കൊല്ലം: പുത്തൂര്‍ കൈതക്കോട് കുടിവെള്ളടാങ്ക് വീട്ടിനുമുകളിലേക്ക് മറിഞ്ഞ് ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലായൊട്ടാകെ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ജില്ലാപഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു. കൈതക്കോട് അപകടമുണ്ടായ കുടിവെള്ളസംഭരണിയും ഇരുമ്പുചട്ടക്കൂടും സ്ഥാപിച്ചിരുന്നത് ഭൂഗര്‍ഭജലവകുപ്പും റവന്യൂവകുപ്പും സംയുക്തമായാണ്. സമാനരീതിയിലുള്ള ഏഴ് കുടിവെള്ളസംഭരണികള്‍ സമീപപ്രദേശങ്ങളില്‍ തന്നെയുണ്ടെന്ന് പൊതുചര്‍ച്ചക്ക് മറുപടി പറയവെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ജില്ലയൊട്ടാകെ പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജില്ലാപഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ പരിശോധനയ്‌ക്കായി വിജിലന്‍സ് സെല്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ സ്‌കൂളുകളുടെ അവസ്ഥയെക്കുറിച്ച് തദ്ദേശഭരണവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അപകടാവസ്ഥയിലുള്ള 13 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതായും ജഗദമ്മ അറിയിച്ചു. 47 കെട്ടിടങ്ങള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്നും റിപ്പോര്‍ട്ടുണ്ട്. അപകടാവസ്ഥയിലുള്ള 13 കെട്ടിടങ്ങള്‍ അടിയന്തിരമായി പൊളിച്ചുമാറ്റും. ഇവയ്‌ക്ക് പകരമായി കെട്ടിടം പടുത്തുയര്‍ത്താന്‍ ജില്ലാ പഞ്ചായത്തിനു മാത്രമായി കഴിയില്ല. പകരം സംവിധാനങ്ങള്‍ സ്‌കൂള്‍ അധികൃതരും അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതിയും ജനപ്രതിനിധികളുമൊക്കെ സംയുക്തമായി ആലോചിച്ച് തീരുമാനിക്കണം. വാസയോഗ്യമല്ലാത്ത കെട്ടിടങ്ങളില്‍ അദ്ധ്യയനം നടത്താന്‍ പാടില്ലെന്നുതന്നെയാണ് തീരുമാനമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
കൈതക്കോട് ജലസംഭരണി വീണ് കുട്ടി മരിച്ച സംഭവം ശ്രദ്ധയില്‍ കൊണ്ടുവന്നത് അഡ്വ.എസ്.പുഷ്പാനന്ദനാണ്. അരയടിപോലും താഴ്ചയിലല്ല ഇരുമ്പ് ചട്ടക്കൂട് സ്ഥാപിച്ചിരുന്നതെന്ന് അംഗം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ ജില്ലാപഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിന് അഞ്ചുപേര്‍ അടങ്ങുന്ന വിജിലന്‍സ് സെല്‍ രൂപീകരിക്കണമെന്നും അംഗം ആവശ്യപ്പെട്ടു. ഇതില്‍ രണ്ടുപേര്‍ വിദഗ്ധരായിരിക്കണമെന്നും അഡ്വ. പുഷ്പാനന്ദന്‍ നിര്‍ദ്ദേശിച്ചു.
അധ്യയനം ആരംഭിച്ചിട്ടും സ്‌കൂളുകളുടെ സ്ഥിതി വളരെ ശോചനീയമാണെന്ന് കുലശേഖരപുരം ഡിവിഷന്‍ അംഗം രാധാമണി ചൂണ്ടിക്കാട്ടി. ചെറിയഴീക്കല്‍, അഴീക്കല്‍, കുഴിത്തുറ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി ശോചനീയമാണ്. സ്‌കൂള്‍ അറ്റകുറ്റപ്പണിക്കായി ലഭിക്കുന്ന 15 ലക്ഷം രൂപ അപര്യാപ്തമാണെന്നും അംഗം പറഞ്ഞു. എസ്എസ്എ ഫണ്ടുമായി ബന്ധപ്പെട്ട പദ്ധതികളില്‍ മറ്റാര്‍ക്കും പങ്കാളിത്തമില്ലാത്ത അവസ്ഥയാണെന്ന് അഡ്വ.എസ്.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. പലപ്പോഴും പദ്ധതിയുടെ അവസാനഘട്ടം നടക്കാതെ പോകുന്ന അവസ്ഥയാണുള്ളത്. പദ്ധതികളില്‍ സുതാര്യത ഉറപ്പാക്കണമെന്നും അംഗം ആവശ്യപ്പെട്ടു.
സ്‌കൂളുകളുടെ ആവശ്യം മനസിലാക്കാതെയാണ് ബഞ്ചുകളും ഡസ്‌കുകളും നല്‍കുന്നതെന്ന് ഇത്തിക്കര ഡിവിഷനിലെ എന്‍.രവീന്ദ്രന്‍ പരാതിപ്പെട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഇരുന്നുകൊണ്ട് സ്‌കൂളിന്റെ ആവശ്യകത മനസ്സിലാകുന്ന ഏര്‍പ്പാടാണ് നിലവിലുള്ളതെന്നും അംഗം പറഞ്ഞു.
ജനറല്‍ ഫണ്ടില്‍ നിന്നും തുകയെടുത്ത് സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാമെന്ന് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ.ജൂലിയറ്റ് നെല്‍സണ്‍ നിര്‍ദ്ദേശിച്ചു. കുട്ടികളുടെ അംഗബലം അനുസരിച്ചാണ് സ്‌കൂളുകളില്‍ ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള ഫാമുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന് എസ്.ഫത്തഹുദ്ദീന്‍ നിര്‍ദ്ദേശിച്ചു. ജില്ലാപഞ്ചായത്ത് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനെക്കുറിച്ചും അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തി. അടുത്ത ജില്ലാപഞ്ചായത്ത് യോഗം മുതല്‍ ഉദ്യോഗസ്ഥന്മാരുടെ ഹാജര്‍നില പരിശോധിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കി. യുഡിഎഫ് അംഗങ്ങളെ അവഗണിക്കുന്നുവെന്ന അംഗങ്ങളുടെ പരാതിയും പരിഗണിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, സെക്രട്ടറി കെ അനില്‍കുമാര്‍, സ്ഥിരംസമിതി അദ്ധ്യക്ഷ ഇഎസ് രമാദേവി, അംഗങ്ങളായ രശ്മി, സരോജിനി ബാബു, ഷേര്‍ളി സത്യദേവന്‍, ടി ഗിരിജാകുമാരി എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു
















