കൊച്ചി: കേരള സര്‍ക്കാരിന്റെ ലോട്ടറി മേഖലയെ തകര്‍ക്കാനും കോടികളുടെ വെട്ടിപ്പ് നടത്തിയ സാന്റിയാഗോ മാര്‍ട്ടിനെപ്പോലുള്ള മാഫിയകളെ തിരിച്ചുകൊണ്ടുവരാനുമുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നും കോടതികളില്‍ നടക്കുന്ന കേസുകളില്‍ മാഫിയകളെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നയം തിരുത്തണമെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശിവജി സുദര്ശന് ആവശ്യപ്പെട്ടു. കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സംഘ് ബിഎംഎസ് മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഉപകാരപ്രദമാകേണ്ട ക്ഷേമനിധി ആനുകൂല്യങ്ങള്‍ ആരംഭത്തില്‍ നല്കിയ സംഖ്യ മാത്രമാണ് നല്‍കുന്നത്. മറ്റ് ക്ഷേമനിധി ബോര്‍ഡുകള്‍ നല്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. കാലോചിതമായ വര്‍ധനവ് അത്യാവശ്യം.
ടിക്കറ്റുകളുടെ എണ്ണത്തിലെ വര്‍ധന അനുസരിച്ച് പ്രൈസുകളുടെ എണ്ണത്തിലെ വര്‍ധന നല്‍കണം.
സാധാരണ തൊഴിലാളികള്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്ന തരത്തില്‍ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കണം. ഈ വര്‍ഷത്തെ ബോണസ് 10,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ഓണത്തിന് മുന്‍പ് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന് പ്രസിഡന്റ് പി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. എന്‍.എം. രാധാകൃഷ്ണന് സ്വാഗതവും ജനറല്‍ സെക്രട്ടറി കെ. ജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: