ആലപ്പുഴ: ദേശീയഗെയിംസില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് ജോലി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. കഴിഞ്ഞ ഫെബ്രുവരി 16ന് യുഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ നടന്ന മുപ്പത്തിയഞ്ചാമത് ദേശീയഗെയിംസില്‍ മെഡലുകള്‍ കരസ്ഥമാക്കിയ 68 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്കാന് ഉത്തരവിറക്കിയത്.
എന്നാല്‍ ആറു മാസമായിട്ടും ഒരാള്‍ക്ക് പോലും ജോലി ലഭിച്ചില്ല. അതിനിടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ജോലി നല്‍കാനുള്ള സാദ്ധ്യതകളെക്കുറിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2015 ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണ് കേരളത്തില്‍ ദേശീയഗെയിംസ് നടന്നത്. ആദ്യം വ്യക്തിഗത മെഡലുകള്‍ നേടിയവര്‍ക്ക് മാത്രം ജോലി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ടീമിനത്തിലും മെഡലുകള്‍ നേടിയവര്‍ക്കും ജോലി നല്കാന് തീരുമാനമായത്.
വ്യക്തിഗത ഇനങ്ങളില്‍ കൂടുതല്‍ മെഡലുകള്‍ നേടിയ നാലു കായികതാരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഫെബ്രുവരിയില്‍ പ്രഖ്യാപനം വന്നയുടന്‍ കായികതാരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കം നടന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിന്നീട് എല്ലാം മുറപോലെയായി.
മുന്‍ സര്‍ക്കാരിനും എല്‍ഡിഎഫ് സര്‍ക്കാരിനും നിരവധി തവണ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലയളവിലെടുത്ത തീരുമാനങ്ങള്‍ പലതും വിവാദമായ സാഹചര്യത്തില്‍ ഈ ഉത്തരവും അതില്‍പ്പെട്ടതാണ് കായികതാരങ്ങള്‍ക്ക് വിനയായത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം ഉള്ളതിനാല്‍ റെയില്‍വേ, സര്‍വീസ് അടക്കമുള്ള ടീമുകളില്‍ നിന്നുള്ള വാഗ്ദാനങ്ങള്‍ പോലും സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: