ഇല്ലംനിറക്കാവശ്യമായ നെല്‍കതിര്‍കറ്റകള്‍ പാരമ്പര്യ അവകാശികള്‍ ഇന്നലെ ക്ഷേത്രതിരുനടയിലെത്തിച്ചപ്പോള്
കെ.ജി. ഗുരുവായൂര്‍
ഗുരുവായൂര്‍: സമ്പല്‍സമൃദ്ധിയുടെയും സര്വൈശ്വര്യത്തിന്റേയും പ്രതീകമായി മഹാവിഷ്ണുവിന്റെ സാമിപ്യമുള്ള ലക്ഷ്മീനാരായണപൂജ നടത്തി ശ്രീഗുരുവായൂരപ്പന്റെ ശ്രീലകത്ത് സമര്‍പ്പിച്ച് ഇന്ന് ഇല്ലം നിറ ആഘോഷിക്കും. രാവിലെ 7.50-നും, 8.50നുമിടയിലുള്ള മുഹൂര്‍ത്തത്തിലാണ് ഇല്ലംനിറ. നിറയ്ക്കാവശ്യമായ നെല്‍ക്കതിര്‍ക്കറ്റകള്‍ ഇന്നലെ സന്ധ്യയോടെ പഴുന്നാന സ്വദേശി ആലാട്ട് വേലപ്പന് കിഴക്കെനടയിലെ കല്യാണമണ്ഡപത്തിനുസമീപം എത്തിച്ചിരുന്നു. രാവിലെ അടിയന്തിരപ്രവൃത്തിക്കാരായ പത്തുകാര്‍ വാര്യന്മാര് ക്ഷേത്രം ഗോപുരത്തിന് മുന്‍വശം ശുദ്ധമാക്കിയശേഷം അരിമാവണിഞ്ഞ് വലിയ നാക്കിലകള്‍ വെക്കും. തുടര്‍ന്ന് മനയം, അഴീക്കല്‍ എന്നീ പാരമ്പര്യ അവകാശകുടുംബങ്ങളിലെ അംഗങ്ങള്‍ കതിര്‍ക്കറ്റകള്‍ തലചുമടായി കൊണ്ടുവന്ന് അരിമാവണിഞ്ഞ നാക്കിലയും ദീപസ്തംഭവും മൂന്നുതവണ വലംവെച്ച ശേഷം സമര്‍പ്പിക്കും. തുടര്‍ന്ന് കീഴ്ശാന്തി പൂജാമണി കിലുക്കി കതിര്‍ക്കറ്റകളില്‍ തീര്‍ത്ഥം തെളിച്ച് ശുദ്ധിവരുത്തും. മുന്നില്‍ കുത്തുവിളക്കുമായി നീങ്ങുന്ന പിഷാരടിക്ക് പുറകില്‍ ശാന്തിയേറ്റ കീഴ്ശാന്തി ഉണങ്ങലരിയിട്ട ഓട്ടുരുളിയില്‍ ആദ്യകതിര്‍ക്കറ്റകള്‍ വെച്ച് നാലമ്പലത്തിലേക്ക് എഴുന്നെള്ളിക്കും. ഇദ്ദേഹത്തിനുപിന്നാലെ 13-കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാരും ബാക്കി കതിര്‍ക്കറ്റകളുമായി പിന്നില്‍ നീങ്ങും.
ഈ സമയം തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാരായണനാമജപവും, നിറയോ… നിറ… ഇല്ലംനിറ… വല്ലംനിറ… വട്ടിനിറ…. കൊട്ടനിറ… പത്തായംനിറ … നിറയോ… നിറ… എന്ന നിറവിളിയും, ശംഖുനാദവും, ചെണ്ടയുടെ വലംതല മേളവും കൊണ്ട് ദേവസന്നിധി ഭക്തിസാന്ദ്രമാകും. ക്ഷേത്രം തന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി ലക്ഷ്മീനാരായണപൂജ നടത്തും. പൂജകള്‍ക്ക് ശേഷം ചൈതന്യവത്തായ കതിരുകളില്‍ ഒരു പിടി പട്ടില്‍ പൊതിഞ്ഞ് മേല്‍ശാന്തി ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീലകത്ത് ചാര്‍ത്തുന്നതോടെ ഇല്ലംനിറ ചടങ്ങുകള്‍ക്ക് സമാപനമാകും. പൂജിച്ച നെല്‍ക്കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്യും. കൊയ്തെടുത്ത പുതിയ നെല്ക്കതിരില് നിന്നുള്ള അരികൊണ്ട് പുത്തരിപായസമുണ്ടാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങ് ബുധനാഴ്ച്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: