പത്തനംതിട്ട: ആറന്മുളയില് വിമാനത്താവളത്തിനായി മണ്ണിട്ടു നികത്തിയ നെല്‍പ്പാടങ്ങള്‍ വീണ്ടും കൃഷിഭൂമിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത് ഉദ്യോഗസ്ഥര്‍. കഴിഞ്ഞദിവസം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ ആറന്മുളയില് ചേര്‍ന്ന യോഗത്തില്‍ ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതിയും ബിജെപിയുമടക്കമുള്ള സംഘടനകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി.
ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ തിരിച്ചറിഞ്ഞതോടെ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന കര്‍ശനനിര്‍ദ്ദേശം മന്ത്രി നല്കി. ഹൈക്കോടതിവിധികള്‍ പോലും നടപ്പാക്കാതെ വര്‍ഷങ്ങള്‍ പാഴാക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍ യോഗത്തില്‍ കര്‍മ്മസമിതി അക്കമിട്ടു നിരത്തി. നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ നടത്തിയ ജനകീയപ്രക്ഷോഭങ്ങള്‍ക്കും കോടതിവിധികള്‍ക്കും ഭരണകൂടം ചെവികൊടുത്തിരുന്നെങ്കില്‍ ആറന്മുളയില് ഏറെക്കാലം മുന്‍പു തന്നെ കര്‍ഷകര്‍ക്ക് വിത്തിറക്കാനും വിളവെടുക്കാനും കഴിയുമായിരുന്നു.
നെല്‍പ്പാടങ്ങളും ചാലുകളും മണ്ണിട്ടു നികത്തിയതോടെ ചുറ്റുമുള്ള നുറുകണക്കിന് ഏക്കര്‍ പാടശേഖരങ്ങള്‍ വെള്ളക്കെട്ടായി. ഈ വെള്ളക്കെട്ട് ഒഴിവാക്കാനാണ് കരിമാരം തോട് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഹൈക്കോടതി 2014 ജൂണില്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയത്. രണ്ടു വര്‍ഷം പിന്നിട്ടപ്പോഴും ഈ വിധി നടപ്പാക്കിയിട്ടില്ല. കോടതി ഉത്തരവ് വന്ന് ആറു മാസം കഴിഞ്ഞിട്ടും തോട് നിര്‍മ്മാണത്തിന് നടപടികളില്ലാത്തതിനെതുടര്ന്ന് കോടതി അലക്ഷ്യം ഫയല്‍ ചെയ്തു. കാലാവസ്ഥയെ പഴിപറഞ്ഞ് തടിതപ്പി.
തോട് പൂര്വ്വസ്ഥിതിയാക്കാന് കോടതി വീണ്ടും കര്‍ശന നിര്‍ദ്ദേശം നല്കിയപ്പോള് തോട് നികത്തിയ ആളിനെക്കൊണ്ട് നാമമാത്രമായി മണ്ണ്എടുക്കാന് നടപടി ആരംഭിച്ചു. ഒരാഴ്ച്ചക്കുശേഷം മണ്ണെടുപ്പ് നിര്‍ത്തി. ഇക്കാര്യം വീണ്ടും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെതുടര്‍ന്ന് മണ്ണെടുപ്പ് പുനരാരംഭിച്ചെങ്കിലും വൈകാതെ നിലച്ചു.
വിമാനത്താവളത്തിനായി കെജിഎസ് കമ്പനി വാങ്ങിക്കൂട്ടിയ ഭൂമിയുടെ പോക്കുവരവ് മുന്‍ ജില്ലാ കളക്ടര്‍ റദ്ദ് ചെയ്തിരുന്നു.
ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവരുടെ ഭാഗം കൂടിക്കേട്ടതിനുശേഷം തീരുമാനം എടുക്കാന്‍ താലൂക്ക് ലാന്‍ഡ ്ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും തീരുമാനം എടുത്തില്ല. അനധികൃതമായി സമാഹരിച്ച ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് സര്‍ക്കാര്‍ ഭൂമിയായി മാറുമായിരുന്നു. കര്‍മ്മസമിതിയുടേയും, വിമാനത്താവളവിരുദ്ധ കര്‍മ്മസമിതിയുടെയും നേതാക്കള്‍ പലപ്രാവശ്യം കളക്ടറെ നേരില്‍കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടി എടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: