സജീഷ് വടമണ്‍
അഞ്ചല്‍: പ്രണയം നടിച്ച് വശത്താക്കി പെണ്‍കുട്ടികളെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത സ്ഥീരീകരിച്ചതിലൂടെ ആശങ്കയിലാണ് കിഴക്കന്‍മേഖലയിലെ രക്ഷിതാക്കള്‍. ഭീകരപ്രവര്‍ത്തനങ്ങളില്‍ സംശയമുള്ള സംഘടനകള്‍ സജീവമുള്ളതും ഇവരുടെ ഭയത്തിന്റെ തീവ്രത കൂട്ടുന്നു. ഇതിനിടയിലാണ് മേഖലയില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ പ്രണയ ജിഹാദികള്‍ ലക്ഷ്യമിട്ടുണ്ടെന്ന വാര്‍ത്തകള്‍ വരുന്നത്. അഞ്ചല്‍ കരുകോണ്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിനിയെ ഇത്തരത്തില്‍ വലയിലാക്കിയിരുന്നു. ഇത് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചത് ചര്‍ച്ചയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നും സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥിനികളെ പണക്കൊഴുപ്പില്‍ മയക്കി കയ്യിലെടുക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. രാവിലെ വീടുവിട്ട് സ്‌കൂളുകളിലേക്ക് പെണ്‍കുട്ടികള്‍ പോകുമ്പോള്‍ വിട്ടിലുള്ള രക്ഷിതാക്കള്‍ക്ക് വേവലാതിയാണ്. മുന്‍പെങ്ങുമില്ലാത്ത വിധം ജാഗ്രതയിലാണ് ഇവര്‍. ബസ് യാത്രയില്‍, ട്യൂഷന്‍ക്ലാസില്‍, ഓട്ടോറീക്ഷയില്‍, വ്യാപാര സ്ഥാപനങ്ങളില്‍ എല്ലാം ഇന്ന് ചതിയന്മാരുണ്ടെന്ന തിരിച്ചറിവില്‍ മക്കളെ വിദ്യാലയങ്ങളിലയക്കാന്‍ പാടുപെടുകയാണിവര്‍. ഇതിനിടയില്‍ അഞ്ചലിലെ ചില വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. ഇവിടെ സെയില്‍സ്മാന്‍മാരായി നിന്ന ചില യുവാക്കള്‍ മതംമാറിയെന്നും ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്.
ജില്ലയിലെ കിഴക്കന്‍മേഖല മതതീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നതിനു സഹായിക്കുന്നതിനും മുന്‍പും പേര് പിടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിനായി ബോംബ് ശേഖരിച്ച കൊടും ഭീകരന്‍ പറവൈ ബാദുഷാ സുരക്ഷിതനായി ഒളിവില്‍ താമസിച്ചത് അഞ്ചലിലെ ഒരു മതപഠനകേന്ദ്രത്തിലായിരുന്നു. സ്‌കൂള്‍ പരിസരങ്ങളില്‍ അനധികൃതമായി പുതിയ മതപഠന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതായും ചിലര്‍ ബോധ പൂര്‍വം മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നതായും ചിലര്‍ പരാതിപ്പെടുന്നു. പ്രണയം സര്‍വസാധാരണമാണെങ്കിലും തങ്ങളുടെ കുട്ടികള്‍ ഏതെങ്കിലും ചതിക്കുഴിയില്‍ അകപ്പെട്ട് ഇല്ലാതാകുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കള്‍.
















