സുദര്ശനന് പറഞ്ഞു: ‘നിങ്ങള്‍ എന്റെ അഭ്യുദയം കാംക്ഷിക്കുന്ന സുഹൃത്തുക്കള്‍ തന്നെയാണ്. എന്നാല്‍ ഞാന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നുമെനിക്ക് പറയാനില്ല. ആരുടെ മരണവും നമുക്ക് പ്രവചിച്ചു പറയാനാവില്ല. എല്ലാം ദൈവഹിതം മാത്രമാകുന്നു. പ്രാരബ്ധം, സഞ്ചിതം, വര്‍ത്തമാനം, എന്നീ കാലകര്‍മ്മ സ്വഭാവങ്ങള്‍ കൊണ്ട് ബദ്ധമാണീ ലോകം. സമയമാകാതെ ആര്‍ക്കും ആരെയും കൊല്ലാന്‍ സാദ്ധ്യമല്ല.
അത് ദേവന്മാര്‍ക്കും ബാധകമാണ്. വാസ്തവത്തില്‍ കാലമാണ് എല്ലാറ്റിനെയും വകവരുത്തുന്നത്. രണവീരനായ എന്റെ അച്ഛന്‍ മരിച്ചത് സിംഹവുമായി മല്ലടിച്ചാണ്. അമ്മയുടെ അച്ഛന്‍ മരിച്ചത് യുധാജിത്തിന്റെ കൈകൊണ്ടാണ്. എത്ര യജ്ഞങ്ങള്‍ ചെയ്താലും ജനിച്ചവര്‍ മരിക്കുക തന്നെ ചെയ്യും. എനിക്ക് യുധാജിത്തിനെ പേടിയില്ല. കാരണം എല്ലാറ്റിനും മീതെ ദൈവം ഉണ്ടെന്നു ഞാന്‍ സുദൃഢമായി അറിയുന്നു. എന്നും ദേവിയെ പൂജിക്കുന്ന എനിക്ക് ആ അമ്മ ശുഭം കൈവരുത്തുമെന്ന് ഉറപ്പുണ്ട്.
കര്‍മ്മഫലം നല്ലതോ ചീത്തയോ ആകട്ടെ അവ അനുഭവിക്കാതെയിരിക്കാന്‍ ആര്‍ക്കും കഴിയില്ല. സ്വകര്‍മ്മഫലം അനഭിമതമാകുമ്പോള്‍ മൂഢരായ ജനങ്ങള്‍ അതിനു മറ്റുള്ളവരെ പഴിചാരി വൃഥാശത്രുതയുണ്ടാക്കുന്നു. ഞാന്‍ സ്വയംവരം കാണാന്‍ ഒറ്റയ്‌ക്ക് വന്നു. ഇനി നടക്കുംപോലെ നടക്കട്ടെ. ദേവിയുടെ ഇച്ഛ നടപ്പിലാവട്ടെ. എനിക്ക് സര്‍വ്വാശ്രയം ഭഗവതിയാണ്. സുഖദുഃഖങ്ങളേകുന്നത് അവളാണ്.
യുധാജിത്ത് യഥേഷ്ടം സുഖിച്ചുകൊള്ളട്ടെ. എന്നോടു വൈരം പുലര്‍ത്തുന്നവര്‍ക്കുള്ള ഫലം ആ ഭഗവതി നല്‍കിക്കൊള്ളും.’
വ്യാസന്‍ തുടര്‍ന്നു: കുമാരന്റെ മറുപടിയില്‍ രാജാക്കന്മാര്‍ തൃപ്തരായി. പിറ്റേന്ന് പ്രഭാതമായപ്പോള്‍ സുബാഹു രാജാക്കന്മാരെ മണ്ഡപത്തില്‍ വരുത്തി. രാജാക്കന്മാര്‍ വെട്ടിത്തിളങ്ങുന്ന വേഷഭൂഷകളോടെ അവിടെ സിംഹാസനങ്ങളില്‍ ഇരുപ്പായി. വിമാനരഥങ്ങളില്‍ ദേവന്മാര്‍ എന്നതുപോലെ രാജാക്കന്മാര്‍ അവിടെ സ്വയംവരപ്പന്തലില്‍ അണിനിരന്നു. ‘അവള്‍ ഇപ്പോള്‍ വരുമായിരിക്കും, ആരാകും ആ ഭാഗ്യവാന്‍’ എന്നെല്ലാം രാജാക്കന്മാര്‍ ചിന്തിച്ചു. ‘സുദര്‍ശനന് വരണമാല്യം കിട്ടിയാല്‍ വഴക്കുണ്ടാവും എന്നത് തീര്‍ച്ചയാണ്.’ പെട്ടെന്ന് വാദ്യഘോഷങ്ങള്‍ മുഴങ്ങി.
സ്‌നാനം കഴിഞ്ഞു വെള്ളപ്പട്ടുടുത്ത കുമാരി വിവാഹോചിതമായ വേഷവിധാനങ്ങളോടെ മന്ദം മന്ദം അവിടെയെത്തി. സാക്ഷാല്‍ ലക്ഷ്മീദേവിയെപ്പോലെ സുന്ദരിയും ഐശ്വര്യവതിയുമായ മകളോട് സുബാഹു പറഞ്ഞു: ‘മകളേ, നീയാ പൂമാല്യം കയ്യിലെടുത്ത് വരിക, എന്നിട്ട് മണ്ഡപത്തില്‍ ഇരിക്കുന്ന രാജാക്കന്മാരെ കാണുക. എന്നിട്ട് അവരില്‍ നിന്നും ഗുണവും രൂപവും ചേര്‍ന്നൊരു കുലീന പുരുഷനെ നീ വരിക്കുക. പലേ രാജ്യങ്ങളില്‍ നിന്നുമുള്ള വീരരാജാക്കന്മാര്‍ മണ്ഡപത്തില്‍ ആസനസ്ഥരായത് കണ്ടാലും.’
അപ്പോള്‍ ശശികല പറഞ്ഞു: ‘പിതാവേ, മറ്റുള്ള സ്ത്രീകളെപ്പോലെ കാമുകന്മാരായ രാജാക്കന്മാരുടെ മദ്ധ്യത്തിലേക്ക് ഞാന്‍ വരികയില്ല. ധര്‍മ്മശാസ്ത്രമനുസരിച്ച് കുലസ്ത്രീക്ക് തന്റെ വരനായ ഒരു പുരുഷനെ മാത്രമേ കാണാവൂ. അവള്‍ അന്യനെ നോക്കിക്കൂടാ. മറ്റുള്ള പുരുഷന്മാര്‍ക്ക് അവളില്‍ ആഗ്രഹം തോന്നാന്‍ ഇടയാക്കരുതല്ലോ. വാസ്തവത്തില്‍ വരണമാല്യവുമായി മണ്ഡപത്തില്‍ വരനെ തേടുന്ന കന്യകയുടെ നില വ്യഭിചാരിണികളുടേതിനു തുല്യമത്രേ. വേശ്യയും തെരുവില്‍ചെന്ന് ഗുണാഗുണ വിവേചനത്തോടെ അവള്‍ക്കിഷ്ടപ്പെട്ടയാളെ കണ്ടെത്തുന്നു.
ഞാനും അതുപോലെ ചെയ്യണോ? പഴമക്കാര്‍ ഉണ്ടാക്കി വച്ച ഈ ചടങ്ങിന് എന്നെ നിര്‍ബ്ബന്ധിക്കരുത്. സാധാരണ സ്ത്രീയെപ്പോലെ അനേകം പുരുഷന്മാരെ പതിഭാവത്തില്‍ നോക്കിയിട്ട് അതില്‍നിന്നും ഒരാളെ വരിക്കാന്‍ എനിക്ക് വയ്യ. സര്‍വ്വാത്മനാ ഞാന്‍ നേരത്തേതന്നെ വരിച്ചത് സുദര്‍ശനനെയാണ്. സതീവ്രതമനുഷ്ഠിക്കാന്‍ ദൃഢനിശ്ചയം ചെയ്ത എന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആവില്ല. എനിക്ക് മംഗളമാണ് അങ്ങാഗ്രഹിക്കുന്നതെങ്കില്‍ വിവാഹ വിധിപ്രകാരം നല്ലൊരു നാള് നോക്കി സുദര്‍ശനനുമായി എന്റെ വിവാഹം നടത്തിത്തരണം.’
(തുടരും)
















