മൂന്നാര്‍ (ഇടുക്കി): മൂന്നാറില്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ റവന്യൂവകുപ്പ് നല്കിയ സ്റ്റോപ്പ് മെമ്മോയുടെ കാലാവധി കഴിഞ്ഞിട്ടും തുടര്‍നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മെയ് മാസം അവസാനമാണ് മൂന്നാര്‍ ട്രൈബ്രൂണിലിന്റെ പരിധിയില്‍ വരുന്ന ഒമ്പത് വില്ലേജുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് ദേവികുളം ആര്‍ഡിഒ സമിന് സമദ് ഇരുന്നൂറോളം പേര്‍ക്ക് അതത് വില്ലേജ് ഓഫീസുകള്‍ വഴി സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാകളക്ടറുടെ പക്കല്‍നിന്ന് അനുമതി വേണമെന്നും പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ നീക്കം സര്‍ക്കാരിന്റെ നയമല്ലെന്ന് പറഞ്ഞ് മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രന് രംഗത്ത് വന്നിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ ഒറ്റപ്പെട്ട സ്ഥിതിയിലായി. സ്റ്റോപ്പ് മെമ്മൊയുടെ കാലാവധി കഴിഞ്ഞിട്ടും തുടര്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് എംഎല്‍എയുടെ ഭീഷണിയെത്തുടര്‍ന്നാണ്.
കൈയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ഉചിതമായ നടപടി കൈക്കൊള്ളാന്‍ ദേവികുളം ആര്‍ഡിഒയെ ചുമതലപ്പെടുത്തിക്കൊണ്ട് വീണ്ടും ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവിറങ്ങിയിട്ടും പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആര്‍ഡിഒ തയ്യാറായിട്ടില്ല.
അനധികൃതമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ട് നടപടിയെടുപ്പിക്കാനാണ് റവന്യൂവകുപ്പ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൈയ്യേറ്റപ്രശ്നത്തില് പോലീസും എംഎല്‍എയും തമ്മില്‍ ഏറ്റുമുട്ടുന്നതിന് വഴിയൊരുക്കി റവന്യൂവകുപ്പ് തടിതപ്പിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: