ആലപ്പുഴ: ജില്ലയില്‍ കടല്‍ക്ഷോഭത്തില്‍ പതിനാറു വീടുകള്‍ പൂര്‍ണമായും അഞ്ചുവീടുകള്‍ ഭാഗീകമായും തകര്‍ന്നു. കടല്‍ക്ഷോഭത്തിന്റെ കെടുതി വിലയിരുത്തി പരിഹാരമാര്‍ഗ്ഗം കാണാന്‍ വില്ലേജ്തല ദുരന്ത നിവാരണ സമിതി അടിയന്തരമായി കൂടാന്‍ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്ന് മഴക്കാലത്തിന് മുന്നോടിയായി ജില്ലയ്‌ക്ക് 50 ലക്ഷം രൂപ അനുവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി സഹകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ നാല് ക്യാമ്പുകള്‍ തുടങ്ങി. 197 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 16 വീടുകള്‍ പൂര്‍ണമായും അഞ്ചു വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴക്കെടുതി മൂലം വീടുവിട്ട് ഇറങ്ങേണ്ടി വരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സിവില്‍ സപ്ലൈസ്, സപ്ലൈകോ, ഹോള്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ വഴി വാങ്ങണമെന്നും തഹസീല്‍ദാര്‍മാര്‍ സപ്ലൈകോയ്‌ക്ക് കത്തു നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.
ജെസിബി, ചാക്ക്, മറ്റ് അവശ്യഉപകരണങ്ങള്‍ എന്നിവയുടെ നിരക്ക് ഉടന്‍ നിശ്ചയിക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ വെള്ളം വറ്റിക്കാന്‍ ഫയര്‍ഫോഴ്‌സിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന് ഒരു മോട്ടോര്‍ കൂടി വാങ്ങി നല്‍കുന്ന കാര്യം ആലോചിക്കും. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടിവന്നാല്‍ ആവശ്യമായ സൗകര്യം സ്‌കൂളുകളില്‍ ചെയ്തു കൊടുക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പാടശേഖരങ്ങളില്‍ മടവീഴ്ചയുണ്ടാകാതിരിക്കുന്നതനാവശ്യമായ കരുതലുകള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍ സ്വീകരിക്കും. മണല്‍ ചാക്കുകള്‍ വേണ്ടി വന്നാല്‍ ഉപയോഗിക്കും. കടലിലേയ്‌ക്കുള്ള ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ യഥാസമയം തുറക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനും ഓരുമുട്ടുകള്‍ സമയബന്ധിതമായി പൊളിച്ചു നീക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിനും നിര്‍ദേശം നല്‍കി. തോട്ടപ്പള്ളി, അന്ധകാരനഴി ഷട്ടറുകള്‍ ആവശ്യമായ സമയങ്ങളില്‍ ഉയര്‍ത്തുന്നതിനും താഴ്‌ത്തുന്നതിനും നടപടി സ്വീകരിക്കും. മണ്‍സൂണ്‍ കാലത്ത് ജില്ലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ സുരക്ഷിതമായ രീതിയിലാണോ യാത്രകള്‍ നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ ഡിടിപിസിയോട് നിര്‍ദേശിച്ചു. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഹൗസ് ബോട്ടുകളിലും ഉറപ്പാക്കണം. പുറക്കാട് സുനാമി ദുരിതാശ്വാസത്തിന്റെ ഭാഗമായി പുനരധിവസിപ്പിക്കാന്‍ കണ്ടെത്തി അതിരുതിരിച്ചു നല്‍കിയ സ്ഥലത്തെ കല്ല് നശിപ്പിച്ച സംഭവത്തില്‍ ഉടന്‍ സര്‍വ്വേയറെക്കൊണ്ട് വീണ്ടും അളപ്പിച്ച് കല്ലിട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
















