കൊച്ചി: കേരളത്തില്‍ നിന്നുള്ളവര്‍ ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ്സില്‍ ചേര്‍ന്ന സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു. സംഭവം പുറത്തറിഞ്ഞ് പത്ത് ദിവത്തിലേറെയായിട്ടും ഇവര്‍ക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം (യുഎപിഎ) കേസെടുക്കാനോ അന്വേഷണം ദേശീയ ഏജന്‍സികള്‍ക്ക് കൈമാറാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കാണാതായെന്ന ബന്ധുക്കളുടെ പരാതിയിലാണ് ഇപ്പോഴത്തെ കേസ്. ഐഎസ്സില്‍ ചേരാന്‍ പ്രേരിപ്പിച്ചതിന് യുഎപിഎ പ്രകാരം കേസെടുത്തിട്ടും ഐഎസ്സില്‍ ചേര്‍ന്നവര്‍ക്കെതിരേ ഈ വകുപ്പു ചുമത്താത്തതിനു പിന്നില്‍ നിഗൂഢതകള്‍ ഏറെ.
സ്ത്രീകള്‍ ഉള്‍പ്പെടെ 21 ലധികം പേര് ഐഎസ്സില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനില്‍ ഒമ്പതും പാലക്കാട്ട് ഒന്നും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. യുഎപിഎ ചുമത്താനും കേസ് എന്‍ഐഎക്ക് കൈമാറാനുമായിരുന്നു പോലീസിന്റെ ആദ്യ തീരുമാനം. എന്നാല്‍, കാണാതായവരില്‍ അഞ്ചു പേര് ഐഎസ്സില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുമ്പോഴും പോലീസിന് ഇപ്പോഴും ‘മിസ്സിങ്’ കേസ് മാത്രമാണ്.
ഭീകരവാദ ബന്ധമോ യുഎപിഎ ചുമത്തുന്നതിനാവശ്യമായ തെളിവുകളോ ലഭിച്ചില്ലെന്നാണ് പോലീസിന്റെ ന്യായീകരണം.
എന്നാല്‍, ഐഎസ്സില്‍ ചേരാന്‍ യുവാവിനെ നിര്‍ബന്ധിച്ച സംഭവത്തില്‍ കൊച്ചിയില്‍ യുഎപിഎ പ്രകാരം കേസെടുത്തു. ഇതോടെ തെളിവില്ലെന്ന പോലീസ് വാദം നിലനില്ക്കാതായി. കൊച്ചി സ്വദേശിനി മറിയത്തിന്റെ ഭര്‍ത്താവ് യഹിയ, മുംബൈയിലെ ഇസ്ലാം മതപുരോഹിതനായ ആര്.സി. ഖുറേഷി എന്നിവര്‍ക്കെതിരെയാണ് കേസ്.
മതംമാറാനും ഐഎസ്സില്‍ ചേരാനും യഹിയയും ഖുറേഷിയും തന്നെ നിര്‍ബന്ധിച്ചതായി മറിയത്തിന്റെ സഹോദരന് എബിന് ജോസഫ് നല്കിയ മൊഴിയിലാണ് കേസെടുത്തിട്ടുള്ളത്. യഹിയയുടെ ഐഎസ് ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്. യഹിയയും മറിയവും ഇപ്പോഴത്തെ ദുരൂഹ തിരോധാനത്തിലുള്പ്പെട്ടവരുമാണ്. എന്നിട്ടും തെളിവില്ലെന്ന് പോലീസ് ആവര്‍ത്തിക്കുന്നു.
തൃക്കരിപ്പൂര്‍ സ്വദേശി ഇജാസ് ഐഎസ്സില്‍ ചേര്‍ന്നതായി ബന്ധുവിനോട് സംസാരിക്കുന്ന ശബ്ദരേഖയും പോലീസിന് ലഭിച്ചു. ഇത് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. പടന്നയില്‍ നിന്നു കാണാതായവര്‍ തനിക്കൊപ്പമുണ്ടെന്നും ഇജാസ് ശബ്ദരേഖയില്‍ വെളിപ്പെടുത്തുന്നു.
ഇസ്ലാമിക് സ്റ്റേറ്റിലെത്തിയതായി കാണാതായവരില്‍ ചിലര്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശവും പോലീസ് കണ്ടെടുത്തിരുന്നു. കേരള പോലീസിന് സമാന്തരമായി, ദേശീയ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ കാണാതായവരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ചിട്ടുമുണ്ട്. കേരളത്തിലുള്ളവര്‍ ഐഎസ്സിലെത്തിയതായി ഒരു സിറിയന്‍ പത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, നിരവധി തെളിവുകള്‍ ലഭിച്ചിട്ടും ഭീകരവാദ വിരുദ്ധ നിയമം ചുമത്താതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു.
യുഎപിഎ ചുമത്താത്ത സാഹചര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കേസ് ഏറ്റെടുക്കാനാകില്ല. അന്തര്‍ദ്ദേശീയ ബന്ധമുള്ള കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണത്തിലൂടെ യാഥാര്‍ത്ഥ്യം കണ്ടെത്താനും സാധിക്കില്ല. നേരത്തെ, ആലപ്പുഴയില്‍ വെച്ച് ഇറാന് ബോട്ട് പിടികൂടിയ സംഭവത്തില്‍ ഭീകരവാദ ബന്ധമുണ്ടെന്ന സംശയത്തിന്റെ പുറത്താണ് യുഎപിഎ ചുമത്തി കേസെടുക്കുകയും എന്‍ഐഎ അന്വേഷിക്കുകയും ചെയ്തത്.
കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍പ്പോലും യുഎപിഎ ചുമത്തി കേസെടുക്കുന്നുണ്ട്. എന്നാല്‍, ഐഎസ് ബന്ധത്തിന് തെളിവുകള്‍ പരസ്യമാകുമ്പോഴും ഒരു കേസില്‍പ്പോലും യുഎപിഎ ചുമത്താത്തത് ദുരൂഹതയുണര്‍ത്തുന്നു. എന്‍ഐഎയുടെ അന്വേഷണം പരമാവധി വൈകിപ്പിക്കുകയും തെളിവ് നശിപ്പിക്കുകയുമാണ് ഉദ്ദേശ്യം.
യുഎപിഎ ചുമത്താത്തതിന് പിന്നില്‍
സര്‍ക്കാര്‍ നിലപാട്
രാജ്യതാല്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം ഇല്ലാത്തതാണ് ഭീകരവാദ വിരുദ്ധ നിയമം ചുമത്തുന്നതിന് തടസമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പരാതി. ഐഎസ് ബന്ധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ മുസ്ലിങ്ങളെ വേട്ടയാടുകയാണെന്ന ഇരവാദമുയര്ത്തിയത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയായിരുന്നു. ഇത് ആരോപണവിധേയരായ മുസ്ലിം സംഘടനകളെ ആവേശഭരിതരാക്കി. ഇത് പ്രചരിപ്പിക്കാന്‍ സംയുക്ത പ്രതിഷേധത്തിന് സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
ഭീകര പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി തന്നെ നിസാരവത്കരിക്കുകയും മതവികാരം ആളിക്കത്തിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ അന്വേഷണം കാര്യക്ഷമമാകുമെന്നാണ് ചോദ്യമുയരുന്നത്. ഇത് മറച്ചുവെക്കാനാണ് കഴിഞ്ഞ ദിവസം എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഐഎസ് ബന്ധത്തിലെ അന്വേഷണം ലൗ ജിഹാദ് അടക്കമുള്ള മതംമാറ്റ ഭീകരതയിലേക്കെത്തുമെന്നതാണ് ചില സംഘടനകളുടെ ആശങ്ക. ഐഎസ്സില്‍ ചേര്‍ന്നതായി സംശയിക്കുന്ന നാലു പേര് മതംമാറ്റത്തിനിരയായവരാണ്. വിശദമായ അന്വേഷണം മതംമാറ്റഭീകരത തുറന്ന് കാട്ടുമെന്നും ഇവര്‍ ഭയക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: