കോഴിക്കോട്: പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ബാറുകളില്‍ നിലവിലുള്ള സ്ഥിതി തുടരും. കോഴിക്കോട് പ്രസ്ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ മന്ത്രി അറിയിച്ചു. ബാറുകള്‍ പൂട്ടി എന്നത് വെറും പ്രചാരവേല മാത്രമാണ്. പൂട്ടിയ മിക്ക ബാറുകളിലും ബീറും വൈനും ലഭ്യമാണ്.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ ഇതുവഴി സാധിച്ചിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം. ഇതിനായി വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
പുതിയ മദ്യ നയം സംബന്ധിച്ച് ഇടതുമുന്നണി നേതൃത്വം തീരുമാനിക്കും. ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗം തടയാന്‍ നടപടി സ്വീകരിക്കും. ലഹരി കടത്ത് തടയാന്‍ എക്സൈസ് വകുപ്പിനെക്കൊണ്ട് മാത്രം കഴിയില്ലെങ്കില്‍ മറ്റ് സംവിധാനങ്ങള്‍ ആലോചിക്കും. തോട്ടം മേഖലയില്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: