മട്ടാഞ്ചേരി: ഇന്ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ കടല്‍കയറ്റത്തിന്റെ പാരിസ്ഥിതികാഘാതം സാമൂഹിക പ്രശ്നമാകുന്നു. കേരളത്തിന്റെ തീരദേശങ്ങള്‍ ഇല്ലാതാക്കിയുള്ള കടല്‍ കയറ്റം ജനങ്ങളുടെ ജീവനും സ്വത്തുക്കളും നഷ്ടപ്പെടുത്തുമ്പോള്‍ ഇതിനെ പ്രതിരോധിക്കാനുള്ള പരിസ്ഥിതി അനുകൂല ഘടകങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് നേടുകയാണ് തീരദേശ മേഖല.
കടല്‍കയറ്റത്തിന് കാരണമായി ആഗോളതാപനം വിലയിരുത്തപ്പെടുമ്പോഴും കരയെ കവര്‍ന്നെടുക്കുന്ന പ്രതിഭാസം നാടിന്റെ സാമൂഹിക വ്യവസ്ഥകളെ മാറ്റിമറിക്കുകയാണ്. കേരളത്തിന്റെ 580 കിലോമീറ്റര്‍ തീരദേശത്തെ കര കടല്‍ കവര്ന്നെടുത്തപ്പോള് നഷ്ടപ്പെട്ടത് സങ്കീര്‍ണമായ ആവാസ വ്യവസ്ഥിതിയാണ്. വനനശീകരണമെന്നപോലെ തീരദേശങ്ങളിലെ വൃക്ഷ നാശവും കണ്ടല്‍ക്കാടുകളുടെ ഉന്മൂലനവും കടല്‍കയറ്റം രൂക്ഷമാകുവാനിടയാക്കിയതായാണ് ശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
കടല്‍ക്ഷോഭത്തെ ചെറുക്കാന്‍ കടല്‍ഭിത്തികളും പുലിമുട്ടുകളും താല്‍ക്കാലിക ആശ്വാസമാകുമ്പോള്‍ തീരദേശ വനമേഖലയ്ക്കും വാണിജ്യതൊഴില് മേഖലയ്ക്കുമുണ്ടായ നഷ്ടങ്ങള്‍ കോടികള്‍ കവിയും. അപ്പോഴും തീരദേശ വനനശീകരണവും കണ്ടല്‍ കാട് വെട്ടലും നാം തുടരുകയാണ്. കാടിന്റെ സംരക്ഷണമെന്നപോലെ, കാട്ടരുവികളുടെ രക്ഷയെന്നപോലെ തീരദേശ വനവത്കരണവും കണ്ടല്‍ കാട് വ്യാപനവുമാണ് മലയാളക്കരയുടെ തീരസുരക്ഷ ഉറപ്പാക്കുകയുള്ളുവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: