ഗുരുവായൂര്‍ : കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) യുടെ 45-മത് സംസ്ഥാന സമ്മേളനത്തിന് ഗുരുവായൂരില്‍ തുടക്കമായി. 24,25 തിയതികളിലായി നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഒമ്പതു ജില്ലകളില്‍നിന്നായി എഴുനൂറോളംപ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാവിലെ 11 ന് ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍. കെ. നീലകണ്ഠന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ടി. വി. ബാബു സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തുടര്‍ന്ന് നടന്ന സെമിനാറില്‍ ഹൈക്കോടതി അഭിഭാഷകന് അഡ്വ.കെ. എ. ബാലന്, എസ്സിഎസ്ടി സംയുക്തസമിതി ജനറല്‍സെക്രട്ടറി വെണ്ണിക്കുളം മാധവന്, കെപിഎംഎസ് സംഘടനാ സെക്രട്ടറി കെ. എ. തങ്കപ്പന് തുടങ്ങിയവര്‍ ഇന്ത്യന്‍ ഭരണഘടനയും-സംവരണവും വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗലോട്ട് ആയിരുന്നെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ആദ്ദേഹത്തിന് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.
എങ്കിലും സമ്മേളനത്തെ അഭിസംബോധനചെയ്ത് കേന്ദ്രമന്ത്രി ഫോണിലൂടെ സന്ദേശം നല്കി. ഇന്ത്യന്‍ ദളിത് വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ സംവരണാവകാശങ്ങള്‍ ഒരുപോറല്‍പോലുമേല്‍ക്കാതെ സംരക്ഷിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇവരുടെ സാമൂഹ്യ സാമ്പത്തീക ഉന്നമനത്തിനുള്ള ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി ഫോണിലൂടെ നല്കിയ സന്ദേശത്തില്‍ പറഞ്ഞു.
സംസ്ഥാന ഖജാന്‍ജി തുറവൂര്‍ സുരേഷ്,വര്‍ക്കിങ് പ്രസിഡന്റ് ടി. കെ. പുരുഷന് വൈസ്പ്രസിഡന്റുമാരായ ഡോ.പി. പി. വാവ, കെ. ബിന്ദു, സെക്രട്ടേറിയേറ്റംഗം വി. എസ്. കാര്ത്തികേയന് തുടങ്ങിയവര്‍ പ്രസംഗിച്ചു. 25 ന് ചര്‍ച്ചകള്‍ക്കുള്ള മറുപടി, തീരുമാനങ്ങള്‍, തെരഞ്ഞെടുപ്പ് എന്നിവയും നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: