തിരുവനന്തപുരം: ചരിത്രം നോക്കിയല്ല കേരള കോൺഗ്രസുമായുള്ള മുന്നണി ബന്ധം തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ഒന്നിച്ചു പോകണമെന്നുള്ളവർ ചരിത്രം നോക്കില്ല. കേരള കോൺഗ്രസുമായുള്ള പ്രശ്നം പരിഹരിക്കാൻ 48 മണിക്കൂർ തന്നെ ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു ലേഖനം വന്നിരുന്നു. ഇതിനുള്ള മറുപടിയാണ് മുരളീധരന് നല്‍കിയത്. സുഖത്തിലും ദു:ഖത്തിലും കൂടെ നിൽക്കുന്നതാണ് മുന്നണി ബന്ധത്തിന്റെ അടിസ്ഥാനമെന്നത് ആരും മറക്കരുത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്തോളം കോൺഗ്രസുമായി സഹകരിക്കാനില്ലെന്നും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന കേരള കോൺഗ്രസിന്റെ തീരുമാനം മുന്നണി വിടുന്നതിന് തുല്യമാണ്.
ഐക്യത്തോടെ പോകണമെന്നുള്ളവർ ചരിത്രം നോക്കില്ല. കോൺഗ്രസിനെ ബാധിച്ച ഗുരുതര രോഗത്തിന് ഹൈക്കമാൻഡ് തക്ക ചികിത്സ വിധിക്കും. ഇന്നു വൈകിട്ടോടെ ദൽഹിയിൽ നിന്ന് വെളുത്ത പുക പ്രതീക്ഷിക്കാമെന്നും മുരളീധരൻ പറഞ്ഞു.
കെ.എം. മാണിയുടെ രാജിയെ പി.ടി. ചാക്കോയുടെ രാജിയോട് ഉപമിച്ചാണ് പ്രതിച്ഛായയിലെ ലേഖനം വന്നത്. പി.ടി.ചാക്കോയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ മാണിയെ കൊല്ലാക്കൊല ചെയ്യുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. മുഖ്യമന്ത്രിയാകുമെന്നു കരുതിയപ്പോഴാണ് പി.ടി. ചാക്കോ രാജിവച്ചതെന്നും കെ.എം. മാണിക്കും അതേ അവസ്ഥയില്‍ രാജിവയ്ക്കേണ്ടി വന്നുവെന്നും ലേഖനം പറയുന്നു.
മാണിയെ എല്‍ഡിഎഫ് നേതാക്കള്‍ പ്രശംസിച്ചത് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയെന്നും ‘അന്ന് പി.ടി. ചാക്കോ, ഇന്നു കെ.എം. മാണി’ എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. തരംകിട്ടിയിരുന്നെങ്കില് പി.ടി. ചാക്കോയെ പോലെ മാണിയെയും അവസാനിപ്പിക്കുമായിരുന്നെന്നും കേരള കോണ്‍ഗ്രസ് മുഖപത്രം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: