വിശ്വാമിത്രന്‍ യാഗരക്ഷനടത്താന്‍ രാമലക്ഷ്മണന്മാരെ വിട്ടുതരണമെന്നു അഭ്യര്‍ത്ഥിച്ചപ്പോള്‍ പിതാവായ ദശരഥനു മാനസികപ്രയാസം അധികരിച്ചു. താന്‍ അരുമയായി സ്‌നേഹിക്കുന്ന രാമകുമാരനെ യാഗരക്ഷയ്‌ക്ക് വിട്ടുകൊടുക്കാന്‍ ദശരഥന്റെ മനസ്സനുവദിച്ചില്ല. എന്നാല്‍, വിശ്വാമിത്രനെ പിണക്കിപ്പറഞ്ഞയക്കുന്നതും ദോഷമാണെന്നു ദശരഥന്‍ ആലോചിച്ചു. ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ ഒരു പരിഹാരം കാണണമെന്ന ആഗ്രഹത്തോടെ ദശരഥന്‍ വിചാരിച്ചു:
‘രാമലക്ഷ്ണന്മാരെ വിശ്വാമിത്രമുനി ഇതുവരെ കണ്ടിട്ടില്ല. രാമലക്ഷ്മണന്മാര്‍ക്കു പകരം ഭരതശത്രുഘ്‌നന്മാരെ അയയ്‌ക്കാം. കുമാരന്മാര്‍ മാറിയാലും മുനി തിരിച്ചറിയുകയില്ലല്ലോ.’
ഈ സമാധാനത്തില്‍ ദശരഥന്‍, രാമലക്ഷ്മണന്മാരെന്ന വ്യാജേന ഭരതശത്രുഘ്‌നന്മാരെ വിശ്വാമിത്രന്റെ കൂടെ അയച്ചു. അവര്‍ യാത്രപോവുകയും ചെയ്തു.
സരയൂ നദിക്കരയില്‍ എത്തിയപ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു:
‘കുമാരരെ! ഇവിടെ നിന്നും രണ്ടു വഴിയേ നമുക്കു പോകാവുന്നതാണ്. ഒന്നാമത്തെ വഴിയിലൂടെ പോയാല്‍ മൂന്നു ദിവസം വേണ്ടി വരും നമ്മുടെ ലക്ഷ്യത്തിലെത്താന്‍. രണ്ടാമത്തെ വഴിയിലൂടെ പോയാല്‍ പുറപ്പെട്ട് മൂന്നാം യാമത്തില്‍ ലക്ഷ്യം കാണും. എന്നാല്‍ ആ വഴിയില്‍ അതിഭീകരരൂപിണിയായ താടക എന്ന രാക്ഷസിയെ നാം നേരിടേണ്ടി വരും.’
മുനിയുടെ വാക്കുകേട്ട് ഭരതന്‍ പെട്ടെന്നു പറഞ്ഞു:
‘രണ്ടാമത്തെ വഴിയിലൂടെ നാമെന്തിനു പോകണം? നമുക്കെന്താണു പ്രയോജനം? നമുക്കു ആദ്യത്തെ വഴി തന്നെ തിരഞ്ഞെടുക്കാം.’
ഭരതന്റെ വാക്കുകേട്ടപ്പോള്‍, വിശ്വാമിത്രന്‍ തന്നെ കബളിപ്പിച്ചതായി വിശ്വാമിത്രന്‍ മനസ്സിലാക്കി. അവര്‍ ഉടന്‍തന്നെ അയോധ്യയിലേക്കു മടങ്ങിപ്പോവുകയും രാമനെ ആവശ്യപ്പെടുകയും ചെയ്തു.
തന്റെ പുത്രസ്‌നേഹം കൊണ്ടു സംഭവിച്ച കാര്യമാണിതെന്നും അനിഷ്ടം തോന്നരുതെന്നും ദശരഥന്‍ വിശ്വാമിത്രനെ ധരിപ്പിക്കുന്നതായി കൃത്തിവാസരാമായണത്തിലെ ഈ കഥ പറയുന്നു.
















