ന്യൂദല്‍ഹി: കേരള ഹൈക്കോടതിയിലും തിരുവനന്തപുരം കോടതിയിലും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ദല്‍ഹി ഘടകം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. താക്കൂറിനെ കണ്ട് പരാതി നല്കി. കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് യൂണിയന് നേതാക്കള്‍ അദ്ദേഹത്തോടു വിവരിച്ചു. പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്കി.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുന്നത് ആശാവഹമല്ല. അക്രമം ദൗര്‍ഭാഗ്യകരമായിപ്പോയി. പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുണ്ടാവും. വിഷയത്തില്‍ കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസുമായി സംസാരിക്കും. പ്രശ്നപരിഹാര നടപടികള്‍ ഏകോപിപ്പിക്കാന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിനോട് അഭ്യര്‍ഥിക്കും.
ഇതിനു പുറമെ, അക്രമത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മീഡിയ റൂം അറ്റകുറ്റപ്പണി നടത്തി തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പു നല്കി.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും. കേരളത്തില്‍ സംഘര്‍ഷമൊഴിവാക്കി സംയമനത്തിന്റെ വഴി സ്വീകരിക്കണം. നീതിന്യായ സംവിധാനത്തിന് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. വിദ്യാസമ്പന്നരായ അഭിഭാഷകരുടെ കാര്യത്തിലായാലും ശ്രദ്ധേയമായ വിധിപ്രസ്താവങ്ങളായാലും നീതിന്യായനിര്‍വ്വഹണത്തിലെ മികവാണ് കേരളത്തിന്റെ പ്രത്യേകതയെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അഭിപ്രായപ്പെട്ടു.
പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശം, ജോ. സെക്രട്ടറി സുരേഷ് ഇരുമ്പനം, ട്രഷറര്‍ പി.കെ. മണികണ്ഠന്, നിര്‍വ്വാഹകസമിതിയംഗങ്ങളായ ജോര്‍ജ് കള്ളിവയലില്‍, എം.ഉണ്ണികൃഷ്ണന്, മാധ്യമപ്രവര്ത്തകന് പി.ആര്. സുനില്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതിനു പിന്നാലെ, തിരുവനന്തപുരത്തേക്കും സംഘര്‍ഷം വ്യാപിച്ച പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തക യൂണിയന് നേതാക്കള്‍ കഴിഞ്ഞ ദിവസം ജസ്റ്റിസ് കുര്യന് ജോസഫിനെ കണ്ട് വിഷയം സംസാരിച്ചിരുന്നു. അദ്ദേഹം ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്, അഡ്വക്കറ്റ് ജനറല്‍, അഭിഭാഷക അസോസിയേഷന് നേതാക്കള്‍ തുടങ്ങിയവരുമായി സംസാരിച്ച് പ്രശ്നപരിഹാരത്തിനു മുന്‍കൈയെടുത്തു.
അക്രമത്തില്‍ കോടതിതല ആഭ്യന്തര അന്വേഷണത്തിനും തീരുമാനമായി.
ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരായ ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ജസ്റ്റിസ് പി.ആര്. രാമചന്ദ്ര മേനോനും വെള്ളിയാഴ്ച തിരുവനന്തപുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതും ജസ്റ്റിസ് കുര്യന് ജോസഫിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: