അപ്പോള്‍ ജനമേജയന്‍ ചോദിച്ചു: ‘മുനിപുംഗവാ, എന്നില്‍ ഒരു സംശയം പൊങ്ങിവരുന്നു. പ്രഹ്ലാദന്‍ അസുരനാണെങ്കിലും മഹാത്മാവായിരുന്നു. ശാന്തനും ജ്ഞാനിയുമായിരുന്നു. അങ്ങനെയുള്ള പ്രഹ്ലാദനോട് പ്രശാന്തശീലരായ ഈ മുനിമാര്‍ എന്തിനാണ് യുദ്ധം ചെയ്തത്? അസുരപുത്രനായ പ്രഹ്ലാദനുമായി അവരെങ്ങനെ സന്ധിച്ചു?
ആ സംഗമമുണ്ടാവാന്‍ കാരണമെന്താണ്? ധര്‍മ്മിഷ്ഠരായ രണ്ട് കൂട്ടര്‍ തമ്മില്‍പ്പോലും വൈരം ഉണ്ടായിരുന്നുവെന്നോ? എങ്കില്‍പ്പിന്നെ ഈ തപസ്സും ധര്‍മ്മവും ഒക്കെ പാഴ്‌വേലയല്ലേ? സത്യയുഗത്തിലെ ധര്‍മ്മിഷ്ഠര്‍ക്ക് പോലും ക്രോധവും അഹങ്കാരവും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നാണോ മനസ്സിലാക്കേണ്ടത്? അഹങ്കാരമാണല്ലോ ക്രോധത്തിന്റെ കാരണം? അനേകായിരം കൊല്ലം തപസ്സിരുന്നിട്ടും ഒരിക്കല്‍ അഹങ്കാരം നാമ്പെടുത്താല്‍ എല്ലാം പോയി!
സൂര്യരശ്മിയില്‍ ഇരുട്ടെന്നപോലെ എത്ര പുണ്യമുണ്ടായാലും അത് അഹങ്കാരത്തിന് മുന്നില്‍ നിഷ്പ്രഭമാവുന്നു! പ്രഹ്ലാദന്‍ വിഷ്ണുവിനോട് യുദ്ധം ചെയ്യുക! അവിശ്വസനീയം! സുകൃതംകൊണ്ട് യാതൊരു ഫലവും ഇല്ലെന്നോ? നരനാരായണന്മാര്‍ തപസ്സൊക്കെ നിര്‍ത്തി പോരടിക്കുക! എത്ര ബാലിശം! എവിടെയാണ് ശമം? എവിടെയാണ് പുണ്യം? ഈ മഹത്തുക്കളുടെ സ്ഥിതി ഇതാണെങ്കില്‍ എന്നെപ്പോലുള്ളവരുടെ കാര്യം പറയാനുണ്ടോ?
മൂലോകത്തിലും അഹങ്കാരനിവൃത്തി കൈവന്നിട്ടുള്ളത് ആര്‍ക്കാണ്? അങ്ങനെയുള്ള ആരും ഉണ്ടാവില്ല എന്ന് തോന്നുന്നു. ഇനി ഉണ്ടാകാനും പോകുന്നില്ല. ഇരുമ്പുചങ്ങലയുടെ കെട്ടഴിഞ്ഞു പോയെന്നു വന്നാലും അഹങ്കാരത്തിന്റെ കെട്ടഴിയുക ദുഷ്‌കരമത്രേ. ചരാചരമായ ജഗത്ത് മുഴുവന്‍ അഹങ്കാരമയമാണ്. മലമൂത്രങ്ങളാല്‍ മലീമസമായി ജീര്‍ണ്ണിച്ചു ജീവിക്കുന്നതിനിടയില്‍ ബ്രഹ്മജ്ഞാനത്തിനെവിടെയാണ് സ്ഥാനം? മീമാംസകന്മാര്‍ പറയുന്നത് കര്‍മ്മമാണ് പ്രധാനമെന്നാണ്. ബ്രഹ്മജ്ഞാനം നേടുക എന്നതില്‍ വലിയ കാര്യമൊന്നുമില്ല.
മഹാത്മാക്കള്‍ പോലും കാമക്രോധങ്ങള്‍ക്ക് വിധേയരായിയെങ്കില്‍ ഈ കലികാലത്ത് എന്നെപ്പോലുള്ളവരുടെ കാര്യം എന്തുപറയാന്‍!’
വ്യാസന്‍ പറഞ്ഞു: ‘ഭരതകുലത്തില്‍ ജനിച്ച രാജാവാണല്ലോ അങ്ങ്. കാര്യത്തിന് ഒരു കാരണം വേണമെന്ന് അങ്ങേയ്‌ക്കറിയാം. സ്വര്‍ണ്ണമില്ലാതെ സ്വര്‍ണ്ണവളയോ തോടയോ ഉണ്ടാക്കാന്‍ പറ്റുമോ? ഈ ബ്രഹ്മാണ്ഡം തന്നെയുണ്ടായത് അഹങ്കാരത്തില്‍ നിന്നാണ്! നൂലിനാല്‍ നെയ്‌തെടുത്ത തുണിക്ക് നൂലില്ലാതെ നിലനില്‍പ്പുണ്ടോ? പുല്‍ക്കൊടിമുതല്‍ സകല ചരാചരങ്ങളും ഉണ്ടായത് മായാഗുണത്താലാണ്. എല്ലാമെല്ലാം സത്വരജസ്തമോഗുണങ്ങളാല്‍ രചിച്ചവയാകയാല്‍ അതില്‍ ദുഖിക്കാന്‍ ഒന്നുമില്ല. ബ്രഹ്മാ വിഷ്ണു രുദ്രന്മാര്‍ വരെ എല്ലാവരും അഹങ്കാരബദ്ധര്‍ തന്നെയാണ്. വസിഷ്ഠാദി മുനിപുംഗവന്മാരും സംസാരത്തില്‍ വലയുന്നവരാണ്.
എല്ലാ മായാബന്ധങ്ങളും അറ്റ് ആത്മാരാമനായി, പ്രശാന്തനായി, ദേഹമെടുത്തവരായി മൂന്ന് ലോകത്തിലും ആരുമില്ല. അഹങ്കാരജന്യമായ കാമക്രോധലോഭമോഹങ്ങള്‍ ദേഹമുള്ളവനെ വിട്ടുപോവുകയില്ല. വേദശാസ്ത്രപഠനങ്ങള്‍, തപസ്സ്, ദേവാര്‍ച്ചനം, ജപം, ധ്യാനം, തീര്‍ത്ഥാടനം എല്ലാം ചെയ്തിട്ടും അഹങ്കാരം അവനെ വിട്ടുപോവുന്നില്ല. എന്നിട്ടവന്‍ കള്ളത്തരത്തില്‍ എന്നപോലെ എല്ലാ കര്‍മ്മവും ചെയ്യുന്നു. കാമത്തിന് വശഗതനായവന്‍ തന്റെ പൂര്‍വ്വസ്ഥിതിയെ അറിയുന്നില്ല. കൃത, ത്രേത, ദ്വാപര യുഗങ്ങളില്‍പ്പോലും ധര്‍മ്മത്തിന് പിഴവുണ്ടായിട്ടുണ്ട്. അപ്പോള്‍പിന്നെ കലിയിലെ കാര്യം പറയാനുണ്ടോ? സ്പര്‍ദ്ധ, കോപം, ദ്രോഹം ലോഭം എന്നിങ്ങിനെയുള്ളവയെല്ലാം ചേര്‍ന്നതാണ് സംസാരം. ഇതിലത്ര ചിന്തിക്കാനൊന്നുമില്ല.
എന്നാല്‍ ക്രോധമടക്കിയവര്‍ എന്ന് അറിയപ്പെടുന്ന ചിലര്‍ ദുര്‍ലഭമായി കണ്ടേക്കാം. അവര്‍ ദൃഷ്ടാന്തങ്ങള്‍ മാത്രമാണ്.’
രാജാവ് പറഞ്ഞു: ‘മദമോഹങ്ങള്‍ ഇല്ലാത്തവര്‍ ധന്യരാകുന്നു. ഇന്ദ്രിയങ്ങളെ ജയിച്ചവര്‍ മൂന്നുലോകത്തെയും ജയിച്ചവര്‍ തന്നെയാണ്. എന്റെ പിതാവ് ചെയ്ത പാപത്തെയോര്‍ത്ത് ഞാന്‍ വ്യസനിക്കുന്നു. മുനിയുടെ കഴുത്തില്‍ അദ്ദേഹം ഒരു ചത്ത പാമ്പിനെ ഇട്ടുകളഞ്ഞല്ലോ! അതിന് അദ്ദേഹം എന്തെല്ലാം ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നോര്‍ത്ത് ഞാന്‍ ആശങ്കാകുലനാണ്. ഞാന്‍ മോഹവലയത്തിലായതുകൊണ്ട് ഭാവിയെ കാണാന്‍ എനിക്കാവുന്നില്ല.
മൂഢന്‍ മദ്യം കാണുന്നു, എന്നാല്‍ അത് കുടിച്ചാലുള്ള ഭവിഷ്യത്ത് എന്തെന്ന് കാണുന്നില്ല. ഏതായാലും അങ്ങ് നരനാരായണന്മാരുടെ യുദ്ധത്തിന്റെ കഥ പറഞ്ഞു തന്നാലും. പ്രഹ്ലാദന്‍ എന്തിനാണ് ബദരികാശ്രമം പ്രവേശിച്ചത്? എന്തിനാണ് അസുരരാജാവുമായി മുനിശ്രേഷ്ഠന്മാര്‍ യുദ്ധം ചെയ്തത്? പെണ്ണിനോ പോന്നിനോ വേണ്ടി യുദ്ധം ഉണ്ടാവാം. എന്നാല്‍ നിഷ്‌കാമന്മാരായ ഈ മാമുനിമാര്‍ എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്തത്? സനാതനരാണീ മുനിമാര്‍ എന്ന് പ്രഹ്ലാദനും അറിവുണ്ടായിരുന്നില്ലേ? ഈ കഥ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ധൃതിയായിരിക്കുന്നു.’
(തുടരും)
















