ച്യവനൻ പറഞ്ഞു: ‘അങ്ങയുടെ രാജ്യത്തേയ്‌ക്ക് എന്നെ ദൂതിനയക്കാൻ തക്കവണ്ണം ഞാനും ഇന്ദ്രനും തമ്മിൽ എന്താണ് ബന്ധം? ഒന്ന് മനസ്സിലാക്കുക. ഭൃഗുവിന്റെ പുത്രനായ ഞാൻ സർവ്വ സ്വതന്ത്രനാണ്. എനിക്ക് ദേവേന്ദ്രന്റെ ദൂത് പണിയൊന്നുമില്ല. നർമ്മദാ നദീ തീരത്ത് സ്‌നാന സമയത്ത് വലിയൊരു സർപ്പം എന്നെ പിടികൂടി. വിഷ്ണുവിനെ സ്മരിക്കയാൽ ആ പാമ്പിന്റെ വിഷം നിർവീര്യമായി. അതെന്നെ കൈവിടുകയും ചെയ്തു. ഇപ്പോൾ ഇതാ അങ്ങയെ കാണാനും യോഗം വന്നു. ഞാനും അങ്ങയെപ്പോലെ വിഷ്ണുഭക്തനാണ് എന്നറിഞ്ഞാലും.’
മഹർഷിയുടെ മധുരവചനം കേട്ട് സന്തുഷ്ടനായ പ്രഹ്ലാദൻ ഭൂമിയിലും സ്വർഗ്ഗത്തിലും പാതാളത്തിലും ഇങ്ങിനെ മൂന്നു ലോകത്തുള്ള പുണ്യതീർത്ഥങ്ങളെപ്പറ്റി മുനിയോട് ചോദിച്ചു.
ച്യവനൻ പറഞ്ഞു: ‘സംശുദ്ധമായ മനസ്സ്, വാക്ക്, കർമ്മം എന്നിവയുള്ളവർക്ക് ഓരോ പദവും തീർത്ഥം തന്നെ. ദുഷ്ചിന്തയുള്ളവർക്ക് സാക്ഷാൽ ഗംഗയും പൊട്ടക്കുഴിയാണ്. മനസ്സ് പാപപങ്കമില്ലാതെയാണെങ്കിൽ എല്ലായിടവും പുണ്യ തീർത്ഥങ്ങളായിത്തീരും.
ഗംഗാ തീരത്ത് പലതരം ആളുകൾ ജീവിക്കുന്നു. അവരുടെ കുടിലുകളും കൊട്ടാരങ്ങളും ജനപദങ്ങളും എല്ലാം ഓരോരോ ജനങ്ങളുടെ പാർപ്പിടങ്ങൾ ആണല്ലോ. ആ ജനങ്ങൾ ഗംഗാ ജലമാണ് കുടിക്കുന്നത്. മൂന്നുനേരം കുളിക്കുന്നതും അതിലാണ്. മ്ലേഛന്മാർ, കാട്ടുവർഗ്ഗക്കാർ, വണിക്കുകൾ, രാജാക്കന്മാർ എല്ലാം ആ കൂട്ടത്തിലുണ്ട്. അവരിൽ ആർക്കാണ് ശുദ്ധമാനസമുള്ളത്? മനസ്സാണ് എല്ലാറ്റിന്റെയും ഹേതു. സംശുദ്ധി ആഗ്രഹിക്കുന്നവർ ആദ്യം തന്നെ മനസ്സ് ശുദ്ധമാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
മനസ്സിൽ കാപട്യവുമായി പുണ്യ തീർത്ഥത്തിൽ വിഹരിക്കുന്നവർ ചെയ്യുന്ന പാപങ്ങൾ അനന്തമായി പെരുകുന്നു. കാട്ടുവെള്ളരിക്ക എത്ര പാകം വന്നാലും സ്വാദിഷ്ടമാവുകയില്ല. പാപികളെത്ര തീർത്ഥങ്ങളിൽ കുളിച്ചാലും അവരുടെ പാപക്കറ ഇല്ലാതാവുകയില്ല. ശുഭേച്ഛയുള്ളവർ മനസ്സ് നിർമ്മലമാക്കി വയ്‌ക്കണം. അതിൽ നിന്നേ ദ്രവ്യശുദ്ധിയുണ്ടാവൂ. അപ്പോൾ കർമ്മ ശുദ്ധിയും താനേ സംജാതമാവും. അപ്പോൾ തീർത്ഥാടനത്തിനു ഫലപ്രാപ്തിയായി. ഇങ്ങിനെയല്ലാതെ വെറുതെ പുണ്യതീർത്ഥങ്ങളിൽ പോയതുകൊണ്ട് പ്രയോജനമില്ല. ഭൂതകരുണ, നീചസംസർഗ്ഗം ഇല്ലാതിരിക്കുക, എന്നിവയും അനിവാര്യമാണ്.
പുണ്യ തീർത്ഥങ്ങൾ ഏതെല്ലാമെന്ന് ഇനി ഞാൻ പറയാം. ആദ്യ, നൈമിഷം, പിന്നെ പുഷ്‌കരം, ചക്രതീർത്ഥം. പിന്നെ അനവധി തീർത്ഥങ്ങൾ ഭൂമിയിലുണ്ട്. പുണ്യസ്ഥാനങ്ങളും അങ്ങനെ തന്നെ.’
വ്യാസൻ തുടർന്നു: ച്യവന മഹർഷിയുടെ വാക്കുകൾ കേട്ട് നൈമിഷത്തിൽ പോകണം എന്ന് പ്രഹ്ലാദൻ തീരുമാനിച്ചു. അതിനുള്ള ഏർപ്പാടുകൾ ചെയ്യാൻ രാജഭടന്മാരെ ഏർപ്പാടാക്കി. ‘മഹാന്മാരെ, നമുക്ക് മഞ്ഞപ്പട്ടുടുത്ത ആ അച്യുതനെ കാണാൻ ഉടനെ പുറപ്പെടാം’
വിഷ്ണുഭക്തനായ പ്രഹ്ലാദന്റെ പ്രേരണയാൽ ദൈത്യർ രാജാവിനോടൊപ്പം പാതാളം വിട്ടു നൈമിഷത്തിലെയ്‌ക്ക് പുറപ്പെട്ടു. അവിടെയെത്തി ഭക്തിയോടെ സ്‌നാനം ചെയ്തു. പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചു. ഒടുവിൽ അവർ മഹാ പുണ്യനദിയായ സരസ്വതീതീർത്ഥത്തിൽ എത്തിച്ചേർന്നു. തെളിഞ്ഞ ജലം ശാന്തമായി ഒഴുകുന്ന ആ സരസ്വതീ തീർത്ഥത്തിൽ പ്രഹ്ലാദൻ വിധിയാം വണ്ണം സ്‌നാനം കഴിച്ചു. പ്രസന്നമായ മനസ്സോടെ ദാനാദി കർമ്മങ്ങൾ ചെയ്ത് പ്രഹ്ലാദൻ ആ പുണ്യഭൂമിയിൽ കഴിഞ്ഞു.
(തുടരും)
















