തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രൊഫ. ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെചൊല്ലി സിപിഎമ്മിലും ഭിന്നത. ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടും.
നവ ഉദാരവത്കരണ നയങ്ങളുടെ വക്താവെന്നപേരില് ദേശീയതലത്തില്‍ സിപിഎമ്മിന്റെ കടുത്ത വിമര്‍ശനം നേരിടുന്ന വ്യക്തിയാണ് ഗീതാ ഗോപിനാഥ്. ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കണമെന്ന് വാദിച്ച ഗീതാ ഗോപിനാഥ് ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും പറഞ്ഞിരുന്നു.
കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ വെട്ടിക്കുറച്ച നടപടിയെ അഭിനന്ദിച്ചു ഗീത ഗോപിനാഥന് തൊഴിലുറപ്പ് പദ്ധതി, വളം സബ്സിഡി എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വാദിച്ചതിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു.
സാമ്പത്തിക വിദഗദ്ധനായ ഡോ.ടി.എം. തോമസ് ഐസക്കിനെപോലൊരാള് ധനമന്ത്രിയായുള്ളപ്പോള് എന്തിന് ഗീതാ ഗോപിനാഥിനെ നിയമിച്ചു എന്ന ചോദ്യവും പ്രസക്തമാണ്. തോമസ് ഐസക്കിനോടുള്ള പിണറായി വിജയന്റെ താല്പര്യമില്ലായ്മയാണ് നിയമനത്തിന് പിന്നിലെന്നും സംസാരമുണ്ട്.
മുഖ്യമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്കിന്റെ ഉപദേശം തേടാനുള്ള താല്പര്യമില്ലായ്മ കൂടിയാണ് ഗീതാ ഗോപിനാഥന്റെ നിയമനത്തിനു പിന്നില്‍. തോമസ് ഐസക്കിന്റെ സാമ്പത്തിക നയങ്ങളുടെ അപ്രമാദിത്തം അവസാനിപ്പിക്കുകയെന്ന അജണ്ടയും പിണറായിക്കുണ്ട്. സിപിഎം കേന്ദ്ര നേതൃത്വവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ആവശ്യപ്പെട്ടു.
എന്നാല്‍, താന്‍ കേരളത്തിലേക്കു വരികയോ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ചെയ്യില്ലെന്ന് ഗീതാ ഗോപിനാഥന് കേംബ്രിഡ്ജില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. കേരളത്തിലെ സമ്പദ്ഘടനയെ ബാധിക്കുന്ന ദേശീയതലത്തിലോ അന്തര്‍ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാക്കുന്ന ഏതെങ്കിലും സംഭവങ്ങള്‍ നയപരമായ തീരുമാനങ്ങള്‍ എന്നിവയെപറ്റിയുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് തന്റെ ജോലിയെന്ന് ഗീതാ ഗോപിനാഥ് പറയുന്നു.
ധനകാര്യം, മാനേജ്മെന്റ്, തൊഴില്‍, വികസന സാമ്പത്തികശാസ്ത്രം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ ലോകത്തിന്റെ പലഭാഗത്തുമുള്ള വിദഗ്ദ്ധരെ സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെടുത്തുക എന്നതില്‍ സഹായിക്കുക എന്നതും ദൗത്യമാണെന്ന് ഗീതാ ഗോപിനാഥ് വിശദീകരിക്കുന്നു. പ്രതിഫലം പറ്റാതെ ചെയ്യുന്ന ജോലിയാണിതെന്നും മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗീതാ ഗോപിനാഥ് പറയുന്നു.
എം.കെ. ദാമോദരന്‍ വിഷയത്തില്‍ വിയര്‍ത്തുകുളിച്ച പിണറായിക്ക് മറ്റൊരു തലവേദനയാകുകയാണ് ഗീതാ ഗോപിനാഥിന്റെ നിയമനം. കേന്ദ്ര നേതൃത്വത്തിന്റെ അപ്രീതിക്കുകൂടി പിണറായിയുടെ പുതിയ നീക്കം വഴി തെളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: