ക്രൂരനായ രാവണന്‍ തന്റെ പ്രിയതമയെ കട്ടുകൊണ്ടുപോയതില്‍ ദുഃഖിതനായ രാമന്‍ മഴക്കാലമായ നാലുമാസങ്ങള്‍ ഖിന്നമാനസനായി കഴിച്ചുകൂട്ടി. രാമന്‍ ലക്ഷ്മണനോട് പറഞ്ഞു: ‘കൈകേയി അമ്മയുടെ മനോരാജ്യം എല്ലാം ഇപ്പോള്‍ സഫലമായി എന്ന് തോന്നുന്നു. സീതയെക്കൂടാതെ ഞാന്‍ മടങ്ങുന്നതിലും ഭേദം ആത്മഹത്യയാണ്. നാട് പോയി, അച്ഛന്‍ മരിച്ചു. ഇനി ഭാര്യയും ഇല്ലാതെ ഞാന്‍ എന്തിന് ജീവിക്കണം? എനിക്കെതിരെ ദുര്‍വിധിക്ക് ഇനിയും എന്ത് ചെയ്യാനാകും?
രാജപുത്രന്മാരായ നാം ഇപ്പോള്‍ വനവാസികളായി നടക്കുന്നത് മുജ്ജന്മ കര്‍മ്മഫലം തന്നെയാണ്. നീയാണെങ്കില്‍ യാതൊരു കാരണവുമില്ലാതെ നിന്റെ സുഖങ്ങള്‍ എല്ലാം ഉപേക്ഷിച്ച് എന്റെ കൂടെവന്നു ദുരിതം അനുഭവിക്കുന്നു! നമ്മുടെ കുലത്തില്‍ത്തന്നെ എന്റെയത്ര ഭാഗ്യഹീനനായി മറ്റാരും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. ഈ അഴല്‍ക്കടല്‍ ഞാനെങ്ങനെ കടക്കും? എനിക്ക് ധനമില്ല, ബലവും കുറവാണ്. ഉള്ളത് വീരനായ നിന്റെ തുണയൊന്നുമാത്രമാണ്. ഞാന്‍ ആരെ പഴിക്കാനാണ്? എന്റെ കര്‍മ്മഫലം തന്നെ.
ഇന്ദ്രലോകത്തിന് തുല്യമായ രാജ്യം കയ്യില്‍ വന്ന ഉടനെ നഷ്ടപ്പെട്ടു. കാട്ടില്‍ വസിക്കാനിടയും വന്നു. ദൈവകല്‍പ്പിതം എന്തെന്നാര്‍ക്കറിയാം? ചെറുപ്പത്തിന്റെ ചാഞ്ചല്യം മാറാത്തതുകൊണ്ട് എന്റെയൊപ്പം കാട്ടില്‍ കഴിയാന്‍ വന്നതാണ് ജനകജ. എന്നാല്‍ ആ പെണ്‍ കൊടിക്ക് വന്ന ദുര്യോഗം എത്ര കഠിനതരമാണ്. എന്റെ പ്രിയതമ ലങ്കേശന്റെ കൊട്ടാരത്തില്‍ അനുഭവിക്കുന്ന ദുഃഖം എത്ര കഠിനമായിരിക്കും! അവള്‍ രാവണന് കീഴടങ്ങാന്‍ പോകുന്നില്ല. അതിനായി നിര്‍ബ്ബന്ധിച്ചാല്‍ അവള്‍ അപ്പോള്‍ത്തന്നെ ദേഹം ത്യജിക്കും എന്ന് നിശ്ചയം. സീത ഇല്ലാതായാല്‍ ഞാനും പ്രാണന്‍ കളയും. ഒരുവന് സഹധര്‍മ്മചാരിണി കൂടെയില്ലാതുള്ള ജീവിതം എന്തിനാണ്?’ ഇങ്ങനെപറഞ്ഞു കരയുന്ന രാമനെ ലക്ഷ്മണന്‍ ആശ്വസിപ്പിച്ചു.
‘ജ്യേഷ്ഠാ, ധൈര്യം വിടാതിരിക്കൂ. ദശമുഖനായ ആ ദൈത്യനെ കൊന്ന് ഞാന്‍ സീതയെ തിരികെ കൊണ്ടുവരാം. ദു:ഖത്തിലും സന്തോഷത്തിലും ഒരുപോലെ വാഴുന്നവനല്ലേ ധീരന്‍? അതിലേതെങ്കിലും വന്നണഞ്ഞാല്‍ അതില്‍ത്തന്നെ മുങ്ങിപ്പോകുന്നത്. കേവലം ബുദ്ധികുറഞ്ഞവരാണ്. വേര്‍പാടും ചേര്‍ച്ചയും ദൈവാധീനങ്ങള്‍ മാത്രമാണ്. ദേഹത്തിന് മാത്രമാണ് ദുഃഖം. ആത്മാവിനെ യാതൊന്നും ബാധിക്കില്ല. ഇപ്പോള്‍ നാട് പോയി, വാസം കാട്ടിലായി, സീതയുമായി വേര്‍പെട്ട് ജീവിക്കുന്നു. എന്നാല്‍ കാലം അനുകൂലമാകുമ്പോള്‍ ഇതെല്ലാം തിരിഞ്ഞ് മറിഞ്ഞ്‌വരും. മനുഷ്യനായി ജനിച്ചുപോയാല്‍ സുഖവും ദുഃഖവും മാറിമാറി അനുഭവിക്കുകതന്നെ വേണം. ദേവിയെ എല്ലാടവും പോയി തിരയാന്‍ തയ്യാറായി അനേകം വാനരന്മാര്‍ നമ്മുടെ സ്വാധീനത്തിലുണ്ട്. ജാനകീ ദേവിയുടെ വാര്‍ത്ത അവര്‍ കൊണ്ടുവന്നു തരും.
വിവരം കിട്ടിയാല്‍ അവിടെയെത്താനുള്ള വഴി കണ്ടുപിടിച്ച് ഞാന്‍ പോയി ദേവിയെ കൊണ്ട് വരാം. വേണമെങ്കില്‍ ഭരതനേയും ശത്രുഘ്‌നനെയും അവരുടെ സൈന്യങ്ങളെയും കൂടി വരുത്തി നമ്മുടെ ശത്രുവിനെ വെല്ലാമല്ലോ. എന്തിനാണ് ഖേദം? പണ്ട് നമ്മുടെ കുലത്തിലെ രഘു ഒറ്റത്തേരുകൊണ്ട് പോയി സകല ദിക്കുകളും ജയിച്ചില്ലേ! എന്നിട്ടും എന്തിനാണ് ഖേദം? ദേവാസുരന്മാരെയെല്ലാം ജയിക്കാന്‍ ഞാന്‍ ഒറ്റയ്‌ക്ക് മതിയാകും. പിന്നെ സഹായിക്കാന്‍ ആളുകള്‍ കൂടിയുണ്ടെങ്കില്‍ പറയാനുണ്ടോ? ആ ദുഷ്ടനെ ജയിക്കുക നമുക്ക് നിഷ്പ്രയാസം സാധിക്കും. വേണ്ടിവന്നാല്‍ ജനകനെപ്പോലും നമുക്ക് സഹായത്തിനായി വരുത്താം.
ദുരാചാരിയും ദേവാരിയുമായ ദശാനനനെ നമുക്ക് കാലപുരിക്കയക്കാം. തേരിന്റെ ചക്രങ്ങള്‍ കറങ്ങുന്നതുപോലെ സുഖദുഃഖങ്ങള്‍ ചാക്രികമായി ആവര്‍ത്തിച്ച് വരുന്നു. യാതൊന്നും സ്ഥിരമായി നില്‍ക്കില്ല. ഈ ദ്വന്ദങ്ങളില്‍ മാഴ്കുന്നവര്‍ക്ക് സുഖം ലഭിക്കുക അസാദ്ധ്യം. ഇന്ദ്രനും പണ്ട് ഇതുപോലെയുള്ള ദുരനുഭവം ഉണ്ടായി. ആ സമയത്ത് ദേവന്മാര്‍ നഹുഷനെ ഇന്ദ്രപദവിയില്‍ വാഴിക്കുകയും ചെയ്തു. ഇന്ദ്രന് അനേകസംവത്സരങ്ങള്‍ ഒരു താമരയ്‌ക്കുള്ളില്‍ അജ്ഞാതവാസത്തില്‍ കഴിയേണ്ടിവന്നു.
നഹുഷന് പിന്നീട് ആ പദവി നഷ്ടമായിട്ട്, ശാപം മൂലം ഒരു പെരുമ്പാമ്പിന്റെ ജന്മമെടുക്കുക്കേണ്ടിവരികയും ചെയ്തു. ഇന്ദ്രാണിയെ കാമിക്കുകയും ബ്രാഹ്മണനിന്ദ ചെയ്യുകയും മൂലമാണ് അഗസ്ത്യമുനി ആ രാജാവിനെ ശപിച്ച് സര്‍പ്പമാക്കിയത്. വ്യസനമുണ്ടാവുമ്പോള്‍ ഖേദിച്ചിട്ട് കാര്യമില്ല. ബുദ്ധിമാന്മാര്‍ താന്താങ്ങളുടെ ഉദ്യമങ്ങളില്‍ ഉള്ളുറപ്പിച്ച് നില്‍ക്കുകയാണ് വേണ്ടത്. അങ്ങേയ്‌ക്ക് എല്ലാമറിയാം. പിന്നെ പ്രാകൃതന്മാരെപ്പോലെ എന്തിനാണിങ്ങനെ ദുഃഖിതനായിരിക്കുന്നത്?’
ലക്ഷ്മണന്റെ വാക്കുകള്‍ കേട്ട് ബോധം വന്ന രാമന്‍ ശോകം വിട്ട് തനിക്ക് താല്ക്കാലികമായുണ്ടായ ഭീരുത്വം വെടിഞ്ഞ് കര്‍മ്മനിരതനായി.
(തുടരും)
















