പാലാ: വര്‍ഷമായി അടഞ്ഞുകിടക്കുന്ന കരൂര്‍ ലാറ്റക്‌സ് ഫാക്ടറിയിലെ ജീവനക്കാര്‍ക്ക് ഓണം ബോണസ് വിതരണം ചെയ്യുന്നതിനായി വൃക്ഷങ്ങള്‍ വിറ്റ് പണം കണ്ടെത്താനുളള മാനേജ്‌മെന്റ് നീക്കം നടന്നില്ല.
ഒരു വര്‍ഷത്തിലധികമായി ശമ്പളം പോലും ലഭിക്കാത്ത ജീവനക്കാര്‍ക്ക് ഓണത്തിലെങ്കിലും ചെറിയ തുക ലഭിക്കുമെന്നുളള പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. കാണം വിറ്റും ഓണം ഉണ്ണാമെന്നുളള മോഹമാണ് നടപ്പാകാതെ പോയത്. ചിലവുകള്‍ക്കായി പണം കണ്ടെത്താനാണ് മാനേജ്‌മെന്റ് ഫാക്ടറി വളപ്പിലെ മരങ്ങള്‍ വില്‍ക്കുന്നതിന് പത്രപരസ്യം നല്‍കിയത്. വൃക്ഷലേലം കേട്ടറിഞ്ഞ് സംഘത്തില്‍ നിന്നും വിവിധ ഇനങ്ങളിലായി പണം കിട്ടാനുളളവരും നിക്ഷേപത്തുക കിട്ടാനുളളവരും കൂട്ടമായി സൊസൈറ്റിയില്‍ പാഞ്ഞെത്തി. ചില സഹകരണ സംഘങ്ങളും എത്തിച്ചേര്‍ന്നവരില്‍ ഉള്‍പ്പെട്ടിരുന്നു. പരാതിപ്രവാഹം ഉണ്ടായതോടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ സ്ഥലത്ത് എത്തിയതുമില്ല.
തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വരുന്നതിനാല്‍ ലേലം ചെയ്ത വസ്തുക്കള്‍ മുറിച്ചുമാറ്റുന്നതും നീക്കം ചെയ്യുന്നതിലും സുതാര്യത ഉണ്ടാവില്ലെന്നും, ലേലം ചെയ്യുന്ന വൃക്ഷങ്ങള്‍, അവയുടെ എണ്ണം, വലുപ്പം, മതിപ്പുവില എന്നിവ കണക്കാക്കിയിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. വൃക്ഷങ്ങള്‍ക്ക് സഹകരണ വകുപ്പ് അനുമതിയും നല്‍കിയിരുന്നില്ല. ലേലവ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല എന്ന പരാതിയില്‍ മാനേജ്‌മെന്റ് വൃക്ഷനടപടികള്‍ പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു. സൊസൈറ്റിയുടെ സഞ്ചിത ആസ്തിവസ്തുക്കള്‍ യഥേഷ്ടം വില്‍ക്കുന്നതിനെതിരെ കര്‍ഷക സംഘടനകളും സമരസമിതികളും രംഗത്ത് എത്തിയിരുന്നു.
ഓണക്കാലത്ത് ബോണസ് നല്‍കാതിരിക്കുന്നതിന് മാനേജ്‌മെന്റ് തന്ത്രപൂര്‍വ്വം ഒഴിവാകുന്നതിനും ജീവനക്കാരുടെ പ്രക്ഷോഭങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്ടിയുളള നടപടികളുടെ ഭാഗമായിരുന്നു വൃക്ഷവില്‍പന നാടകമെന്ന് ജീവനക്കാര്‍ ആരോപിച്ചു.
ഒരു വര്‍ഷമായി ശമ്പളമില്ലാതെ പ്രവര്‍ത്തനം നിലച്ച കോട്ടയം ജില്ലയിലെ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് പതിവുപോലെ ഇക്കൊല്ലവും എക്‌സ്‌ഗ്രേഷ്യാ അലവന്‍സ് 2300 രൂപ വീതം തൊഴില്‍ വകുപ്പ് മുഖേന വിതരണം ചെയ്‌തെങ്കിലും കരൂര്‍ ഫാക്ടറി ജീവനക്കാര്‍ ഈ ആനുകൂല്യവും ലഭിക്കുകയുണ്ടായില്ല. കരാര്‍ ജീവനക്കാരനായ മാനേജിംഗ് ഡയറക്ടറെ നിയോഗിച്ച് മാനേജ്‌മെന്റ് തരംതാണ നടപടികളാണ് നടത്തിവരുന്നതെന് തൊഴിലാളികള്‍ ആരോപിച്ചു. സഹകരണ വകുപ്പ് നോക്കുകുത്തി മാത്രമാണെന്നും ഒരുവിധ സംരക്ഷണ നടപടികളും സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
















