കരുനാഗപ്പള്ളി: ക്ഷേത്രകാര്യങ്ങളില്‍ വിശ്വാസമുള്ളവര്‍ ക്ഷേത്രഭരണം നടത്തണമെന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മുസ്ലീം സമുദായത്തില്‍ ചെറുപ്പം മുതല്‍ മതപഠനം നടത്തുന്നു. മുതിര്‍ന്നവര്‍ വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നു. അഞ്ചുനേരം നിസ്‌കരിയ്‌ക്കുന്നു. അതേപോലെ ക്രിസ്ത്യന്‍സമൂഹത്തില്‍ കുട്ടികളെ സണ്‍ഡേ സ്‌കൂളുകളില്‍ വിട്ടും എല്ലാ കുടുംബ അംഗങ്ങളും ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിക്കുകയും സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. ഇത് അവരുടെ മതം പഠിപ്പിച്ച നിഷ്ഠകളാണ്. എന്നാല്‍ ഹൈന്ദവദേവാലയങ്ങള്‍ കൂത്തമ്പലം പോലെയാണ്. ഹൈന്ദവരെന്നു പറഞ്ഞ് അഭിമാനം കൊള്ളാനാളില്ല. ഇതില്‍ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ തുടങ്ങാനും, മകളേയും, പേരക്കുട്ടികളേയും മതപാഠശാലകളില്‍ വിടുന്നവരും, ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവരും ആയിരിക്കണം ക്ഷേത്ര ഉപദേശ സമിതികളില്‍ അംഗങ്ങളായിരിക്കേണ്ടതെന്ന് ബോര്‍ഡ് തീരുമാനിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
കരുനാഗപ്പള്ളി ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തില്‍ നിര്‍മ്മിച്ച സദ്യാലയത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിക്കുകയായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍. മന്നത്ത് പദ്മനാഭനും ആര്‍.ശങ്കറും ഹിന്ദുമഹാസഭ സ്ഥാപിച്ചത് ഹിന്ദുക്കളുടെ ഉന്നമനം ലക്ഷ്യമാക്കിയായിരുന്നു.
കേരളത്തിലെ ആദ്യത്തെ സ്വയംഭരണ സ്ഥാപനമായിരുന്ന ദേവസ്വംബോര്‍ഡിലെ ആദ്യ പ്രതിനിധികളായിരുന്ന മന്നത്തിന്റെയും ആര്‍.ശങ്കറിന്റേയും ചന്ദ്രശേഖരഅയ്യരുടേയും നാമധേയത്തില്‍ ദേവസ്വം സ്‌കൂളുകളിലും കോളേജുകളിലും ഉന്നതവിജയം നേടുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുമെന്നും ഭഗവത്ഗീത മനപാഠമാക്കിയ മതപാഠശാലകളിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനചെലവുകള്‍ വഹിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
മതേതരത്വരാജ്യമായ ഇവിടെ വിശ്വസിക്കുന്ന മതത്തിന്റെ ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിക്കോ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. രുദ്രാക്ഷമാലയും യോഗദണ്ഡും വിഭൂതിയും ധരിച്ച് യോഗനിദ്രയില്‍ ഉള്ള അയ്യപ്പസ്വാമിയെ സ്പര്‍ശനം കൊണ്ടോ, ദര്‍ശനം കൊണ്ടോ ഗന്ധം കൊണ്ടോ തടസമുണ്ടാക്കാന്‍ പാടില്ല. അതുകൊണ്ടാണ് 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനത്തിന് അനുവാദമില്ലാത്തത്.
എഴുന്നൂറ് വര്‍ഷം പഴക്കമുള്ള ആചാരവിധികളാണിവിടെ ഉള്ളത്. ഇവിടെ എത്തുന്നവര്‍ 41 ദിവസം വ്രതം അനുഷ്ടിച്ചതിനു ശേഷം മാത്രമേ ഇരുമുടികെട്ടുമായി മല കയറാന്‍ പാടുള്ളൂ. വാവരുസ്വാമിയേയും, കറുപ്പസ്വാമിയേയും തന്റെ തോഴരായി കണ്ട ആദ്യ സോഷ്യലിസ്റ്റായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ വരുന്ന ഭക്തരെ ടോക്കണ്‍ വച്ച് തരംതിരിക്കുന്നതിനോട് ബോര്‍ഡിന് യോജിപ്പില്ല.
30 രാജ്യങ്ങളില്‍ നിന്നായി നാലുകോടി ജനങ്ങള്‍ ദര്‍ശനത്തിനെത്തുന്ന ശബരിമലയെ വിശ്വഹിന്ദുക്കളുടെ ആരാധനാലയമാക്കണമെന്നാണ് ആഗ്രഹം. ഇത്തരം കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജെ.ശിവന്‍പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചീഫ് എഞ്ചിനിയര്‍ മുരളീകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കേശവദേവ്, എ.ഇ.രഞ്ജിത്ത് ശേഖര്‍, എ.സി രാധാകൃഷ്ണപിള്ള, സബ് ഗ്രൂപ്പ് ഓഫീസര്‍ ശ്രീനിവാസന്‍, ഉപദേശകസമിതി സെക്രട്ടറി ചന്ദ്രബാബു, സനില്‍ എന്നിവര്‍ സംസാരിച്ചു.
















