ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് നടക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടുള്ളത് കരാറുകാരുടെ ധിക്കാരപരമായ നിലപാടുകളും അതിനു സഹായകരമായി ചില ഉദ്യോഗസ്ഥര്‍ നിലകൊള്ളുന്നതും മൂലമാണെന് ബിഎംഎസ് കുറ്റപ്പെടുത്തി.
അമ്പലപ്പുഴ താലൂക്കില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചുകൂട്ടിയ യോഗത്തിലെ തീരുമാനങ്ങള്‍ 2017 ജൂണ്‍ വരെ കാലാവധിയുള്ളപ്പോള്‍ ഏകപക്ഷീയമായി ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് കരാറുകാര്‍ അടിയന്തരമായി അവസാനിപ്പിക്കണം. ഇക്കഴിഞ്ഞ ഏപ്രിലിലാണ് യൂണിയനുമായി ചര്‍ച്ചയ്ക്ക് വന്നത്. രണ്ടു ചര്‍ച്ചകള്‍ മാത്രമാണ് ഇത്തരത്തില്‍ നടന്നിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരമാവധി ജോലി ലഭ്യത ഉറപ്പാക്കാമെന്ന് സമ്മതിച്ച കരാറുകാര്‍ അതില്‍ നിന്നും പിന്മാറുന്നത് ശരിയല്ല.
അമ്പലപ്പുഴ താലൂക്കില്‍ പുറത്തുനിന്നും കരാര്‍ പ്രദേശത്തേക്ക് ആളുകളെ കൊണ്ടുവരാന്‍ പാടില്ലെന്നും നിബന്ധനയില്‍ വ്യക്തമായും പറയുന്നു. നിബന്ധനയ്ക്കു വിധേയമായി യന്ത്രസാമഗ്രികള്‍ ഉപയോഗിക്കാന്‍ അവസരമുള്ളപ്പോള്‍ തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും വികസനത്തില്‍ യൂണിയന് എതിരുനില്‍ക്കുന്നുവെന്ന പഴയ പല്ലവി ഇവിടെ ആവര്‍ത്തിക്കുകയാണെന്നും പറഞ്ഞു.
മറ്റ് ജില്ലകളില്‍ നിന്നും വന്നിട്ടുള്ള കരാറുകാര്‍ ഇത്തരം വലിയ വര്‍ക്കുകള്‍ ഏറ്റെടുക്കുമ്പോള്‍ അതാതു സ്ഥലത്തെ വ്യവസ്ഥകള്‍ പാലിക്കണമെന്നുള്ള കാര്യം വിട്ടുകളയുന്നത് എന്തിനാണെന്നും രാഷ്ട്രീയ, ഉദ്യോഗസ്ഥ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കി പരമാവധി ലാഭം കൊയ്യാന്‍ വന്നിട്ടുള്ള ഈ കരാറുകാരുടെ ജല്പനങ്ങള് തൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളിയായി ബിഎംഎസ് കാണാന്‍ പ്രേരിതമാകുമെന്നും ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: