സുബാഹുരപി തച് ശ്രുത്വാ യുക്തമുക്തം തയായദാ
ചിന്താവിഷ്ടോ ബഭുവാശു കിം കര്‍ത്തവ്യമത: പരം
സംഗതാ: പൃഥ്വീ പാലാ: സസൈന്യാ: സപരിഗ്രഹാ:
ഉപവിഷ്ടാശ്ച മഞ്ചേഷു യോദ്ധുകാമാ മഹാബലാ:
വ്യാസന്‍ തുടര്‍ന്നു: മകളുടെ യുക്തിപൂര്‍വ്വമായ വാക്കുകള്‍ കേട്ടിട്ട് ‘ഞാനിനിഎന്ത് ചെയ്യും’ എന്നാലോചിച്ച് സുബാഹു ആകുലചിത്തനായി. ‘യുദ്ധക്കൊതിയന്മാരായ രാജാക്കന്മാര്‍ സേനാ സന്നാഹങ്ങളോടെ അവരവരുടെ മഞ്ചങ്ങളില്‍ ആസനസ്ഥരാണ്. സ്വയംവരമണ്ഡപത്തിലേയ്‌ക്ക് മകള്‍ വരുന്നില്ല എന്നെങ്ങിനെ അവരോടു പറയും? അത് കേട്ടാല്‍ അപ്പോള്‍ത്തന്നെ അവരെന്നെ വധിക്കാനും മതി. എനിക്കാണെങ്കില്‍ സൈന്യബലം കുറവാണ്. സുദര്‍ശനന്‍ ആണെങ്കിലോ ആള്‍ബലം ഇല്ലാത്തവനുമാണ്. ധനബലവും അവനില്ല.’ ഇങ്ങനെ വിഷമിച്ചു നിന്ന രാജാവ് ഒടുവില്‍ ധൈര്യമവലംബിച്ചുകൊണ്ട് സദസ്സില്‍ ചെന്ന് രാജാക്കന്മാരോട് ഇങ്ങിനെ പറഞ്ഞു. ‘രാജ്ഞിയും ഞാനും എന്തൊക്കെ പറഞ്ഞ് നിര്‍ബ്ബന്ധിച്ചിട്ടും മകള്‍ മണ്ഡപത്തിലേയ്‌ക്ക് വരാന്‍ തയ്യാറാകുന്നില്ല. ഞാന്‍ നിങ്ങളെ സാഷ്ടാംഗം നമസ്‌കരിക്കുന്നു. ദയവു ചെയ്ത് ആതിഥ്യം സ്വീകരിച്ച് നിങ്ങള്‍ മടങ്ങിപ്പോയാലും. രത്‌നങ്ങളോ ഗജരഥങ്ങളോ മറ്റു സമ്മാനങ്ങളോ നല്‍കാം ഞാന്‍. അവയും വാങ്ങി നിങ്ങള്‍ ദയവായ
ി മടങ്ങിപ്പോയ്‌ക്കൊള്ളുക. മകളെ ഇനിയും ഞാന്‍ നിര്‍ബ്ബന്ധിച്ചാല്‍ പാവം അവള്‍ മരിച്ചുപോകും. അതിലും കൊടിയ ദുഃഖമെന്താണുള്ളത്? നിങ്ങളെല്ലാം അതീവ തേജസ്വികള്‍. അവളോ, കേവലം ഭാഗ്യഹീന. അവളെക്കൊണ്ട് നിങ്ങള്‍ക്കെന്ത് കാര്യം! നിങ്ങള്‍ സ്വന്തം മകളെപ്പോലെ അവളെ അനുഗ്രഹിച്ചാലും. എന്റെ അഭ്യര്‍ത്ഥനയാണിത്.’
വ്യാസന്‍ തുടര്‍ന്നു: രാജാക്കന്മാര്‍ പലരും മറുപടിയായി ഒന്നും പറഞ്ഞില്ല. എന്നാല്‍ യുധാജിത്ത് രോഷംകൊണ്ട് ചുവന്ന കണ്ണുകളുമായി പറഞ്ഞു: ‘എന്തുകരുതിയാണ് നിങ്ങള്‍ ഈ സ്വയംവരം നിശ്ചയിച്ചത്? നാണമില്ലാതെ ഇത്രയും ചെയ്ത് വച്ചിട്ട് ക്ഷണിച്ചു വന്ന ഞങ്ങളോട് മടങ്ങിപ്പോകാനോ? ഈ രാജാക്കന്മാരെ അപമാനിച്ചിട്ട് മകളെ സുദര്‍ശനന് നല്‍കാന്‍ പോവുകയാണോ? ഇതെന്തു നീതിയാണ്? വിദ്വാന്മാര്‍ കാര്യങ്ങള്‍ ചെയ്യുന്നത് വേണ്ടതുപോലെ ആലോചിച്ചിട്ടാണ്. ധനത്താലും പ്രതാപത്താലും ഉന്നതരായ ഈ രാജാക്കന്മാരെ ആരെയും വേണ്ടെന്നുവച്ച് സുദര്‍ശനനെത്തന്നെ വേണമെന്ന് പറയാന്‍ കാരണമെന്താണ്? നിന്നെയും കൊന്ന്, ആ കുമാരനെയും ഹനിച്ചിട്ട് കന്യകയെ എന്റെ ചെറുമകന് നല്‍കാന്‍ പോവുന്നു. ഞാനിവിടെയുള്ളപ്പോള്‍ അവളെ മറ്റാര്‍ക്കും കൊടുക്കാന്‍ പറ്റില്ല. ആരാണീ ദുര്‍ബ്ബലനായ സുദര്‍ശനന്‍? നിര്‍ദ്ധനന്‍! ശിശു! പണ്ട് മുനി ഭാരധ്വാജനെയോര്‍ത്ത് അവനെ കൊല്ലാതെ വിട്ടതാണ് ഞാന്‍. ഇനിയാചെക്കനെ ജീവിക്കാന്‍ അനുവദിക്കില്ല ഞാന്‍. നീ നിന്റെ പത്‌നിയും മകളുമായി സംസാരിച്ചിട്ട് കന്യകയെ എന്റെ ദൗഹിത്രന് നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്താലും. അവളെ എന്റെ കുടുംബത്തിലയച്ച് നിനക്കും ഉന്നതരുമായുള്ള ബന്ധുത്വം നേടാം. പ്രാണതുല്യയായ പുത്രിയെ വീടും കുടിയും ഗതിയുമില്ലാത്തവന് നല്‍കിയിട്ട് നിനക്ക് മനസുഖത്തോടെ ജീവിക്കാന്‍ കഴിയുമോ? വരന്റെ കുലം, ധനം, ബലം, രൂപം, രാജ്യം, കോട്ടകള്‍, സുഹൃത്തുക്കള്‍, ഇവയെല്ലാം നോക്കിവേണം മകളെ കൊടുക്കാന്‍. എങ്കിലേ മാതാപിതാക്കള്‍ക്ക് സുഖമാവൂ. നിന്നോടു ഞാന്‍ ഹിതം പറയുന്നത് നീയെനിക്ക് പ്രിയപ്പെട്ടവനായതുകൊണ്ടാണ്. ഇനിയിപ്പോള്‍ സുദര്‍ശനന്‍ ഒഴികെ മറ്റാരെയെങ്കിലും നിന്റെ മകള്‍ സ്വീകരിക്കുകയാണെങ്കിലും ഞാന്‍ അംഗീകരിച്ചുകൊള്ളാം. കന്യകയെ മണ്ഡപത്തിലേയ്‌ക്ക് ആനയിച്ചാലും. എന്നാല്‍ ഇതിനൊന്നും ഭാവമില്ലെങ്കില്‍ അവളെ കടത്തിക്കൊണ്ടുപോവാന്‍ എനിക്ക് ബുദ്ധിമുട്ടില്ല എന്ന് ഞാന്‍ പ്രത്യേകിച്ച് പറഞ്ഞു തരണമെന്നില്ലല്ലോ? വെറുതേ പിണങ്ങാന്‍ നില്‍ക്കണ്ട.’
(തുടരും)
















