കൊല്ലം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ നടക്കുന്ന അക്രമങ്ങള്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ് ഇന്നലെ കോഴിക്കോട് ഉണ്ടായ അക്രമമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി.സനല്‍ കരുനാഗപ്പള്ളി പറഞ്ഞു.
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നടക്കുന്ന മാധ്യമ അക്രമങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവരുടെ ഗൂഡാലോചനയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷത്തെക്കാള്‍ കോടതിയുടെ പ്രതികരണങ്ങളായിരുന്നു. അത് മാധ്യമങ്ങളാണ് ജനങ്ങളിലേക്ക് എത്തിച്ചത്. അതുകൊണ്ട് തങ്ങള്‍ ഇനി നടത്താന്‍ പോകുന്ന അഴിമതിക്കേസുകളില്‍ കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ പുറംലോകം അറിയാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. മുന്‍കൂട്ടി മാധ്യമങ്ങളെ കോടതികളില്‍ വിലക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് സര്‍ക്കാരാണെന്നതാണ് കഴിഞ്ഞ ദിവസത്തെ അക്രമം സൂചിപ്പിക്കുന്നത്. കോടതിവളപ്പുകളില്‍ നടന്ന മാധ്യമ-അഭിഭാഷക സംഘര്‍ഷങ്ങളില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാര്‍ച്ചിന് നേതാക്കളായ രാകേഷ് പുത്തന്‍നട, വിഷ്ണു പട്ടത്താനം, രാജ്മോഹന്‍ വാളത്തുംഗല്‍, അഭിലാഷ് ആശ്രാമം, രാജേഷ് കമ്പിക്കടവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: