളയിലാണ് ഒരു അത്താഴപ്പഷ്ണിക്കാരന്‍ തൃപ്പാദങ്ങളെ ദര്‍ശിക്കാന്‍ എത്തുന്നത്. കുശലാന്വേഷണത്തിന്റെ ഭാഗമായി ഗുരുദേവന്‍ അയാളോടു തിരക്കി:
”എന്താണ് ജോലി?”
”കന്നിനെ അടിക്കുന്നു!”
”നിത്യേന അടിക്കുമോ..?”
”അടിക്കും!”
”എന്നുമിങ്ങനെ അടിച്ചാല്‍ പാവം കന്ന് ചത്തുപോവില്ലേ?”
ഗുരുദേവന്റെ പ്രസിദ്ധമായ ഒരു ഫലിതം മാത്രമല്ല ഇത്. ‘വിദ്യകൊണ്ടു പ്രബുദ്ധരാകുവിന്‍’ എന്നു കാഹളം മുഴക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇത്തരം ആകസ്മികതകള്‍ക്കു പിന്നിലെ ആരുമറിയാത്ത നോവുകളാണ്. ജോലിയെന്തെന്ന ഗുരുദേവന്റെ ചോദ്യത്തിനു മറുപടിയായി അയാള്‍ ഉഴവെന്നു പറഞ്ഞിരുന്നെങ്കില്‍ തൃപ്പാദങ്ങള്‍ അവിടംകൊണ്ടു നിര്‍ത്തിയേനെ; എന്നാല്‍ കന്നിനെ അടിക്കുന്നുവെന്ന അപരിഷ്‌കൃതമായ പദപ്രയോഗത്തിലൂടെ ഒരു ജനതയുടെ അന്നത്തെ പോരായ്‌മകളില്‍ ഒന്നായ വിദ്യാഭ്യാസത്തിന്റെ കുറവ് ഗുരുദേവന്‍ മനസ്സിലാക്കുകയായിരുന്നു.
‘ഈശ്വരനോടുള്ള ഭക്തിക്കും അടുപ്പത്തിനും അമ്പലംപോലെ മാര്‍ഗ്ഗം തെളിക്കുന്ന മറ്റൊന്നുമില്ല’ എന്നു ഗുരുദേവന്‍ പറഞ്ഞിട്ടുള്ളത് പലരും കേട്ടിട്ടുണ്ടാവില്ല. ക്രിസ്ത്യന്‍ മിഷനറിമാര്‍ ധര്‍മ്മപ്പള്ളിക്കൂടങ്ങള്‍ എന്ന പേരില്‍ നാടുനീളെ വിദ്യാലയങ്ങള്‍ സ്ഥാപിച്ച്, അവിടെ പഠിക്കാനെത്തുന്ന അധഃസ്ഥിത വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബത്തെത്തന്നെയും പറഞ്ഞു മയക്കി മതംമാറ്റുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് അദ്ദേഹം അമ്പലങ്ങള്‍ നിര്‍മ്മിച്ച് സ്വപൈതൃകം സംരക്ഷിക്കുന്നത്. അന്യ മതഗ്രന്ഥങ്ങളില്‍ തല്‍പരരാകാതിരിക്കാന്‍ വേണ്ടിയാണ് സ്വജനങ്ങള്‍ക്കു വേണ്ടി ഒരുപാട് സ്‌തോത്രങ്ങളും കീര്‍ത്തനങ്ങളും അദ്ദേഹംതന്നെ രചിക്കുന്നതും. അല്ലാത്തപക്ഷം അദ്ദേഹത്തിനു കുറേ വിപ്ലവഗാനങ്ങളും പള്ളിപ്പാട്ടുകളും എഴുതുകയും, പള്ളികളും പാര്‍ട്ടി ഓഫീസുകളും പണിതു കൂട്ടുകയും ചെയ്താല്‍ പോരേ? ഗുരുദേവനും അയ്യങ്കാളി മഹാത്മാവും പണ്ഡിറ്റ് കറുപ്പനുമൊക്കെ മതപരിവര്‍ത്തന വീരന്മാരുടെ കുതന്ത്രങ്ങളെ കടപുഴക്കി ഹിന്ദുവായി ജീവിച്ച് ഹിന്ദുവായി വിഷ്ണുപദം പ്രാപിച്ച യഥാര്‍ത്ഥ ഹിന്ദുക്കളാണ്. അവരെ ദുഷിച്ച ജാതിക്കോമരങ്ങള്‍ കാലത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പെട്ടപ്പോള്‍ ആ മഹാപുരുഷര്‍ പേര്‍ത്തും, പേര്‍ത്തും വാഴ്‌ത്തപ്പെടുന്നത് അവര്‍ ഈശ്വരാവതാരങ്ങള്‍ ആയതുകൊണ്ടു തന്നെയാണ്.
ഗുരുഭക്തര്‍ക്ക് ഗുരുദേവനെ ദൈവമായി കാണാന്‍ യാതൊരു പാടുമില്ല. ശ്രീനാരായണ ഗുരുദേവന്‍ ഞങ്ങളുടെ ചിത്തത്തില്‍ വിഷ്ണുവും ശിവനും ബ്രഹ്മാവുമെല്ലാമായി നിറഞ്ഞു നില്‍ക്കുന്നു. ആ കേവലാത്മാവുകളായി, അകപ്പൊരുളായി, സത്യസ്വരൂപരായി അദ്ദേഹത്തെ കാണാന്‍ കഴിയാത്തത് നിങ്ങളുടെ പോരായ്‌മയാണ്. അതിനു മറ്റുള്ളവരെ പഴിച്ചിട്ടെന്തു കാര്യം? അല്ലെങ്കില്‍ ഉച്ചൈസ്ഥരം വിളംബരം ചെയ്യൂ, ഗുരുദേവന്‍ ദൈവമാണെന്ന്.
















