കശ്യപപത്‌നിയായ അദിതി ദേവകിയായി അവിടെ ജന്മമെടുത്തു. ദേവകിയെ വസുദേവൻ വിവാഹം ചെയ്തു. വിവാഹവേളയിൽ ഒരശരീരി വാക്യം കേട്ടു ‘ഹേ, കംസാ, ഈ ദേവകിയുടെ എട്ടാമത്തെ മകൻ നിനക്ക് കാലനാവും’. ഇനിയെന്ത് ചെയ്യും എന്ന് ചിന്താകുലനായ കംസൻ ദേവകിയെ കൊന്നുകളഞ്ഞാൽപ്പിന്നെ എട്ടാം പത്രൻ ജനിക്കുകയില്ലല്ലോ എന്ന് കരുതി ആ കൊടും ക്രൂരതയ്‌ക്ക് തയ്യാറായി.
‘ഇവളെ കൊല്ലുന്നത് കഷ്ടമാണ്. എങ്കിലും സ്വദേഹരക്ഷയോളം വലുതല്ല മറ്റൊന്നും. പാപം ചെയ്താൽ അതിനുള്ള പ്രായശ്ചിത്തം ചെയ്താൽ മതിയല്ലോ!’ എന്നയാൾ സമാധാനിച്ചു.
ദേവകിയെ കൊല്ലാനായി വാളുമെടുത്ത് കംസൻ അവളുടെ മുടി ചുറ്റിപ്പിടിച്ചു. നവവധുവിനെ നാട്ടുകാരുടെ മുന്നിലിട്ട് വലിച്ചിഴച്ചു. എല്ലാവരും അലറിക്കരയാൻ തുടങ്ങി. പലരും അയാളെ തടഞ്ഞ് ദേവകിയെ മോചിപ്പിച്ചു.
കംസന്റെ പടയും വസുദേവന്റെ പടയും ഏറ്റുമുട്ടി. ഇങ്ങിനെയുള്ള പോര് നടക്കുമ്പോൾ വയോജനങ്ങൾ കംസന് ഹിതമോതിക്കൊടുത്തു. ‘നിന്റെ പെങ്ങളല്ലേ ഇളയച്ഛന്റെ മകളായ ദേവകി? വേളി നടക്കുമ്പോൾ ഒരു കന്യകയെ കൊല്ലുക! ദുഷ്‌കീർത്തിയും പാപവും വരുത്തിവയ്‌ക്കുന്നതെന്തിനാണ്? വിദ്വാനായ നീ ആകാശവാണിയെ അത്രയ്‌ക്ക് വിശ്വസിക്കേണ്ട കാര്യമൊന്നുമില്ല. ചിലപ്പോൾ നിനക്കും വസുദേവനും ശത്രുവായ ആരെങ്കിലും നിങ്ങളെ പിണക്കാൻ ചെയ്ത പണിയായിക്കൂടെ ഇത്? ഏതോ മായാവിയാണ് നിന്റെ ശത്രു. നിന്റെ പെങ്ങളെ നിന്റെ കയ്യാൽത്തന്നെ കൊല്ലിക്കാൻ നോക്കുകയാണവർ’
ഈ വാക്കുകളൊന്നും കംസനെ പിന്തിരിപ്പിച്ചില്ല. അപ്പോൾ വസുദേവൻ പറഞ്ഞു. ‘ഇവൾക്കുണ്ടാവുന്ന പുത്രരെയെല്ലാം ഞാൻ നിന്നെ ഏൽപ്പിക്കാം. എന്റെ വാക്ക് സത്യമാണെന്ന് നിനക്കറിയാം. അഥവാ ഞാൻ നിനക്ക് കുഞ്ഞുങ്ങളെ തന്നില്ലെങ്കിൽ ഞാനും എന്റെ പ്രപിതാക്കളും കുംഭീപാകത്തിൽ വീണുകൊള്ളട്ടെ.’
അപ്പോൾ നാട്ടുകാരായ വയോവൃദ്ധർ വിളിച്ചു പറഞ്ഞു. ‘ഈ വസുദേവൻ സത്യവാനാണ്. വധുവിനെ വെറുതെ വിടുക’.
കംസൻ ശാന്തനായി. ദേവകിയെ വിട്ടുകൊടുത്തു. സദസ്യർ ആഹ്ലാദഘോഷം മുഴക്കി. ശൂരസേനന്റെ പുത്രനായ വസുദേവൻ ദേവകിയെ തേരിലേറ്റി തന്റെ കൊട്ടാരത്തിലേയ്‌ക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: