കൊട്ടാരക്കര: താമരക്കുടി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന 12 കോടിയുടെ തട്ടിപ്പില്‍ അന്വേഷണവും ഇല്ല, നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കുവാന്‍ നടപടികളുമില്ല. സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ടന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ചവര്‍ തങ്ങളൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ കൈമലര്‍ത്തുന്നു. നിക്ഷേപകരാകട്ടെ പണത്തിനായി ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലും.
എല്‍ഡിഎഫ് അധികാരത്തിലേറുമ്പോള്‍ ബാങ്കിനെ രക്ഷിക്കാന്‍ നടപടികളുണ്ടാവുമെന്ന് വിശ്വസിച്ചിരുന്നവര്‍ ഇപ്പോള്‍ ആശങ്കയിലാണ്. എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഒത്തുകളിമൂലം നൂറ്കണക്കിന് നിക്ഷേപകരാണ് തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ട് പെരുവഴിയില്‍ അലയുന്നത്. നിക്ഷേപം തിരികെ കിട്ടാന്‍വേണ്ടി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. സിപിഎം ഏരിയാനേതാക്കന്‍മാര്‍ വരെ ഭരണസമതിയില്‍ ഇരുന്ന കാലത്താണ് തട്ടിപ്പുകള്‍ അരങ്ങേറിയത്. എന്നാല്‍ ഇപ്പോള്‍ തട്ടിപ്പില്‍ പങ്കില്ലെന്നും കുറ്റക്കാരെ ശിക്ഷിക്കുന്നതില്‍ പാര്‍ട്ടി എതിരല്ലെന്നുമാണ് പാര്‍ട്ടി പരസ്യമായി പറയുന്നത്. അതേസമയം രഹസ്യമായി കോണ്‍ഗ്രസുമായി ചേര്‍ന്ന് അന്വേഷണം അട്ടിമറിക്കുകയായിരുന്നു മുന്‍ കാലങ്ങളില്‍ അഴിമതിയില്‍ പങ്കുള്ള സിപിഎം നേതാക്കള്‍. കോണ്‍ഗ്രസാകട്ടെ അധികാരത്തില്‍ ഇരുന്നിട്ടും നിക്ഷേപകര്‍ക്ക് പണം വാങ്ങി നല്‍കാന്‍ തയ്യാറായതുമില്ല.
കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാതെ സ്ഥലം എംപിയുടെ നേതൃത്വത്തില്‍ ചില പ്രഹസന സമരങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് നടത്തുകയായിരുന്നു കോണ്‍ഗ്രസുകാര്‍. എംഎല്‍എയാകട്ടെ തന്റെ ജന്മനാട്ടിലെ ബാങ്കില്‍ നടന്ന വന്‍ തട്ടിപ്പ് ഇതുവരെ നിയമസഭയില്‍ ഉന്നയിക്കാനോ നിക്ഷേപം മടക്കി നല്‍കാന്‍ സമര്‍ദ്ദം ചെലുത്താനോ തയ്യാറായിട്ടില്ല. നാല് പതിറ്റാണ്ട് പാരമ്പര്യമുള്ള താമരക്കുടി സഹകരണബാങ്കിലെ തട്ടിപ്പ് കേരളത്തില്‍ സഹകരണ മേഖലയില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പാണ്. സിപിഎം ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നടത്തിയ പന്ത്രണ്ട് കോടിയുടെ തട്ടിപ്പ് മൂലം ജില്ലയിലെ ഏറ്റവും നല്ല ബാങ്ക് അടച്ചുപൂട്ടലിന്റ വക്കിലും നിക്ഷേപകര്‍ ആത്മഹത്യാമുനമ്പിലും ആയിട്ട് വര്‍ഷങ്ങള്‍ മൂന്ന് പിന്നിട്ടു. വിവാഹ ആവശ്യത്തിനും വീടുവയ്‌ക്കാനും സ്വരുക്കൂട്ടിവച്ചിരുന്ന തുകയും പലിശയും കിട്ടാത്തവര്‍ മൂവായിരത്തോളം വരും.
2012-13 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നിട്ടുള്ളത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപശോഷണം സംഭവിച്ച ബാങ്കില്‍ അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശികയുമുള്ളതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ആറു പേരുടെ പരാതികളിലായി 80ലക്ഷം രൂപ നല്‍കാന്‍ സഹകരണ ഓംബുഡ്‌സ്മാന്‍ വിധിച്ചെങ്കിലും നിലവിലെ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേവാങ്ങി. കോടതി സംവിധാനങ്ങള്‍ വിധിച്ചിട്ടു പോലും പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നു നിക്ഷേപകര്‍ പരിതപിക്കുന്നു.
വിധി നടപ്പാക്കിക്കിട്ടാന്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണിവര്‍. സെക്രട്ടറിയായിരുന്ന വിജയകുമാറിനെ അറസ്റ്റ് ചെയ്ത പോലീസ് പതിനാല് ഭരണസമിതി അംഗങ്ങളും കുറ്റക്കാരാണെന്ന് കണ്ടിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ കൊട്ടാരക്കര സിഐ ആയിരുന്ന അനില്‍കുമാര്‍ ശ്രമിച്ചെങ്കിലും എംപി കൊടിക്കുന്നില്‍ ഇടപെട്ട് അന്ന് അറസ്റ്റ് തടയുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഭരണസമിതിക്കാരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യം നേടിയും മറ്റ് ചിലര്‍ തങ്ങളുടെ പേരിലുള്ള ബാധ്യത തിരിച്ചടച്ചും കേസില്‍ നിന്ന് ഒഴിവായി. ഇപ്പോള്‍ ക്രൈബാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ആശ്വാസകരമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
















