ശ്രീരാമന്‍ അഗസ്ത്യന്‍ കൊടുത്ത ആദിത്യഹൃദയസ്‌തോത്രം സൂര്യനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് മൂന്നുതവണ ജപിച്ചു. എന്നിട്ട് രാവണന്റെ നേരെ തിരിഞ്ഞു. ഭഗവാന്‍ ക്രോധം കൊണ്ട് ചുവന്നു. ആ രൗദ്രഭാവംകണ്ട് സകലജീവികളും ഭയന്നു. ശ്രീരാമന്‍ ആ രാക്ഷസനെ ദഹിപ്പിക്കത്തക്കവിധം ഒന്നുനോക്കി. എന്നിട്ട് ഇന്ദ്രധനുസ്സിനൊത്ത ഒരസ്ത്രം കൈയിലെടുത്ത് രാവണനെ ലക്ഷ്യമാക്കി അയച്ചു.
ഐന്ദ്രാസ്ത്രം രാവണന്റെ ഒരു ശിരസ്സു മുറിച്ചിട്ടു. തുടരെതുടരെ രാമബാണങ്ങള്‍ പാഞ്ഞു. രാവണന്റെ തലകള്‍ പനമ്പഴം വീഴുന്നതുപോലെ ഒന്നൊന്നായി വീഴാന്‍ തുടങ്ങി. രാമന് വലിയ അതിശയമുണ്ടായി. ഒരു ശിരസു വീഴുമ്പോള്‍ മറ്റൊന്ന് ആ സ്ഥാനത്ത് മുളച്ചുവരുന്നു. നൂറ്റിയൊന്നു ശിരസ് അറുത്തിട്ടു. എന്നിട്ടും ദശാനനന്റെ തല പത്തിനും കുറവില്ല. അപ്പോള്‍ വിഭീഷണന്‍ പറഞ്ഞു: ”ഭഗവന്‍, ബ്രഹ്മാവ് പണ്ടുകൊടുത്ത വരബലംകൊണ്ട് ഇയാളുടെ ഭുജങ്ങളും ശിരസുകളും മുറിച്ചാലും അവ വീണ്ടും മുളയ്‌ക്കും. അയാളുടെ നാഭിദേശത്ത് കുണ്ഡലാകാരത്തില്‍ അമൃതം ഉണ്ട്. അങ്ങ് ആഗ്നേയാസ്ത്രം കൊണ്ട് അതു വറ്റിക്കുക.”
രാവണന്റെ രഹസ്യം മനസ്സിലാക്കിയ രാമന്‍ ആഗ്നേയാസ്ത്രം നാഭിയിലേക്ക് തൊടുത്തുവിട്ടു. ആഗ്നേയാസ്ത്രം തറച്ചപ്പോള്‍ രാവണന്റെ ശക്തിയെല്ലാം ചോര്‍ന്നു. രാവണന്റെ ഒരു ശിരസ്സൊഴിച്ച് ബാക്കിയെല്ലാം മുറിഞ്ഞുവീണു. കുപിതനായ രാവണന്‍ ശക്തിയെടുത്ത് വിഭീഷണന്റെനേരെ എറിഞ്ഞു. രാമന്‍ അതിനെ അസ്ത്രംകൊണ്ടു മുറിച്ചു. ആ സമയത്ത് മാതലി പറഞ്ഞു. ”ഹേ രഘുനന്ദന, അങ്ങ് ഇവന്റെ തലകൊയ്തതുകൊണ്ട് ഇവന്‍ മരിക്കുകയില്ല. ഇവന് ജീവമര്‍മ്മം ഹൃദയത്തിലാണ്. ബ്രഹ്മാസ്ത്രം കൊണ്ട് ഇവന്റെ ഹൃദയം പിളര്‍ക്കുക. ഇവന് ദേവന്മാര്‍ കല്പിച്ചിട്ടുള്ള മരണകാലം അടുത്തിരിക്കുന്നു.”
ശ്രീരാമന്‍ ആവനാഴിയില്‍നിന്ന് ആഗ്നേയാസ്ത്രം പുറത്തെടുത്തു. അഗസ്ത്യനാണിത് രാമന് സമ്മാനിച്ചത്. ഒരിക്കലും വ്യര്‍ത്ഥമാകാത്തതും, ബ്രഹ്മാവ് ഇന്ദ്രനുവേണ്ടി നിര്‍മ്മിച്ചതും, ചിറകുകളില്‍ വായുഭഗവാനും മൊട്ടില്‍ ആദിത്യനും അഗ്നിയുമിരിക്കുന്ന ഇതിന്റെ ശരീരം ആകാശരൂപമാണ്. ഉറപ്പില്‍ മേരുപര്‍വതത്തിന് തുല്യവും സ്വര്‍ണാലങ്കൃതവും സൂര്യനെപ്പോലെ ജ്വലിക്കുന്നതുമാണ്. പ്രളയാഗ്നിപോലെ ആളിക്കത്തി വിഷസര്‍പ്പത്തിന് തുല്യമായി ശത്രുക്കളെയും സൈന്യത്തെയും പിളര്‍ക്കാന്‍ കഴിവുണ്ട്. അനേകം ആനകളും അശ്വസേനയും കോട്ടയും കിടങ്ങുകളും തകര്‍ക്കാന്‍ കഴിവുള്ള ഈ അസ്ത്രം പിശാചുക്കള്‍ക്കുപോലും ഭയമുളവാക്കുന്നതാണ്.
രാമന്‍ ആ അസ്ത്രത്തെ വേദോക്തമന്ത്രങ്ങള്‍ ജപിച്ച് രാവണനുനേരെ തൊടുത്തുവിട്ടു. അതു മഹാകായനായ രാവണന്റെ മാറില്‍ ചെന്നുതറച്ചു. ഹൃദയം പിളര്‍ന്ന് ശരീരത്തിന്റെ മറുഭാഗത്തെത്തി. എന്നിട്ട് ആവനാഴിയില്‍ തിരിച്ചെത്തി. രാവണന്റെ വില്ല് തെറിച്ചുപോയി. പ്രാണന്‍ പോയ ശരീരം വലിയൊരു വൃക്ഷം വീഴുന്നതുപോലെ നിലംപതിച്ചു. രാവണന്‍ മരിച്ചുവീഴുന്നതുകണ്ട് രാക്ഷസന്മാര്‍ ഭയന്ന് നാലുപാടും ഓടി. വാനരന്മാര്‍ ആര്‍ത്തുവിളിച്ചുകൊണ്ട് രാക്ഷസന്മാരെ തുരത്തി. അദ്ധ്യാത്മരാമായണത്തില്‍ ഇങ്ങനെയാണ്.
സകല ദേവന്മാരും നോക്കിനില്‍ക്കെ രാവണന്റെ ദേഹത്തില്‍നിന്നും സൂര്യനെപ്പോലെ പ്രകാശമുള്ള ഒരു ജ്യോതിസ് പുറപ്പെട്ട് രഘുരാമനില്‍ പ്രവേശിച്ചു. അതുകണ്ട് ദേവന്മാര്‍ പറഞ്ഞു: ” സത്യഗുണപ്രധാനികളും വിഷ്ണുവിന്റെ കൃപാപാത്രങ്ങളുമായ നാം സംസാരത്തില്‍ കിടന്നുഴലുന്നു. ഈ രാവണന്‍ മഹാക്രൂരനായ രാക്ഷസന്‍. ബ്രഹ്മഘാതിയും തമോഗുണിയും ഭഗവദ് വിരോധിയുമായിരുന്നു. അയാള്‍ ഇതാ ഭഗവാനില്‍ ലയിച്ചുചേര്‍ന്നു. ഇയാളെത്ര ഭാഗ്യവാന്‍.” അതിന് നാരദന്റെ മറുപടി രാവണന്‍ രഘുരാമനോടുള്ള വിദേ്വഷത്താല്‍ ഹൃദയത്തില്‍ സദാ രാമനെത്തന്നെ ചിന്തിച്ചുകൊണ്ടിരുന്നു.
സ്വപ്നത്തില്‍പോലും രാമനല്ലാതെ മറ്റാരുമില്ല. ഗുരുപ്രദേശത്തെക്കാള്‍ അയാള്‍ക്കത് പ്രയോജനപ്പെട്ടു. രാമന്റെ അസ്ത്രമേറ്റു മരിക്കയാല്‍ സകലപാപവും തീര്‍ന്നു. ബന്ധവിഹീനനായതിനാല്‍ രാമനില്‍ സായൂജ്യമോക്ഷം ലഭിച്ചു. സദാ രാമമന്ത്രം ജപിച്ചാല്‍ നമുക്കും മുക്തിപ്രാപിക്കാം എന്നായിരുന്നു.
(തുടരും)
















