മുളങ്കുന്നത്തുകാവ് : തോളൂര്‍ ഗ്രാമീണ സേവനകേന്ദ്രമായ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഹൗസര്ജന്മാര് രാത്രിയില്‍ സേവനത്തിന് ഇല്ലാതായത് രോഗികളെ വലക്കുന്നു. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരുന്ന ജില്ലയിലെ ഏക സാമൂഹികാരോഗ്യകേന്ദ്രമാണിത്. കഴിഞ്ഞദിവസം രാത്രി സിപിഎമ്മുകാര്‍ ആരോഗ്യകേന്ദ്രത്തിലെത്തി വനിതകളായ ഹൗസര്ജന്മാരേയും സ്റ്റാഫ് നേഴ്സിനേയും ശല്യപ്പെടുത്തിയെന്ന പരാതി ഉണ്ടായി. ഇതിനെതിരെ അവര്‍ ആരോഗ്യകേന്ദ്രം സൂപ്രണ്ടിന് പരാതി നല്‍കുകയും സിപിഎമ്മുകാര്‍ ഒത്തുതീര്‍പ്പിനായി ശ്രമിക്കുകയും ചെയ്തുവത്രെ. ഇതിനിടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് പരാതിയെത്തിയപ്പോള്‍ രാത്രികാലങ്ങളില്‍ വനിത ഹൗസര്ജന്മാര് ജോലി ചെയ്യേണ്ടതില്ലെന്ന ഉത്തരവാണ് ഉണ്ടായത്. ഇതിനിടെ ഇന്നലെ മുതല്‍ പുരുഷന്മാരായ ഹൗസര്ജന്മാരും രാത്രികാലങ്ങളില്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ജോലിചെയ്യേണ്ടെന്ന പ്രിന്‍സിപ്പളിന്റെ ഉത്തരവ് വന്നതോടെയാണ് ജനങ്ങള്‍ വലഞ്ഞത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും നിയന്ത്രണത്തിലാണ് സ്ഥാപനം. രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ഹൗസ് സര്ജന്മാരുടെ സേവനം ലഭ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: