തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്പ്പിയ്ക്കാന് ലക്ഷ്യമിട്ട് ഇടത്-വലതു മുന്നണികള്‍ ആസൂത്രിതമായി വോട്ടു മറിച്ചു. മുന്‍വര്‍ഷങ്ങളില്‍ നടത്തിയിട്ടുള്ള വോട്ടുമാറ്റിച്ചെയ്യല് ഇത്തവണ കൂടുതല്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ വ്യാപകമായും ആസൂത്രിതമായും നടപ്പാക്കി. സംസ്ഥാന നേതാക്കളുടെ തീരുമാനവും നിര്‍ദ്ദേശവും അനുസരിച്ചായിരുന്നു വോട്ടുമാറ്റിക്കുത്തല്.
അതേ സമയം, ബിജെപിയുടെ വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. അതിനാല്‍ത്തന്നെ, ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന്റെ ഉത്തരവാദിത്തം എതിര്‍കക്ഷികളുടെ തലയില്‍ കെട്ടിവെക്കാന്‍ ബിജെപിയ്ക്കെതിരേ പരസ്യമായി ആരോപണം ഇരു പാര്‍ട്ടിനേതാക്കളും ഉന്നയിക്കുന്നുമുണ്ട്.
പോളിങ് ശതമാനം കൂടിയതും എക്സിറ്റ് പോളുകുടെ ഫലങ്ങളും ഇരു മുന്നണികളേയും ആശങ്കയിലാക്കുന്നു. വോട്ടിങ് കഴിഞ്ഞുള്ള പാര്‍ട്ടി വിലയിരുത്തലില്‍ ബിജെപിയുടെ നിയമസഭാ പ്രവേശം സിപിഎം നേതാക്കള്‍ക്ക് ഉറപ്പായി. ബിജെപി വിജയം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലൂടെ കോണ്‍ഗ്രസിനും ബോധ്യമായിട്ടുണ്ട്. വോട്ടു മറിച്ചുകുത്തിയത് പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്കും ബോധ്യമായി. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനും മലമ്പുഴയില്‍ വി. എസ്. അച്യുതാനന്ദനും അവരെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കാരില്‍ ചിലര്‍ പ്രവര്‍ത്തിച്ചുവെന്ന് പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിട്ടുണ്ട്.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ ജയിക്കാതിരിക്കാന്‍ പല മണ്ഡലങ്ങളിലും ഇടതുവലത് മുന്നണികള്‍ പരസ്പരം വോട്ട് മറിച്ചു നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിശദീകരിച്ചു. നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ പരസ്യമായായിരുന്നു വോട്ടുമറിക്കല്‍. എന്നാല്‍ ഇത്തരം കുതന്ത്രങ്ങളെയെല്ലാം പരാജയപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറും. വോട്ടിങ് ശതമാനത്തിലെ വര്‍ദ്ധനവ് വ്യക്തമാക്കുന്നത് എന്‍ഡിഎയുടെ മുന്നേറ്റമാണ്. ബിജെപിയെ നിയമസഭ കാണിക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള ചുട്ട മറുപടിയാകും തെരഞ്ഞെടുപ്പ് ഫലം.
പ്രചാരണ രംഗത്തുടനീളവും വോട്ടെടുപ്പു ദിവസവും ബിജെപിയെ തോല്‍പ്പിക്കുമെന്നായിരുന്നു എ.കെ. ആന്‍ണിയും സിപിഎം നേതാക്കളും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇത് ബിജെപി ജയിക്കുന്നയിടങ്ങളില് പരസ്പരം സഹായിക്കാനുള്ള ആഹ്വാനമായിരുന്നു. ജനാധിപത്യവിരുദ്ധമായ ഇത്തരം നിലപാടുകള്‍ക്കുള്ള ജനങ്ങളുടെ തിരിച്ചടികൂടിയാകും തെരഞ്ഞെടുപ്പുഫലം. തികഞ്ഞ ആത്മവിശ്വാസമാണ് ഫലത്തെക്കുറിച്ച് ബിജെപിക്കുള്ളതെന്നും കുമ്മനം പറഞ്ഞു
ബിജെപിയെ പരാജയപ്പെടുത്താന്‍ നേമത്ത് ഇരുമുന്നണികളും വോട്ടുമറിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലും ആരോപിച്ചു. നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി. സുരേന്ദ്രന്‍പിള്ളയെ നിര്‍ത്തിയതു തന്നെ ക്രോസ്സ് വോട്ടിങ്ങിനു വേണ്ടിയായിരുന്നു. മണ്ഡലത്തിലെ കോണ്‍ഗ്രസ്സുകാരെ ബൂത്തില്‍ പോലും കണ്ടില്ല. എന്നാല്‍ ഈ ഒത്തുകളി ഫലം കാണില്ല. കുറഞ്ഞത് എണ്ണായിരം വോട്ടിന് നേമം ബിജെപി പിടിച്ചെടുക്കുമെന്ന് രാജഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിലെല്ലാം ഇരുമുന്നണികളും ഒത്തുകളിച്ചുവെന്ന് ചില മാധ്യമങ്ങളും ഒടുവില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: