തിരുവനന്തപുരം: തൊഴിലാളി ക്ഷേമ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അശ്രദ്ധയും അലസവുമായ സമീപനം മാറ്റിക്കൊണ്ട് നല്കിയ വാഗ്ദാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ദേശീയ പണിമുടക്ക് അടക്കമുള്ള പരസ്യപ്രക്ഷോഭങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് പറഞ്ഞു.
ബിഎംഎസിന്റെ നേതൃത്വത്തില്‍ നടന്ന എജീസ് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ 12 ഇന ആവശ്യങ്ങളെ സംബന്ധിച്ച് 2015 ആഗസ്റ്റ് 26, 27 തീയതികളില്‍ മന്ത്രിതല സമിതിയുമായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 28 ന് വാഗ്ദാനങ്ങള്‍ നല്‍കിയത്. എന്നാല്‍ ഇത് പാലിച്ചില്ല എന്നു മാത്രമല്ല ഏകപക്ഷീയമായ രീതിയില്‍ ദിവസേന തൊഴിലാളിവിരുദ്ധ തീരുമാനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
തന്റെ വസതിയില്‍ തൊഴിലാളി സംഘടനാ നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി തന്നെ രാജ്യത്തെ തൊഴിലാളി സമൂഹം നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുവാനുള്ള ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പുനല്‍കിയത് ഏറെ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതായിരുന്നു.
മുന്‍ സര്‍ക്കാരുകള്‍ ഒന്നുംതന്നെ കാണിക്കാത്ത അനുഭാവ പൂര്‍ണമായ സമീപനങ്ങളാണ് തുടക്കത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. തൊഴില്‍ നിയമ പരിഷ്കാരങ്ങള്‍ തൊഴിലാളി സംഘടനകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ത്രികക്ഷി സംവിധാനത്തിലൂടെ ചര്‍ച്ചചെയ്തു മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്ന സര്‍ക്കാരിന്റെ തീരുമാനത്തില്‍ നിന്നു വ്യതിചലിച്ച് മുന്നോട്ടുപോകുന്നതിന്റെ തെളിവാണ് ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമപരിഷ്കരണം സൂചിപ്പിക്കുന്നത്.
പ്രോവിഡന്റ് ഫണ്ട് – ഇഎസ്ഐ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുവാനുള്ള ശ്രമം നടന്നുവരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുവാനുള്ള ശ്രമവും ബാങ്കിംഗ് മേഖലയില്‍ എതിര്‍ക്കപ്പെടേണ്ട പരിഷ്കരണ നടപടികളും കണ്ടുവരുന്നുണ്ട്. ഐഎല്‍ഒ നിര്‍ദ്ദേശിക്കുന്ന തൊഴില്‍ മാനദണ്ഡങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍.
ഇതിനെതിരെയാണ് ദേശവ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കുനുള്ള ബിഎംഎസിന്റെ പ്രക്ഷോഭ പരിപാടി.
തൊഴിലാളി പ്രക്ഷോഭത്തെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ബിഎംഎസ് കാണുന്നില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ നിറം നോക്കാതെ ഭാരതീയ മസ്ദൂര്‍ സംഘം തൊഴിലാളി താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി എക്കാലവും ഒരേ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഒട്ടനവധി നല്ല കാര്യങ്ങളെ കലവറയില്ലാതെ പിന്തുണയ്ക്കാനും ബിഎംഎസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിആര്‍എംഎസ് ജനറല്‍ സെക്രട്ടറി അശോക്കുമാര് ശുക്ല, ബിഎംഎസ് സംസ്ഥാന ഖജാന്‍ജി ജി.കെ.അജിത്ത്, ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന്, ജില്ലാ സെക്രട്ടറി കെ. മനോഷ്കുമാര്‍, ജില്ലാ ഭാരവാഹികളായ സി.ജ്യോതിഷ്കുമാര്‍, ബി.സതികുമാര്‍, ഡി.കുഞ്ഞുമോന്, എസ്.ശ്രീകുമാര്‍, ഗോവിന്ദ് ആര്. തമ്പി, സജി.എസ്.നായര്‍, കെ.വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: