ഭാഗവതത്തിൽ നിന്നൊരു കഥ
മഹാബലിയുടെ മൂത്ത പുത്രനാണ് ബാണൻ. ബാണൻ ശോണിതപുരത്തിന്റെ രാജാവാണ്. മഹാബലിയെപ്പോലെതന്നെ ദാനശീലനും കരുണയുള്ളവനുമായിരുന്നു. സദാ സമയവും ശിവനെ മനസ്സിൽ ധ്യാനിച്ച് നടക്കുന്നവനുമാണ്. ഈശ്വരനിശ്ചയമെന്നുപറയട്ടെ ദേവന്മാർ ബാണന് കിങ്കരന്മാരായിത്തീർന്നു. ശിവൻ താണ്ഡവമാടുമ്പോൾ ബാണൻ തന്റെ ആയിരം കൈകൾ കൊണ്ട് വാദ്യങ്ങൾ കൊട്ടി ശിവനെ സന്തോഷിപ്പിച്ചു.
ഈ സന്തോഷാധിക്യത്താൽ ബാണന് ശിവൻ ഇഷ്ടവരം കൊടുത്തു. ശിവപുരിയെ കാത്തുസംരക്ഷിക്കുന്നവരുടെ അധിപതിയായി ഇരുന്നുകൊള്ളുകയെന്നതായിരുന്നു വരം. ബാണന് പദവിയും ഐശ്വര്യവും വർദ്ധിച്ചപ്പോൾ അഹങ്കാരം കൂടി. ബാണൻ തലയിൽ ധരിച്ചിരുന്ന പ്രകാശിതമായ കിരീടം ശിവപാദത്തിൽ സ്പർശിച്ച് അദ്ദേഹത്തോടു പറഞ്ഞു.
‘അങ്ങ് എനിക്കു തന്ന ഈ ആയിരം കൈകൊണ്ട് എന്താ ഫലം. എന്നോട് എതിർക്കുവാൻ ത്രിലോകത്തിൽ അങ്ങയെ അല്ലാതെ മറ്റാരേയും കാണുന്നില്ല. ശത്രുക്കളില്ലാത്തതു കൊണ്ട് എന്റെ കൈത്തരിപ്പ് മാറുന്നില്ല. ഞാൻ മലകളെ കുത്തിപ്പൊടിയാക്കി.
ദിഗ്ഗജങ്ങളുടെ നേർക്കുപോയി. അവ എന്നെക്കണ്ട് ഭയന്നോടി. അങ്ങയെയല്ലാതെ മറ്റൊരു യോദ്ധാവിനെ കാണുന്നില്ല.’
‘ഹേ,മൂഢ. നിന്റെ ഗൃഹത്തിൽ കെട്ടിയ കൊടി എപ്പോൾ പൊട്ടിവീഴുന്നുവോ അപ്പോൾ എനിക്ക് സദൃശ്യനായ ഒരു യോദ്ധാവിനോട് നീ യുദ്ധം ചെയ്യും. അങ്ങനെ നിന്റെ അഹങ്കാരം ശമിക്കും.’ ശിവന് ക്രോധം അടങ്ങിയില്ല.
ബാണൻ ഇതുകേട്ടു സന്തോഷിച്ചു. തന്റെ ആഗ്രഹം നിറവേറുന്നത് മനസ്സിലിട്ട് താലോലിച്ചു.
ബാണന്റെ പുത്രി ഉഷ ഒരു ദിവസം ഉറക്കത്തിൽ ഒരു സ്വപ്‌നം കണ്ടു. അതീവ സുന്ദരനായ ഒരു കോമളകുമാരനുമായി രതിക്രീഡാസുഖം അനുഭവിച്ചതായി കണ്ടു. ആ യുവാവിനെ അവളൊരിക്കലും നേരിട്ടു കണ്ടിട്ടുമില്ല. അങ്ങനെയൊരാളെ സ്വപ്‌നം കാണുന്നത് അസാധാരണത്വമായിരുന്നു. അവൾ അവനെ അവിടെയെല്ലാം തിരഞ്ഞു. ഉഷയ്‌ക്ക് അതൊരു സ്വപ്‌നമായി തോന്നിയിരുന്നില്ല. അവളെ കളിപ്പിക്കാൻ അവൻ ഒളിച്ചിരിക്കയാണെന്ന് കരുതി ഉച്ചത്തിൽ വിളിച്ചു നടന്നു.
‘എന്റെ കാന്താ…നീയെവിടെപ്പോയി.’
ഉഷ വിളിച്ചു നടക്കുന്നതു കേട്ട് തോഴിമാർക്ക് അങ്കലാപ്പായി. മന്ത്രി കുംഭാണ്ഡന്റെ മകൾ ചിത്രലേഖയാണ് അവളുടെ സഖിമാരിൽ പ്രധാനി. അവൾ ഉഷയെ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു.
‘ഉഷെ, കന്യകയായ നിനക്ക് ഭർത്താവ് എങ്ങനെയുണ്ടായി.എവിടുന്നുണ്ടായി. ഞങ്ങൾ അറിഞ്ഞില്ലല്ലോ സ്വയംവരം കഴിഞ്ഞത്.’
ചിത്രലേഖയുടെ ചോദ്യം കേട്ടപ്പോഴാണ് ഉഷയ്‌ക്ക് സ്ഥലകാല ബോധം വന്നത്.അവൾ കണ്ടത് സ്വപ്‌നമായിരുന്നെന്ന് ബോധ്യമായത്.ചിത്രലേഖയോട് ഉഷ സ്വപ്‌നത്തിൽ കണ്ട കാര്യം പറഞ്ഞു.
‘ഞാൻ സുന്ദരനായ ഒരു യുവാവിനെ കണ്ടു. അദ്ദേഹം മഞ്ഞപ്പട്ടു ധരിച്ചിരുന്നു. ശ്യാമള നിറമാണ്. പങ്കജാക്ഷനാണ്. സ്ത്രീകളുടെ ഹൃദയ ചോരനാണ്. അധരാമൃതത്തിന്റെ മാധുര്യം എന്നെ അദ്ദേഹം മനസ്സിലാക്കിച്ചു.അത് വീണ്ടും കിട്ടുവാൻ ഞാനാഗ്രഹിക്കുന്നു.എന്നെ ഈ വിഷമത്തിൽ തള്ളിയിട്ടിട്ട് എവിടെയൊ പോയി.’
‘നീ വിഷമിക്കണ്ട ഉഷെ. ഈ ത്രിലോകത്തിൽ എവിടെയെങ്കിലും അങ്ങനെയൊരു വ്യക്തിയുണ്ടെങ്കിൽ ഞാൻ കൊണ്ടുവന്നു തരും നിനക്ക്. അദ്ദേഹം ആരാണെന്നു പറയു.’
‘അദ്ദേഹമാരാണെന്ന് എനിക്കറിയില്ല.ആ രൂപം കണ്ടാൽ ഞാൻ പറയാം.’
ചിത്രലേഖ ചെറുപ്പക്കാരായ ദേവ ഗന്ധർവ്വന്മാരുടേയും സിദ്ധ ചാരണന്മാരുടേയും പന്നഗന്മാരുടേയും ദൈന്യന്മാരുടേയും വിദ്യാധരന്മാരുടേയും യക്ഷന്മാരുടേയും മനുഷ്യരുടേയും ചിത്രങ്ങൾ വരച്ചു കാണിച്ചു. കൂട്ടത്തിൽ! വൃഷ്ണി വംശജരായ ശുരസേനൻ, വസുദേവൻ, ബലരാമൻ, ശ്രീകൃഷ്ണൻ, ശ്രീകൃഷ്ണന്റെ പുത്രൻ പ്രദ്യുമ്‌നൻ എന്നിവരുടേയും ചിത്രം വരച്ചു കാണിച്ചു.പ്രദ്യുമ്‌നനെ കണ്ടപ്പോൾ ഉഷയ്‌ക്ക് ലജ്ജ തോന്നി. എന്നാൽ അദ്ദേഹമായിരുന്നില്ല. അദ്ദേഹത്തിന്റെ പുത്രൻ അനിരുദ്ധനെ കണ്ടപ്പോൾ അവൾക്ക് സന്തോഷം അലതല്ലി.
എന്നെ ആനന്ദിപ്പിച്ച ആ സ്വപ്‌ന പുരുഷകേസരി ഇദ്ദേഹം തന്നെ’ ബഅവൾ തറപ്പിച്ചു പറഞ്ഞു.
ചിത്രലേഖ ഒരു ചിത്രകാരി മാത്രമല്ല സിദ്ധികളുള്ള യോഗിനിയുമായിരുന്നു. അനിരുദ്ധന്റെ എല്ലാ വിവരവും അറിയുന്ന അവൾ ദ്വാരകയിലേക്ക് ആകാശത്തിൽ കൂടി യാത്രയായി. ആകാശ ഗമനം അഷ്ടസിദ്ധികളിൽ ഒന്നാണ്. ദ്വാരകയിൽ രാജധാനിയിൽ പട്ടുകിടക്കയിൽ കിടന്നുറങ്ങുന്ന അനിരുദ്ധനെ യോഗസിദ്ധികൊണ്ട് ഉണർത്താതെ തൂക്കിയെടുത്ത് ബാണപുരിയിൽ ഉഷയുടെ കിടപ്പറയിൽ കൊണ്ടുവന്നുവെച്ചു. ഉഷ ആനന്ദത്തിൽ ആറാടി.
‘ചിത്രലേഖേ ,എന്റെ ജീവിതത്തിൽ ഞാൻ നിന്നോട് കടപ്പെട്ടവളായിരിക്കും. ഒരു കാലത്തും ഞാനിതു മറക്കില്ല.’
ഉഷയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.
പുരുഷപ്രവേശനം നിരോധിച്ച അന്തപ്പുരത്തിൽ ഉഷ അനിരുദ്ധനോടു കൂടി സുഖമായി താമസിച്ചു. അതീവ രഹസ്യമായി. അവൾ അവന് പലവിധത്തിൽ സന്തോഷം കൊടുത്ത് ആരാധിച്ചു. ദിവസങ്ങൾ കടന്നുപോയത് അനിരുദ്ധൻ അറിഞ്ഞതേയില്ല. രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ ഉഷയിൽ ഗർഭലക്ഷണങ്ങൾ കണ്ടു തുടങ്ങി. മൂടിവക്കാവുന്നതല്ലല്ലോ. അത് പുറത്താകുകതന്നെ ചെയ്യും. കാവൽക്കാർ ബാണനെ അറിയിച്ചു .
‘മഹാരാജൻ മാപ്പാക്കണം. അടിയങ്ങൾ ഒരു വിവരം ഉണർത്തിക്കാൻ വന്നതാണ്.’ ബ കാവൽഭടന്മാരിൽ പ്രധാനി.
‘എന്താ കുമാരിയുടെ അന്തപ്പുര കാവൽക്കാരെല്ലാവരുമുണ്ടല്ലോ. എന്താണ് നമ്മെ ഉണർത്തിക്കാനുള്ളത്.’
‘മഹാരാജൻ അടിയങ്ങളോട് പൊറുക്കണം. ഞങ്ങൾ യാതൊരു വിധത്തിലും കുറ്റക്കാരല്ല. ഞങ്ങളാരും അന്തപ്പുരം പാറാവ് വിട്ട് വെളിയിൽ പോയിട്ടില്ല. പക്ഷെ ഇതെങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾക്കറിയില്ല പ്രഭോ.’
ഒന്നും മനസ്സിലാകാതെ ബാണൻ കാവൽഭടന്മാരെ മാറി മാറി നോക്കി. എല്ലാവരും പേടിച്ചരണ്ടിരിക്കുന്നു. ശരീരം ഭയന്ന് വിറയ്‌ക്കുന്നു.
‘എന്താണ് നിങ്ങൾക്ക് പറയുവാനുളളത്. നാം അക്ഷമനാകുന്നു. പറയുക വേഗം.’
‘തിരുമനസ്സുകൊണ്ട് തെറ്റാണെങ്കിൽ പൊറുക്കണം. കുമാരി ഉഷ, കുമാരിയല്ലാതായോ എന്നൊരു സംശയം. അതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു മഹാരാജൻ.’
‘നിങ്ങൾ പറയുന്നത്…’
‘കുമാരിയുടെ തിരുവയർ നിറയുന്നോ എന്നൊരു …’
‘ഹേ…അസംബന്ധം. അന്തപ്പുരത്തിന് നിങ്ങൾ കാവലുണ്ടായിരുന്നല്ലോ. പിന്നെ ഇതെങ്ങനെ…’
‘ഇല്ല,മഹാരാജൻ. ഞങ്ങൾക്കറിയില്ല. ദേവി പുറത്തു പോയിട്ടില്ല.തീർച്ച.’
‘അവിശ്വസിനിയമാണ്.’ ബദേഷ്യം തുള്ളി ബാണൻ സിംഹാസനത്തിൽ നിന്നിറങ്ങിപ്പോയി. നേരെ ഉഷയുടെ അന്തപ്പുരത്തിലെത്തി.
അവിടെ ഉഷയോടൊന്നിച്ച് പകിട കളിക്കുന്ന അനിരുദ്ധനെ കണ്ടു മുട്ടി. അതീവ സുന്ദരനായ ചെറുപ്പക്കാരൻ മല്ലികമാല കഴുത്തിൽ ചാർത്തിയിട്ടുണ്ട്. ഉഷയുടെ നെറ്റിയിലെ കുങ്കുമം ആ മാലയിൽ പറ്റിയിട്ടുണ്ട്. ബാണനെ കണ്ടിട്ടും ഒരു കൂസലുമില്ലാതെ അവർ കളിച്ചുകൊണ്ടുതന്നെയിരുന്നു. ബാണന് ദേഷ്യവും പകയുമുണ്ടായി.
തുടരും
















