ചാവക്കാട്: മക്കളുമായി ബൈക്കില്‍ പോകവെ കളിയാക്കിയവരെ ചോദ്യം ചെയ്ത ഗൃഹനാഥന് മര്‍ദ്ദനമേറ്റു മരിച്ചു. പാലയൂര്‍ വാറനാട്ട് വീട്ടില്‍ പരമേശ്വരന്‍നായരുടെ മകന് രമേശാ (50)ണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ ചാവക്കാട് ആശുപത്രിക്കടുത്ത് പൂക്കുളത്താണ് സംഭവം.
തറവാട്ടുവീട്ടില്‍ നിന്നുംതന്റെ മകളും മകനുമായി പഞ്ചാരമുക്കിലെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന രമേഷിനെ പൂക്കുളം പാടത്തിനകത്ത് കൂട്ടം കൂടിയിരുന്ന യുവാക്കളുടെ സംഘം കൂവി വിളിച്ചതായും,പരിഹസിച്ച് സംസാരിച്ചതായും പറയുന്നു.മക്കളെ പഞ്ചാരമുക്കിലെ വീട്ടിലെത്തിച്ച് തിരിച്ചു വന്ന രമേശന് യുവാക്കളെ ചോദ്യം ചെയ്തു. തുടര്‍ന്ന് രമേശനെ യുവാക്കളുടെ സംഘം മര്‍ദിക്കുകയായിരുന്നു. ഇതിനിടയില്‍ രമേശന് കുഴഞ്ഞു വീണു.
ബഹളം കേട്ട് സമീപവാസിയായ രമേശന്റെ സഹോദരന് സുരേഷ് ഓടിയെത്തിയപ്പോള്‍ രമേശന് നിലത്ത് വീണ് കിടക്കുകയായിരുന്നു. കുഴഞ്ഞു വീണ രമേശനെ ആദ്യം മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അതേ സമയം രമേശനെ ആരും മര്‍ദ്ദിച്ചില്ലെന്നും വാക്കു തര്‍ക്കത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും യുവാക്കളുടെ ബന്ധുക്കള്‍ അവകാശപ്പെടുന്നു.
താന്‍ ഓടിയെത്തുമ്പോള്‍ വീണു കിടക്കുന്ന രമേശന്റെ നെഞ്ചില്‍ കയറിയിരുന്ന് ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സഹോദരന് സുരേഷ് മൊഴി നല്‍കിയിട്ടുള്ളത്. യുവാക്കളുടെ കയ്യില്‍ വടികളും പട്ടികകളും ഉണ്ടായിരുന്നതായും പറയുന്നു. ചാവക്കാട് പോലീസ് കേസെടുത്തു. രണ്ടു പേര് കസ്റ്റഡിയിലായതായി സൂചനയുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം പൂര്‍ണ്ണമായും സ്ഥിരീകരിക്കാനാകൂവെന്ന നിലപാടിലാണ് പോലീസ്.
കോണ്‍ഗ്രസ് ചാവക്കാട് നഗരസഭ കമ്മിറ്റി ഭാരവാഹിയാണ് രമേശ്. സംഭവത്തില്‍ പ്രതിഷേധിച്ച് ചാവക്കാട് ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. മക്കള്‍ ശ്വേത,സഞ്ജയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: