ചെങ്ങന്നൂര്‍: കൈയേറ്റം വ്യാപകമായതിനെ തുടര്‍ന്ന് പ്രധാന ജലസ്രോതസ്സായ വരട്ടാറും അതിന്റെ കൈത്തോടുകളും കൈയേറ്റക്കാരുടെ പിടിയിലമര്‍ന്ന് അപ്രത്യക്ഷ്യമാകുന്നു. തിരുവന്‍വണ്ടൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനു സമീപമാണ് വ്യാപകമായി കൈയേറ്റം നടന്നിരിക്കുന്നത്. ഇതോടെ ജലസമൃദ്ധമായ തോട്ടിലെ നീരൊഴുക്ക് പൂര്‍ണ്ണമായും തടഞ്ഞു.
മഴുക്കീര്‍-ഇരമല്ലിക്കര റോഡിന് സമാന്തരമായാണ് വരട്ടാര്‍ ഒഴുകുന്നത്. സ്‌കൂളിനു സമീപവും ക്ഷേത്രത്തിനു വടക്കുവശവുമാണ് കൈയേറ്റങ്ങള്‍ വ്യാപകമായി നടക്കുന്നത്. നീരൊഴുക്ക് തടസ്സപ്പെടുത്തിയതോടെ സമീപത്തുളള കിണറുകളിലെ വെളളംവറ്റി. വരട്ടാറിലേയും അതിനോടനുബന്ധിച്ചുളള കൈത്തോടുകള്‍ക്ക് സമീപമുളള ഹോട്ടലുകളിലെ മുഴുവന്‍ മാലിന്യങ്ങളും തളളുന്നത് ഈ ജലസ്രോതസ്സിലേക്കാണ്.
നീരൊഴുക്ക് തടസ്സപ്പെടുത്തിയതു കാരണം മാലിന്യങ്ങള്‍ കെട്ടികിടന്ന് ദുര്‍ഗന്ധം വമിച്ച് ഈച്ചയും കൊതുകും പെരുകി. ഇത് പലവിധത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ആരോഗ്യ വകുപ്പില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
തോടിനുകുറുകെ കരിങ്കല്‍ കെട്ടുകള്‍നിര്‍മ്മിച്ച് അതിനുളളില്‍ മണ്ണിറക്കി നിറച്ച് വഴിയായി മാറിയിരിക്കകയാണ്. തോടിന്റെ ഇരുവശങ്ങളിലും മണ്ണിട്ടു നിരത്തി തെങ്ങിന്‍ തൈകളും, വാഴയും മറ്റു കൃഷികളും ഇറക്കി പഴയപുരയിടം എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ ആക്കി എടുക്കുകയും ചെയ്തു. അധികൃതരെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കൈയേറ്റവും നിര്‍മ്മാണപ്രവര്‍ത്തനവും കൂടുതലായി നടന്നത്. നല്ല വീതിയുണ്ടായിരുന്ന തോട് കൈയേറ്റം മൂലം നാമമാത്രമായി മാറിയിരിക്കുന്നു. ആദി പമ്പമുതല്‍ ഇടനാട്, പുതുക്കുളങ്ങര, പടനിലം, വാഴാര്‍മംഗലം, ഓതറ, തലയാര്‍, നന്നാട്, തിരുവന്‍വണ്ടൂര്‍ വഴി തിരിഞ്ഞ് വീണ്ടും പമ്പാനദിയില്‍ സംഗമിക്കുന്ന 14 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന വരട്ടാര്‍ അതിന്റെ പൂര്‍വ്വസ്ഥിതി കൈവിട്ടിരിക്കുന്നു.
കൈയേറ്റങ്ങളെപ്പറ്റി നാട്ടുകാര്‍ പൊതുമരാമത്ത്, ജലസേചനവകുപ്പ്, റവന്യൂമന്ത്രിമാര്‍, കളക്ടര്‍, ആര്‍ഡിഒ തുടങ്ങിയവര്‍ക്ക് പരാതിപ്പെട്ടിട്ടും നാളിതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇത് കൂടുതല്‍ കൈയേറ്റങ്ങള്‍ക്ക് കാരണമായതായി നാട്ടുകാര്‍ ആരോപിക്കുന്നു. കൈയേറ്റങ്ങളും നിലംനികത്തലും നടക്കുന്നത് റവന്യൂ അധികാരികളുടെ മൗനഅനുവാദത്തോടെയാണെന്ന് വ്യാപകമായി പരാതിയും, പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
ജലസമൃദ്ധമായിരുന്ന ഈ തോട്ടിലെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കി കൈയേറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
















