തിരുവനന്തപുരം: ശബരിമലയില്‍ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ സമന്വയം രൂപീകരിക്കും. ആവശ്യമെങ്കില്‍ സര്‍വ്വകക്ഷി യോഗവും വോട്ടിനിടാനുള്ള അവസരവും ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ജഡ്ജിമാരുടെയും മറ്റും മനസ്സ് മാറാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചിട്ടും മന്ത്രിയുടെ മനസ്സ് മാറാത്തതെന്ത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കടകം പള്ളി. മന്ത്രിയായി അധികാരമേറ്റെടുത്തപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം നടപ്പിലാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടിരുന്നു.
ഈ നിലപാടില്‍ നിന്നാണ് മന്ത്രിയുടെ പെട്ടെന്നുള്ള വ്യതിചലനം. സെക്രട്ടേറിയേറ്റില്‍ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെയും മെമ്പര്‍മാരുടെയും സംയുക്ത യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
ദേവസ്വം ബോര്‍ഡ് ഭരണം സുതാര്യവും അഴിമതി രഹിതവുമാക്കും. മലബാര്‍ ദേവസ്വംബോര്‍ഡിന്റെ അവസ്ഥ ദയനീയമാണ്. 68 കോടി കൊടുത്തു തീര്‍ക്കാനുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ 19 കോടി കൊടുത്തതിനാല്‍ ശമ്പളം കൊടുക്കാന്‍ സാധിച്ചു. ഗുരുവായൂര്‍ ദേവസ്വത്തില്‍ വരുമാനത്തേക്കാള്‍ അധികം ചെലവ് വരുന്നു. ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ദര്ശനത്തിനിള്ള ക്യൂ കോംപ്ലക്സിലെ അസൗകര്യങ്ങള്‍ കുറ്റമറ്റതാക്കുമെന്നും മന്ത്രി പറഞ്ഞു.
കോടതി ഇടപെടലുകള്‍ ദേവസ്വംബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഓഫീസ് ജീവനക്കാരുടെ നിയമനങ്ങളാണ് പിഎസ്സിക്കു വിട്ടത്.
സ്പെഷ്യല്‍ റൂളില്‍ ഹിന്ദു വിഭാഗക്കാര്‍ക്ക് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിനാല്‍ നിയമനം പിഎസ്സി ക്കു വിട്ടെങ്കിലും മറ്റ് മതവിഭാഗക്കാരെ പരിഗണിക്കില്ല. ഹിന്ദു വിഭാഗത്തിലെ പിന്നാക്കകാര്‍ക്ക് 33ശതമാനം സംവരണം നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ പ്രത്യേക ദേവസ്വം ബോര്‍ഡ് കൊണ്ടുവരുന്ന കാര്യം സുപ്രീം കോടിതി വിധി വന്നതിനുശേഷം എല്ലാപേരുമായും അഭിപ്രായം ആരാഞ്ഞ ശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വര്‍ദ്ധിപ്പിച്ച വഴിപാട് നിരക്കുകള്‍ പുനപരിശോധിക്കാന്‍ ദേവസ്വം മന്ത്രി നിര്‍ദ്ദേശം നല്കി. വഴിപാടു നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ദേവസ്വം മന്ത്രിക്ക് പങ്കില്ലെന്ന് അന്ന് പ്രത്യേക പത്രക്കുറിപ്പ് ഇറക്കിയിരുന്നെങ്കിലും നിരക്ക് പുനപരിശോധിക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: