തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്തിന്റെ നിരുത്തരവാദ നിലപാട് വിവാദത്തിന് കാരണമായി. നഗരസഭയില്‍ 2015-2016 കാലയളവില്‍ വിവിധ വാര്‍ഡുകളില്‍ ഗുണഭോക്താക്കള്‍ക്കുള്ള ബയോഗ്യാസ് പ്ലാന്റ് വിതരണം, ശൗചാലയങ്ങളുടെ നിര്‍മ്മാണം, ശൗചാലയങ്ങള്‍ക്കായി എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെങ്കില്‍ അതിന്‍മേലുള്ള നടപടി തുടങ്ങിയ മൂന്നു ചോദ്യങ്ങള്‍ ഉന്നയിച്ചു കൗണ്‍സിലര്‍ ജിഷ ബിനു കത്തു നല്‍കിയിരുന്നു. ഇതില്‍ ബയോഗ്യാസ് പ്ലാന്റ് വിതരണം സംബന്ധിച്ചുള്ള ചോദ്യം മാത്രമായിരുന്നു അജണ്ടയില്‍ ചേര്‍ത്തിരുന്നത്. കൗണ്‍സിലിന്റെ തുടക്കത്തിലാണ് ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കേണ്ടത്. എന്നാല്‍ അജണ്ടയില്‍ 15-ാമത്തെ വിഷയമായാണ് കത്തു ചേര്‍ത്തിരുന്നത്. ഇത് കൗണ്‍സിലില്‍ എത്തിയിരുന്നില്ല. ചെയര്‍പേഴ്‌സനെ സംരക്ഷിക്കാന്‍ മുസ്ലിംലീഗ് കൗണ്‍സിലര്‍ എ.എം ഹാരിദ് രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിക്കുകയായിരുന്നു. ഇതിനു മറുപടിയായി ബിജെപി കക്ഷിനേതാവ് ബാബു പരമേശ്വരനും രംഗത്തെത്തി. എ.എം ഹാരിദ് എഴുത്താപ്പുറം വായിക്കുകയാണെന്ന് ബാബു പരമേശ്വരന്‍ കുറ്റപ്പെടുത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് ചൂണ്ടിക്കാട്ടിയതെന്നും ശൗചാലയം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചിലരെ വിറളി പിടിപ്പിക്കുകയാണെന്നും ബാബു പരമേശ്വരന്‍ പറഞ്ഞു. പിന്നീട് കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തു. കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാതെ ഇത് സംബന്ധിച്ച പ്രശ്‌നം വോട്ടിനിടാന്‍ ഭരണപക്ഷം ആദ്യം രംഗത്ത് വന്നെങ്കിലും കസേര തെറിച്ചെങ്കിലോ എന്ന ഭയമുളളതിനാല്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. നഗരസഭയിലെ അനധികൃതമായി നിര്‍മിച്ച 48 കെട്ടിടങ്ങള്‍ക്ക് നികുതി അടയ്‌ക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയതായി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ഹരിയുടെ ചോദ്യത്തിന് മറുപടിയായി ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
















