കൊല്ലം: ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും ഫലം പ്രവചനാതീതമാണെങ്കിലും ശക്തമായ മുന്നേറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ് എന്‍ഡിഎ. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വട്ടപ്പൂജ്യം സമ്മാനിച്ച ജില്ലയില്‍ പച്ചതൊടാനെങ്കിലും ഒരു സീറ്റിനുള്ള നെട്ടോട്ടത്തിലാണ് കൊടിക്കുന്നിലും സംഘവും. സ്ഥാനാര്‍ത്ഥിനിര്‍ണയം മുതല്‍ ആരംഭിച്ച അസ്വസ്ഥതകളെ മറികടക്കാനുള്ള അവസാനവട്ട അങ്കത്തിലാണ് എല്‍ഡിഎഫ്. ബിഡിജെഎസ് ബന്ധവും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മുന്നേറ്റവും നല്‍കുന്ന ആത്മവിശ്വാസം വോട്ടാക്കാനുള്ള പ്രയത്‌നത്തിലാണ് ബിജെപി.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ നിരത്തി എല്‍ഡിഎഫ് വോട്ടുതേടുന്ന പത്തനാപുരവും എല്‍ഡിഎഫ് എംഎല്‍എയുടെ വികസന നേട്ടങ്ങളുമായി യുഡിഎഫ് വോട്ട് തേടുന്ന ഇരവിപുരവും ജില്ലയിലെ കൗതുകക്കാഴ്ചകളാണ്. പത്തനാപുരത്ത് കഴിഞ്ഞ തവണ യുഡിഎഫ് എംഎല്‍എയായി വിജയിച്ച ഗണേശനാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇരവിപുരത്ത് എല്‍ഡിഎഫ് എംഎല്‍എ ആയിരുന്ന എ.എ.അസീസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇത്തരം അവസരവാദരാഷ്‌ട്രീയം ജില്ലയിലുടനീളം ചര്‍ച്ചയാക്കിയാണ് എന്‍ഡിഎ കളം നിറയുന്നത്. അഴിമതിയുടെയും അക്രമത്തിന്റെയും പ്രതീകങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയത് പല മണ്ഡലങ്ങളിലും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ സാധിച്ചുവെന്നതാണ് എന്‍ഡിഎയുടെ നേട്ടം. ഇരവിപുരത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ള വ്യക്തി നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. പിണറായി വിജയന്റെ നോമിനിയായാണ് മണ്ഡലത്തില്‍ ഇദ്ദേഹം സ്ഥാനാര്‍ത്ഥിയായത് എന്നതും സുപ്രധാനമാണ്. അക്രമരാഷ്‌ട്രീയത്തിന്റെ വക്താക്കളെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടാന്‍ അവസരവാദികളും ഒത്തുതീര്‍പ്പുകാരുമായ കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടപ്പോള്‍ എന്‍ഡിഎയാണ് അതില്‍ വിജയിച്ചതെന്നത് നിസ്തര്‍ക്കം. കൊല്ലത്തിന്റെ സുപ്രധാനപ്രശ്‌നങ്ങളില്‍ നിന്നെല്ലാമുള്ള ഒളിച്ചോട്ടവും തെരഞ്ഞെടുപ്പ് പ്രചാരണ തട്ടിക്കൂട്ടലുമാണ് ഇരുമുന്നണികളുടെയും ഭാഗത്ത് നിന്നും ജനം കണ്ടത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സൊമാലിയ പരാമര്‍ശത്തെ ചുറ്റിപ്പറ്റി പ്രധാനമന്ത്രിക്കെതിരെ നടത്തിയ വൃത്തികെട്ട പ്രചാരണം. ഇരുകൂട്ടരും ഇതില്‍ ഒന്നിച്ചതിന് കൊല്ലത്തെ പൗരാവലി സാക്ഷിയായിട്ടുണ്ട്. അടിസ്ഥാനപ്രശ്‌നങ്ങളില്‍ നിന്നുള്ള ചര്‍ച്ച വഴിമാറ്റിയ ഈ വിവാദം ഇരുമുന്നണികളുടെയും വോട്ടിനെ ബാധിക്കുമെന്നതാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.
കൊല്ലം മണ്ഡലത്തില്‍ സിപിഎം സംസ്ഥാനനേതൃത്വം കെട്ടിയിറക്കിയ നടന്‍ മുകേഷ് ഇപ്പോഴും ജനങ്ങള്‍ക്ക് മുന്നില്‍ ഒരു സിനിമാതാരം മാത്രമാണെന്നത് എല്‍ഡിഎഫിനെ വലയ്‌ക്കുന്നുണ്ട്. അതേസമയം യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കൂട്ടത്തില്‍ ദുര്‍ബലനാണെന്ന പ്രചാരണം മുകേഷിനെ തുണയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്. എന്‍ഡിഎ സ്വതന്ത്രനായി മത്സരിക്കുന്ന പ്രൊഫ.കെ.ശശികുമാറിന് മണ്ഡലത്തിലുടനീളമുള്ള വ്യക്തിബന്ധവും വിദ്യാഭ്യാസവിചക്ഷണന്‍ എന്ന നിലയില്‍ ലഭിക്കുന്ന ആദരവും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.
ചവറയില്‍ മന്ത്രി ഷിബു ബേബിജോണിനെ നേരിടാന്‍ എല്‍ഡിഎഫ് കണ്ടെത്തിയത് പഴയ ആര്‍എസ്പിക്കാരനും പിന്നീട് കോണ്‍ഗ്രസുകാരനുമായ വ്യവസായി ചവറ വിജയന്‍പിള്ളയെയാണ്. സിഎംപി സ്ഥാനാര്‍ത്ഥിയായി സിപിഎം നോമിനേറ്റ് ചെയ്ത ആളാണ് വിജയന്‍പിള്ളയെന്ന ആരോപണം ശക്തമാണ്. ബിജെപി മുന്‍ജില്ലാ പ്രസിഡന്റ് എം. സുനിലിന്റെ സംഘടനാപാടവമാണ് എന്‍ഡിഎയുടെ കരുത്ത്.
ചാത്തന്നൂരില്‍ ശക്തമായ പ്രവര്‍ത്തനവും ചിട്ടയോടെയുള്ള പ്രചാരണവും കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാര്‍ വിജയപ്രതീക്ഷയിലാണ്. പുറ്റിങ്ങള്‍ ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവും ഇടപെടലും മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടര്‍മാരിലുണ്ടാക്കിയ അനുകൂലതരംഗവുമാണ് ഗോപകുമാറിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിന് പിന്നില്‍. സിപിഐയുടെ സിറ്റിങ് എംഎല്‍എ ജി.എസ്.ജയലാലാണ് ഗോപകുമാറുമായി ഇവിടെ മത്സരത്തിലേര്‍പ്പെട്ടിട്ടുള്ളത്. യുഡിഎഫ് മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരനെ തന്നെ രംഗത്തിറക്കിയിട്ടും വേണ്ടത്ര ചലനമുണ്ടായിട്ടില്ല. അതിനിടെ ഗോപകുമാറിന്റെ മുന്നേറ്റം ചെറുക്കാന്‍ ചാത്തന്നൂരില്‍ ഇടത്-കോണ്‍ഗ്രസ് നീക്കുപോക്കുണ്ടെന്ന ആരോപണവും ശക്തമായുണ്ട്.
കൊട്ടാരക്കരയിലും കുന്നത്തൂരിലും കരുനാഗപ്പള്ളിയിലും കുണ്ടറയിലും ബിജെപിയുടെ സംഘടിതമുന്നേറ്റത്തിനൊപ്പം ബിഡിജെഎസും കൂടി ചേരുന്നതോടെ ഇരുമുന്നണികളും അങ്കലാപ്പിലായിട്ടുണ്ട്. എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന ആദ്യധാരണകള്‍ പൊളിച്ച് എന്‍ഡിഎ മുന്നേറ്റത്തെ എങ്ങനെ തടയാമെന്നതാണ് ഇപ്പോള്‍ ഇരുമുന്നണികളുടെയും ചര്‍ച്ച. ജില്ലയില്‍ പ്രചാരണത്തിനെത്തിയ നേതാക്കളെല്ലാം എന്‍ഡിഎയെ കടന്നാക്രമിച്ചതും ഇതിന്റെ സൂചനയാണ്.
കൊട്ടാരക്കരയില്‍ സിപിഐ കോട്ടകള്‍ തകര്‍ത്ത എന്‍ഡിഎ പ്രചാരണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാപോറ്റിക്ക് തലവേദനയാകുന്നതെങ്കില്‍ കുന്നത്തൂരില്‍ യുഡിഎഫും എന്‍ഡിഎയും തമ്മിലായിട്ടുണ്ട് മത്സരം. കരുനാഗപ്പള്ളിയിലും കുണ്ടറയിലും പുനലൂരിലും ചടയമംഗലത്തും ശക്തമായ ത്രികോണ മത്സരത്തിനാണ് അവസാനഘട്ടം സാക്ഷ്യം വഹിച്ചത്. ജില്ലയില്‍ 993247 പുരുഷവോട്ടര്‍മാരും 1100160 സ്ത്രീവോട്ടര്‍മാരും ഉണ്ട്. ആകെ വോട്ടര്‍മാരുടെ എണ്ണം 2093407. ജില്ലയില്‍ ആകെയുളള 11 നിയമസഭാ മണഡ്‌ലങ്ങളിലായി 1785 പോളിംഗ് ബൂത്തുകളാണുളളത്. ഇവയില്‍ കൊല്ലം നിയോജകമണ്ഡലത്തിലെ 35-ാമത്തെ പോളിംഗ് ബൂത്തില്‍ 1800ല്‍ കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളതിനാല്‍ അവിടെ 35 എ ആയി ഒരു ഓക്‌സിലറി ബൂത്ത് കൂടി സജ്ജീകരിച്ചിട്ടുണ്ട്. അങ്ങനെ ജില്ലയില്‍ ആകെ 1786 ബൂത്തുകളാണ് സജ്ജമാകുന്നത്. ഇവയില്‍ ഗ്രാമീണ മേഖലയില്‍ 351 ബൂത്തുകളും നഗരപ്രദേശങ്ങളില്‍ 1435 ബൂത്തുകളുമാണുള്ളത്. ജില്ലയിലെ 1786 ബൂത്തുകളിലേക്കായി ഏകദേശം 8600 ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളളത്. ഇവരെ കൂടാതെ അനുബന്ധജോലികള്‍ക്കായി രണ്ടായിരത്തോളം ഉദ്യോഗസ്ഥരും രംഗത്തുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കി. രാവിലെ ഏഴുമുതല്‍ ആരംഭിക്കുന്ന വോട്ടെടുപ്പ് തീരുന്നത് വൈകിട്ട് ആറിനാണ്.
















