ആലപ്പുഴ: സ്വകാര്യ ബാങ്കിലെ അസിസ്റ്റന്റ് മാനേജരായിരുന്ന കാളാത്ത് വൈദേഹി വീട്ടില്‍, ശിവാനന്ദന്റെ മകന്, അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികളും കുറ്റക്കാരാണെന്ന് ആലപ്പുഴ സെഷന്‍സ് കോടതി കണ്ടെത്തി, ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. പ്രതികളെ ആലപ്പുഴ സബ്കോടതിയിലേക്ക് അയച്ചു.
ആലപ്പുഴ കാളാത്ത് സ്വദേശികളായ ഷിജി ജോസഫ്, ആന്റണി, വിജേഷ്, സൈമണ്‍ വി. ജാക്ക്, നിഷാദ്, തോമസുകുട്ടി, സിനു വര്‍ഗ്ഗീസ് എന്നിവരാണ് പ്രതികള്‍. 2008 നവംബര്‍ 16ന് രാത്രി 11.30 ഓടെ തോപ്പുവെളി ശ്രീരാമക്ഷേത്ര മൈതാനത്തായിരുന്നു സംഭവം. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഒന്നാംപ്രതി ഷിജി ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം ജോലിക്കാരായ രണ്ടുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍ ചേര്‍ന്ന് ഇരുമ്പുപൈപ്പും മരക്കഷണവും ഉപയോഗിച്ച് അജുവിനേയും സുഹൃത്തും രണ്ടാം സാക്ഷിയുമായ അഭിലാഷിനേയും ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ അജു കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. അഭിലാഷിന്റെ വീട് പണിയുമായുള്ള കരാര്‍ ഷിജി ജോസഫിന് നല്‍കാത്തത് സംബന്ധിച്ച തര്‍ക്കമാണ് വൈരാഗ്യത്തിന് കാരണമായത്. പ്രോസിക്യൂഷന് ഭാഗത്തു നിന്ന് 23 സാക്ഷികളേയും പ്രതിഭാഗം രണ്ട് സാക്ഷികളേയും വിസ്തരിച്ചു.
എല്ലാ പ്രതികളേയും സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു, ആക്രമത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പുകളും മരക്കഷണവും ഒന്നാം പ്രതിയുടെ സ്കൂട്ടറും മറ്റും തെളിവായി പ്രോസിക്യൂഷന് ഹാജരാക്കി. അതിനിടെ ഒരു വിഭാഗം അഭിഭാഷകരുടെ ഭീഷണിയെ തുടര്‍ന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ വിധിപ്രസ്താവം കോടതിയില്‍ പോയി റിപ്പോര്‍ട്ട് ചെയ്യാതെ വിട്ടു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: