കൊച്ചി: ജിഷ വധക്കേസില്‍ ശരിയായ അന്വേഷണം നടക്കുകയാണെന്നും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട മഹിപാല്‍ യാദവ് ഐപിഎസ് ഹൈക്കോടതിയെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ നിയമവിരുദ്ധമാണ് എന്ന ആരോപണത്തിനു അടിസ്ഥാനമില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബ്ലഡ് സാമ്പിള്‍, കരള്‍, കിഡ്നി, ആമാശയം,കുടല് മുതലായവയുടെ സാമ്പിളുകള്‍ പോലീസ് സൂക്ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 28 നാണ് ജിഷ കൊല്ലപ്പെട്ടത്.
സംഭവത്തെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കുറുപ്പംപടി പോലീസ് ക്രിമിനല്‍ നടപടി ചട്ടത്തിലെയും പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തിലെയും വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന ആരോപണം ശരിയല്ല. ജിഷയുടെ ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറിയിരുന്നു. ഇവരാണ് സംസ്കാരവുമായി ബന്ധപ്പെട്ടു മതാചാര പ്രകാരം നടപടികള്‍ സ്വീകരിച്ചത്. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെ വീഡിയോ റെക്കോര്‍ഡ് നിലവിലുണ്ട്.
ഫോട്ടോഗ്രാഫും പോലീസ് സൂക്ഷിക്കുന്നുണ്ട്. പിജി വിദ്യാര്‍ഥിയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയതെന്ന വാദത്തില്‍ കഴമ്പില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
അതിനിടെ ജിഷ വധക്കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് നിര്‍ദ്ദേശിച്ചതിനെതിരെ കൊച്ചി റേഞ്ച് ഐജി: മഹിപാല്‍ യാദവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ജിഷ വധക്കേസില്‍ അന്വേഷണം എഡിജിപി: ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ശരിയായ ദിശയില്‍ നടന്നു വരികയാണ്. ഇതിനിടെ പോലീസിനെ വിമര്‍ശിക്കുന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ. ബേസില്‍ കുര്യാക്കോസ് നല്കിയ ഹര്‍ജയില്‍ റേഞ്ച് ഐജിയായ താനും മറ്റു പോലീസ് ഉദ്യോഗസ്ഥരും മെയ് 25 ന് നേരിട്ട് ഹാജരായി സ്റ്റേറ്റ്മെന്റ് എഴുതി നല്കാന് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ഉത്തരവിട്ടു.
എന്നാല്‍ ഇത്തരമൊരു ഉത്തരവു നല്കാന് അതോറിറ്റിക്ക് അധികാരമില്ലെന്നും പോലീസ് അന്വേഷണത്തിനെതിരായ പരാതി തള്ളണമെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കി. ഇതു തള്ളിയ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജൂണ്‍ രണ്ടിന് ഹാജരാകാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇത്തരമൊരു അധികാരം പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് ഇല്ലെന്നിരിക്കെ അനാവശ്യമായ ഈ നിര്‍ദ്ദേശം തടയണമെന്നാണ് മഹിപാല്‍ യാദവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ജിഷ വധക്കേസില്‍ പുറത്തു വരുന്ന മാധ്യമ വാര്‍ത്തകള്‍ പലതും അടിസ്ഥാന രഹിതമാണെന്നും മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ പോലീസിന് കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: