തൃശൂര്‍: ഗുരുദേവന്റെ പേരില്‍ സര്‍ക്കാര്‍ ചെലവില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചാരണം. ശ്രീനാരായണ ഗുരുദേവന്റെ ‘നമുക്ക് ജാതിയില്ല’ വിളംബര ശതാബ്ദിയുടെ പേരിലാണ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നത്. സര്‍വ്വകലാശാലകള്‍, ഗവ. കോളേജുകള്‍, സ്കൂളുകള്‍, അക്കാദമികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വിളംബര ശതാബ്ദി സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
പരിപാടികളില്‍ ഗുരുദേവ തത്വങ്ങളേയോ ഗ്രന്ഥങ്ങളേയോ പരിചയപ്പെടുത്തുന്നതിന് പകരം സിപിഎമ്മിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ്. എസ്എന്‍ഡിപി യോഗ നേതൃത്വത്തിനും കേന്ദ്ര സര്‍ക്കാരിനും ഹൈന്ദവ സംഘടനകള്‍ക്കുമെതിരായ പ്രചാരണ യോഗങ്ങളാണ് നടക്കുന്നത്.
പ്രസംഗകരായെത്തുന്നത് സിപിഎം എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, പു.ക.സ ഭാരവാഹികള്‍, ഇടതു സര്‍വ്വീസ് സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരാണ്. ഗുരുദേവ ദര്ശനങ്ങളെക്കുറിച്ചല്ലാതെ രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തുന്നത് കേള്‍വിക്കാരെ അസ്വസ്ഥരാക്കുന്നു. സര്‍ക്കാര്‍ നടപടി ഭയന്ന് ആരും എതിര്‍ക്കാന്‍ തയ്യാറാകുന്നില്ല. നിര്‍ബന്ധമായും പരിപാടി സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
ഗുരുദേവ ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്യാസി സംഘങ്ങളില്പ്പെട്ടവരേയോ യോഗം ഭാരവാഹകളേയോ ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവുമുണ്ട്. ഗുരുദേവനെക്കാളേറെ പ്രസംഗങ്ങളില്‍ മുഴങ്ങിക്കേട്ടത് മോദി, മോദി വിലാപമായിരുന്നുവെന്നാണ് കലാമണ്ഡലത്തില്‍ നടന്ന പരിപാടിക്കുശേഷം ഒരാള്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: