കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി ആര്യാടന് മുഹമ്മദിനും എതിരെ കേസ് എടുത്ത് അന്വേഷിക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.. പ്രതി സരിതാ നായര്‍ കമ്മീഷനില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരുന്നത്. വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തു ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്. കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
സുപ്രീംകോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് വിജി. കോടതിയുടെ ഉത്തരവ്. തിടുക്കത്തിലെടുത്ത ഈ തീരുമാനം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമികാന്വേഷണം അനിവാര്യമാണെന്ന് ലളിത കുമാരി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ത്വരിതാന്വേഷണത്തിനു ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാവൂകയുള്ളൂ. ഗൗരവകരമായ കുറ്റം ചെയ്തതായി പരാതി ലഭിച്ചാല്‍ പ്രാഥമിക അന്വേഷണത്തിനു ഉത്തരവ് നല്‍കാം.
കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കും മുമ്പു തന്നെ ത്വരിതാന്വേഷണം നടത്തണം. ത്വരിതാന്വേഷണത്തില്‍ കുറ്റം വ്യക്തമായാല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ഈ കേസില്‍ ത്വരിന്വേഷണം അനിവാര്യമായിരുന്നു.ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള ആരോപണത്തില്‍ ത്വരിതാന്വേഷണത്തിനു പോലും സാധ്യതയില്ല. സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണ് ഹര്ജിക്കാരന് ആരോപണം ഉന്നയിച്ചത്.
സരിതയെ ക്രോസ് എക്സാമിനേഷന് നടത്തിയിരുന്നില്ല. മാത്രമല്ല ആരോപണം ഉന്നയിച്ച സരിതയല്ല പരാതിയുമായി കോടതിയിലെത്തിയിരിക്കുന്നത്. ആരോപണവുമായി ബന്ധപ്പെട്ടു വ്യക്തിപരമായി അറിവുള്ള വ്യക്തിക്ക് കോടതിയെ സമീപിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ട്. എന്നാല്‍ വിജിലന്‍സ് കോടതി പരിശോധിച്ച പരാതി സരിത കമ്മീഷനില്‍ നല്‍കിയതായി പറയപ്പെടുന്നവ മാത്രമാണ്. ഇതു സംബന്ധിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതംഗീകരിക്കാനിവില്ല.
വിജിലന്‍സ് ജഡ്ജി അനാവശ്യ തിടുക്കം കാട്ടി. ത്വരിതാന്വേഷണത്തിനു പോലും സാധ്യതയില്ലാത്ത പരാതി ക്രിമനല്‍ നടപടി ക്രമത്തിലെ 156(3) വകുപ്പ് പ്രകാരം അന്വേഷിക്കാനാണ് വിജിലന്‍സ് കോടതി നിര്‍ദേശിച്ചത്. കോടതി പറഞ്ഞൂ.
സരിതാ നായര്‍ കമ്മീഷനില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കും, ആര്യാടന് മുഹമ്മദിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിഡി ജോസഫാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി സമര്‍പ്പിച്ചത്.
പരാതി പരിഗണിച്ച വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ് എസ് വാസവനാണ് ഉത്തരവ് നല്‍കിയത്. തുടര്‍ന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ് എസ്. വാസവനെതിരെ പരാമര്‍ശം നടത്തിയത് വന്‍ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: