അത്യന്തം വാശിയേറിയ ഒരു നിയമസഭാ തെരഞ്ഞെടുപ്പിനുകൂടി കേരളത്തില്‍ തിരശ്ശീല വീണിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരിയായ അര്‍ത്ഥത്തില്‍ ഒരു ത്രികോണ മത്സരം നടക്കുന്നത്. ഇടതു-വലതു മുന്നണികള്‍ക്ക് വിരുദ്ധമായ ജനവികാരം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാണ്. കഴിഞ്ഞ 60 വര്‍ഷം ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിച്ച് വികസനവും തൊഴിലവസരവും ഇല്ലാതാക്കിയവര്‍ക്കെതിരെ കനത്ത ജനവികാരം ഉയര്‍ന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ് യുവതലമുറയുടെ പോളിങ് ബൂത്തിലേക്കുള്ള പ്രവാഹം കാണിക്കുന്നത്. കേരളം ഇത്രയും കൊല്ലം മാറി മാറി ഭരിച്ചിട്ടും ഇവിടത്തെ തൊഴിലില്ലായ്‌മ പ്രശ്‌നം പരിഹരിക്കാന്‍ ഇരുമുന്നണികള്‍ക്കുമായില്ല.
ദേശീയതലത്തിലെ തൊഴിലില്ലായ്‌മ നിരക്കിന്റെ മൂന്നിരട്ടിയാണ് അഭ്യസ്തവിദ്യരായ മലയാളികളുടെ തൊഴിലില്ലായ്‌മ. കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ചാ നിരക്കും പുറകോട്ടാണ്. കേരളം നാളിതുവരെ ഭരിച്ച രണ്ടു മുന്നണികളും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണല്ലൊ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മൃഗീയവും നിഷ്ഠുരവുമായ കൊലപാതകം. ഇത്തവണ സ്ത്രീകള്‍ കൂടുതല്‍ പോളിങ് ബൂത്തിലേക്കെത്തിയതിന്റെ ഒരു കാരണം ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തോടുള്ള പ്രതികരണമായിരിക്കാം. ഈ സാഹചര്യത്തില്‍ വീട്ടമ്മമാര്‍ക്ക് വേണ്ടി വളരെയധികം പദ്ധതികള്‍ പ്രഖ്യാപിച്ച, സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്യുന്ന ബിജെപിക്ക് നല്ലൊരു ശതമാനം വോട്ടു കിട്ടുമെന്നുറപ്പാണ്.
ആദിവാസികളും ഇടതു-വലതു മുന്നണികളെ പരിത്യജിച്ച് ബിജെപിക്ക് അനുകൂലമായി മാറിയതിന്റെ സാക്ഷിപത്രമാണ് ആദിവാസി ഗോത്രസഭാ നേതാവ് സി.കെ.ജാനു എന്‍ഡിഎയുടെ ഭാഗമായത്. എ.കെ.ആന്റണിയെ പോലെയുള്ളവര്‍ ബിജെപിയെ നിയമസഭയുടെ പടികാണിക്കുകയില്ല എന്ന് ജല്‍പ്പിക്കുമ്പോഴും ബിജെപി ഒരു ദൃഢസാന്നിദ്ധ്യമായി തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞുനിന്നു. തങ്ങള്‍ ചെയ്യാന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങളെ പറ്റിയല്ല-മറിച്ച് ബിജെപി വിരുദ്ധതയില്‍ ഊന്നിയായിരുന്നു യുഡിഎഫിന്റെ പ്രചാരണം. ഇടതുമുന്നണിയും തികച്ചും നിഷേധാത്മകമായ പ്രചാരണമാണ് നടത്തിയത്. ഈ തെരഞ്ഞെടുപ്പോടെ കേരളത്തിന്റെ രാഷ്‌ട്രീയ അജണ്ട നിശ്ചയിക്കുന്നതില്‍ ബിജെപിക്ക് ഒരു റോള്‍ ഉണ്ടാകും എന്നത് സുനിശ്ചിതമാണ്. പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ അത് ഇടതുമുന്നണിയില്‍ ഉണ്ടാക്കാവുന്ന വോട്ട് ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ വോട്ടര്‍മാരോടഭ്യര്‍ത്ഥിച്ചത് ഒരു പ്രാവശ്യം ഇടതു-വലതു മുന്നണികളെ വീട്ടിലിരുത്താന്‍ കേരളീയര്‍ക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് സര്‍ക്കാര്‍ എന്താണെന്നും ഭരണമെന്താണെന്നും കാണിച്ചുകൊടുക്കാമെന്നാണ്. കോണ്‍ഗ്രസിന്റെ അഴിമതി ജന്മസിദ്ധമാണെന്നു പറഞ്ഞ പ്രധാനമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സീറ്റ് ലോക്‌സഭയില്‍ 400 ല്‍നിന്ന് 41 സീറ്റിലേക്ക് ചുരുങ്ങിയത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുകയുണ്ടായി. കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് വോട്ട് നേടുമ്പോഴും അവര്‍ ആരോപിക്കുന്നത് ബിജെപി വര്‍ഗീയമാണെന്നാണ്. ഈ മുന്നണികളുടെ കാപട്യം തിരിച്ചറിയണമെന്നും നരേന്ദ്രമോദി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.
സോഷ്യല്‍ മീഡിയ ഇന്ന് വളരെ സജീവമാണ്. യുവാക്കള്‍ ഇതില്‍ ആകൃഷ്ടരായി, അതില്‍ മുഴുകുമ്പോള്‍ ഇടതു-വലതു മുന്നണികളുടെ കാപട്യം അവര്‍ തിരിച്ചറിയുന്നു. ഇന്ന് ഭാരതത്തില്‍ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ ഭരണമേന്മ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. 60 വര്‍ഷമായി കേരളം ഭരിക്കുന്ന ഇരുമുന്നണികള്‍ക്കും വ്യവസായ വികസനം കൊണ്ടുവരാനോ, നിക്ഷേപകരെ ആകര്‍ഷിക്കാനോ അവര്‍ക്കനുയോജ്യമായ സാഹചര്യം ഒരുക്കാനോ കഴിഞ്ഞില്ല. ആവശ്യത്തിനും അനാവശ്യത്തിനും സമരം നടക്കുന്ന കേരളത്തിനെ ഉപേക്ഷിച്ച് അവര്‍ തമിഴ്‌നാട്ടില്‍ മുതല്‍മുടക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കത്തിക്കയറിയത് സരിത-സോളാര്‍ വിഷയവും ബാര്‍ കോഴയും മെത്രാന്‍ കായല്‍-പോബ്‌സ് ഗ്രൂപ്പ് അഴിമതിയുമെല്ലാമായിരുന്നു. ഇതിനിടെ ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ടുനേടാന്‍ ഇരുമുന്നണികളും ശ്രമിച്ചു. കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയാവട്ടെ ഇതിനായി ഏതറ്റംവരെ പോകാനും തയ്യാറായി. കേരള രാഷ്‌ട്രീയം വഴിത്തിരിവിലാണെന്ന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്നുവെന്നതാണ് വോട്ടെടുപ്പ് നല്‍കുന്ന സൂചന. ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിക്കുമെന്നും നിയമസഭയില്‍ താമരവിരിയുമെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. ബിജെപിക്ക് ലഭിക്കുന്ന വോട്ടുകള്‍ കേരളത്തില്‍ തൂക്കുമന്ത്രിസഭയ്‌ക്ക് ഇടയാക്കുമോ എന്ന ഭീതിപോലും നിലനില്‍ക്കുന്നു.
















