കൊല്ലം: തീവ്രവാദ സംഘടനയായ ഐഎസ്എസിന്റെ രഹസ്യ യോഗം നടത്തിയ കേസില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത തൊണ്ടിമുതല്‍ കാണാതായതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുള്ളതായി സൂചന.
മദനിയുടെ മൈനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്ത സുപ്രധാന തൊണ്ടിമുതലുകളായ കൈത്തോക്ക്, തിരകള്‍, വെടിമരുന്ന് ശേഖരം, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവയാണ് കൊല്ലത്തെ കോടതിയില്‍ നിന്നും കാണാതായത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണയ്ക്കിടെയാണ് തൊണ്ടിമുതലുകള്‍ കാണാതായ വിവരം പുറംലോകം അറിയുന്നത്.
അതീവ രഹസ്യസ്വഭാവമുള്ള മുറിയില്‍ നിന്നും തൊണ്ടി മുതലുകള്‍ മോഷണം പോയ സംഭവത്തിനുപിന്നില്‍ അഭിഭാഷക, പോലീസ്, കോടതി ജീവനക്കാരന് എന്നിവര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സംശയിക്കപ്പെടുന്നു. തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ അന്ന് ചുമതലയുണ്ടായിരുന്ന ജീവനക്കാരന് ജോലി രാജിവെച്ച് വിദേശത്തേക്ക് കടന്നിരുന്നു. കേസിലെ മുഖ്യ സാക്ഷികൂടിയാണ് ഇയാള്‍.
ഇയാളെ വിളിച്ചുവരുത്തി ഉടന്‍ പോലീസ് ചോദ്യം ചെയ്യും. പോലീസ് കണ്ടെടുക്കുന്ന തൊണ്ടിമുതലുകള്‍ ഈ മുറിയിലേക്ക് മാറ്റുമ്പോള്‍ ജീവനക്കാരന് അത് നോക്കി നിജപ്പെടുത്തി രജിസ്റ്ററില്‍ എഴുതിയ ശേഷം അതീവ സുരക്ഷയോടെ സൂക്ഷിക്കണമെന്നാണ് നിയമം. അതേസമയം കോടതി ജീവനക്കാരുമായി ബന്ധമുള്ള പോലീസുകാര്‍ കൊണ്ടുവരുന്ന തൊണ്ടിമുതലുകള്‍ ഇത്തരത്തില്‍ എണ്ണി തിട്ടപ്പെടുത്തി വിലയിരുത്താതെ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതും കോടതികളില്‍ പതിവാണ്.
തൊണ്ടി മുതലുകള്‍ കൃത്യമായി കോടതിയുടെ സേഫ് റൂമില്‍ എത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. 24 വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ വ്യക്തത വരണമെങ്കില്‍ പ്രത്യേക അന്വേഷണം നടത്തേണ്ടി വരും. കേസിന്റെ സുപ്രധാന രേഖകളായ തൊണ്ടിമുതലാണ് മോഷണം പോയിരിക്കുന്നത്. അത് കേസിനെ കാര്യമായി ബാധിക്കും. തീവ്രവാദ സ്വഭാവമുള്ള കേസായതിനാല്‍ തൊണ്ടിമുതലിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യതയും ഉണ്ടായിരുന്നു.
കൊല്ലം കളക്ട്രേറ്റ് വളപ്പിലെ പടിഞ്ഞാറെ ഗേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ തൊണ്ടിറൂമില് നിന്നുമാണ് ഇവ നഷ്ടപ്പെട്ടിരിക്കുന്നത്.
ഇവിടെ രാത്രികാലങ്ങളില്‍ സുരക്ഷയൊരുക്കി കോടതി ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ സുരക്ഷയുള്ള സ്ഥലത്ത് നിന്നും തൊണ്ടിമുതലുകള്‍ പോയതാണ് ഗൂഢാലോചനയുടെ ആഴം വെളിവാക്കുന്നത്. മദനിയുടെ ആവശ്യപ്രകാരമായിരുന്നു എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്. തൊണ്ടിമുതല്‍ കാണാതായ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കൊല്ലം വെസ്റ്റ് പോലീസ് അറിയിച്ചു. കേസില്‍ മദനിയടക്കം പതിനെട്ടുപേരാണ് പ്രതികള്‍. 1992ല്‍ നടന്ന കേസില്‍ ആകെ 21 സാക്ഷികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: