‘ഭാരതം എന്നും നിലനില്‍ക്കേണ്ടതുണ്ട്. ഈശ്വരന്‍ വീണ്ടും അവതരിച്ചു. ധര്‍മഗ്ലാനി ഭവിക്കുമ്പോള്‍ വീണ്ടുംവരുമെന്ന് പ്രഖ്യാപിച്ച ഭഗവാന്‍ വീണ്ടും വന്നു. ഇത്തവണ ആവിര്‍ഭാവം ദക്ഷിണദിക്കിലാണ്. പതിനാറ് വയസ്സിനുള്ളില്‍ തന്റെ സകലകൃതികളും നിര്‍മ്മിച്ചുകഴിഞ്ഞുവെന്ന് പറയപ്പെടുന്ന ആ അത്ഭുത ബാലനായ ശങ്കരാചാര്യര്‍ ആവിര്‍ഭവിച്ചു. ഈ പതിനാറുവയസ്സുള്ള കുട്ടിയുടെ കൃതികള്‍ ആധുനികലോകത്തിന് അത്ഭുതങ്ങളാണ്.
ആ ബാലനും ഒരു അത്ഭുതം തന്നെ. ഭാരതത്തെ അതിന്റെ പരിശുദ്ധിയിലേക്ക് കൊണ്ടുവരാന്‍ ആ ബാലന്‍ ആഗ്രഹിച്ചു. അന്നുമുതല്‍ ഇന്നുവരെ ഭാരതത്തിന്റെ ശ്രമം മുഴുവന്‍ ബുദ്ധമതം വരുത്തിവെച്ച അധഃപതനത്തില്‍നിന്ന് മുക്തമാകുവാനുള്ള ശ്രമമായിരുന്നു. വേദാന്തത്തിന്റെയും ബുദ്ധമതത്തിന്റെയും യഥാര്‍ത്ഥസാരം ഭിന്നമല്ലെന്ന് അദ്ദേഹം സ്ഥാപിച്ചു. (ബുദ്ധ) ശിഷ്യന്മാര്‍ (അവരുടെ) ഗുരുവിനെ മനസ്സിലാക്കിയില്ല.
അവര്‍ സ്വയം അധഃപതിച്ചു. ഈശ്വരന്റെയും ആത്മാവിന്റെയും സത്തയെ നിഷേധിച്ചു; അങ്ങനെ നിരീശ്വരരായി. ശ്രീശങ്കരന്‍ ഈ വസ്തുത എടുത്തുകാട്ടി. ബൗദ്ധന്മാരെല്ലാം ആദിധര്‍മ്മത്തിലേക്ക് തിരിച്ചുവരുവാന്‍ തുടങ്ങി. ‘ഭാരത മാമുനിമാര്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തവേ ശ്രീമദ് ശങ്കരഭഗവദ്പാദരെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ പറഞ്ഞ വചനങ്ങളാണ് മേലുദ്ധരിച്ചത്. ലോകത്തിന്റെ വിശിഷ്യ ഭാരതത്തിന്റെ നവോത്ഥാനത്തിന് കേരളത്തിന്റെ മഹത്തായ സംഭാവന എന്താണെന്നുള്ള ചോദ്യത്തിന് നല്‍കാവുന്ന സുവ്യക്തമായ ഉത്തരമാണ് ശ്രീശങ്കരാചാര്യര്‍ (788820) എന്ന നാമം.
ഏതുമതം യാതൊരു വ്യക്തിയേയോ ഗ്രന്ഥത്തേയോ ആധാരമാക്കിയല്ലയോ സ്ഥിതിചെയ്യുന്നത്, അതേസമയം ഏതൊരു മതത്തിന്റെ പൗരുഷശക്തി സര്‍വത്ര പ്രകടമായി കാണുന്നുവോ ആ വേദാന്തമതത്തിന്റെ പ്രചാരത്തിനുവേണ്ടി സ്വന്തം യശസ്സോ ശ്രേയസ്സോ തെല്ലുപോലും കാംക്ഷിക്കാതെ ആയുസ്സും വപുസ്സും അര്‍പ്പിച്ച മഹാനായ ആചാര്യവര്യനായിരുന്നു ശ്രീമദ് ശങ്കരാചാര്യ സ്വാമികള്‍.
എട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും അദ്ദേഹത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആ മഹാചാര്യന്‍ അപൗരുഷേയനായി ജീവിച്ചു, ഇന്നും ജീവിക്കുകയും ചെയ്യുന്നു.
ജീവിത യാഥാര്‍ത്ഥ്യത്തെ കരതലാമലകംപോലെ ദര്‍ശിച്ച ആചാര്യദര്‍ശനത്തിന്റെ മുഖമുദ്ര എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉദ്ധരിക്കാവുന്ന ശ്ലോകം.
‘ശ്ലോകാര്‍ദ്ധേന പ്രവക്ഷ്യാമി
യദുക്തം ഗ്രന്ഥകോടിഭിഃ
ബ്രഹ്മം സത്യം ജഗന്മിഥ്യാ
ജീവോ ബ്രഹ്മൈവ നാപരഃ’
‘കോടി ഗ്രന്ഥങ്ങളില്‍ പറഞ്ഞത് ഒരു ശ്ലോകത്തിന്റെ പകുതിയില്‍ ഒതുക്കിക്കൊണ്ട് ഞാന്‍ പറയുന്നു, ബ്രഹ്മം മാത്രം സത്യം, ജഗത്ത് മിഥ്യ; ജീവന്‍ ബ്രഹ്മം തന്നെ, മറ്റൊന്നുമല്ല.’
അനുഭൂതിയെ പ്രമാണമാക്കിയാണ് ആചാര്യര്‍ തന്റെ തത്ത്വചിന്തയേയും ഉപനിഷത്തുകളിലെ പരമതത്ത്വങ്ങളെയും തെളിയിക്കുന്നത്.
അദ്വയവും പൂര്‍ണ്ണവുമായ ബ്രഹ്മമൊന്നുമാത്രമേ സത്യമായുള്ളൂവെന്നും നാമെല്ലാം അതിന്റെ പ്രതിഭാസങ്ങളോ പ്രതിബിംബങ്ങളോ, സ്ഫുലിംഗങ്ങളോ ആകുന്നുവെന്നുമാണ് ശങ്കരമതം. ചൈതന്യമൊന്നുമാത്രമാണ് ലോകം മുഴുവനും നിറഞ്ഞിരിക്കുന്നത്. നാമരൂപങ്ങള്‍ അതില്‍ ആരോപിക്കപ്പെടുകയോ ദര്‍ശിക്കുന്നുവെന്ന് ഭ്രമിക്കുകയോ ആയാണ് ചെയ്യുന്നത്. അനുഭവത്തിന് അനുകൂലമല്ലാത്ത ശ്രുതി സ്വീകാര്യമല്ലെന്നും ശ്രീശങ്കരന്‍ അസന്ദിഗ്‌ദ്ധഭാഷയില്‍ പ്രഖ്യാപനം ചെയ്യുന്നു.
ശ്രീശങ്കരന്‍ പ്രകൃതിയെ ശരിയായി നിരീക്ഷിച്ച് തന്റെ അനുഭവങ്ങളെ അപഗ്രഥനം ചെയ്ത്, അവ ശ്രുതിക്ക് അനുസൃതമാണെന്ന് തെളിയിച്ച് അദൈ്വത വേദാന്ത സിദ്ധാന്തങ്ങളെ സമര്‍ത്ഥിക്കുന്നു. അസമത്വങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഉത്തരവാദി ഈശ്വരനോ മറ്റാരെങ്കിലുമോ അല്ല എന്നാണ് ശ്രീശങ്കരപക്ഷം. ഓരോരുത്തരും അവനവന്റെ അവസ്ഥാഭേദങ്ങള്‍ക്ക് ഉത്തരവാദിയാണ്. നമ്മുടെ സകല ദു:ഖങ്ങള്‍ക്കും പരാജയങ്ങള്‍ക്കും കാരണം നമ്മുടെ അജ്ഞത മാത്രമാണ്.
ജ്ഞാനോദയം ഉണ്ടാകുമ്പോള്‍, ഈ ജ്ഞാനം നമ്മില്‍തന്നെ ഉണ്ടായിരുന്നതാണെന്നും അല്ലാതെ പുറമെ നിന്ന് വന്നതല്ലെന്നും നമുക്ക് ബോധ്യപ്പെടും. അതിനാല്‍ എല്ലാ ജ്ഞാനവും നമ്മില്‍തന്നെയുണ്ട്. നാം അത് അറിയുന്നില്ലെന്നു മാത്രമേയുള്ളൂവെന്ന് ആചാര്യര്‍ തന്റെ തത്ത്വചിന്താപദ്ധതിയിലൂടെ സ്ഥാപിക്കുന്നു.
രാജീവ് ഇരിങ്ങാലക്കുട
















