തിരുവനന്തപുരം: കൊല്ലം കല്ലുകടവില്‍ ഗുഡ്സ് തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് തീവണ്ടി ഗതാഗതം താറുമാറായി. മണിക്കൂറുകള്‍ വൈകിയാണ് മിക്കവയും ഓടുന്നത്. പലയിടങ്ങളിലും തീവണ്ടികള്‍ കുടുങ്ങി. നിരവധിയെണ്ണം വഴിതിരിച്ചു വിട്ടു. ചിലത് റദ്ദാക്കി. 15ലധികം പാസഞ്ചര്‍ തീവണ്ടികള്‍ പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും റദ്ദാക്കി. യാത്ര തുടങ്ങിയ വിവിധ തീവണ്ടികള്‍ ഇടയ്ക്ക് യാത്ര അവസാനിപ്പിച്ചതും പലതും വൈകിയോടുന്നതും യാത്രക്കാരെ വലച്ചു.
പാസഞ്ചറുകള്‍ റദ്ദാക്കുകയും ദീര്‍ഘദൂര സര്‍വ്വീസുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തതോടെ തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിലെ യാത്രക്കാര്‍ ദുരിതത്തിലായി. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ്, നാഗര്‍കോവില്‍-ഗാന്ധിധാം എക്സ്പ്രസ് (16336), തിരുവനന്തപുരം -ഹൈദരാബാദ് ശബരി എക്സ്പ്രസ്(17229)എന്നിവ നാഗര്‍കോവില്‍, മധുര, ഈറോഡ് വഴി തിരിച്ചു വിട്ടു.
തിരുവനന്തപുരം-നിസ്സാമുദ്ദീന്‍ (12643) എക്സ്പ്രസ്, തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്(16345), തിരുനെല്‍വേലി-ഹാപ്പ എക്സ്പ്രസ്(19577) എന്നീ ട്രെയിനുകളാണ് തിരുനെല്‍വേലി, പൊള്ളാച്ചി പാലക്കാട്, ഷൊര്‍ണ്ണൂര്‍, കോഴിക്കോട് വഴി തിരിച്ചുവിട്ടത്. തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര തീവണ്ടികള്‍ തിരുനെല്‍വേലി വഴി തിരിച്ച് വിട്ടത് മധ്യകേരളത്തിലെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
തിരുവനന്തപുരം-ന്യൂദല്‍ഹി കേരള എക്സ്പ്രസ് (12625) മൂന്ന് മണിക്കൂര്‍ വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെട്ടത്. ഉച്ചക്ക് 2.50ന് തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ മെയില്‍(12624) വൈകിട്ട് അഞ്ചിന് കായംകുളത്ത് നിന്നാണ് യാത്ര തുടങ്ങിയത്.
കന്യാകുമാരി-ബംഗളൂരൂ ഐലന്‍ഡ് എക്സ്പ്രസും മണിക്കൂറുകളോളം വൈകി. വൈകുന്നേരം 5.20ന് പുറപ്പെടേണ്ട കന്യാകുമാരി-എഗ്മോര്‍ എക്സ്പ്രസ് (12634) രാത്രി പതിനൊന്നിനാണ് യാത്ര ആരംഭിച്ചത്.
മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് (16649) എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു. ഇന്നും പരശുറാം എറണാകുളം വരെ മാത്രമേ സര്‍വ്വീസ് നടത്തുവെന്ന് റെയില്‍വെ അറിയിച്ചു. നാഗര്‍കോവിലേക്കുള്ള ഏറനാട് എക്സ്പ്രസും എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു. രാവിലെ തിരുവനന്തപുരത്ത് എത്തേണ്ട ഇന്റര്‍സിറ്റിയും വഞ്ചിനാടും മലബാര്‍ എക്സപ്രസും മണിക്കൂറുകളോളം വൈകിയാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയത്.
ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം- ജനശതാബ്ദി എക്സപ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവ മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്.
തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് പുറപ്പെടുന്ന തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് എന്നിവ റദ്ദാക്കിയിതും യാത്രക്കാരെ വലച്ചു. വഴിതിരിച്ചു വിട്ട ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: