പതിനാലാം കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുവാന്‍ തയ്യാറായിരിക്കുന്ന കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരെ, നമ്മള്‍ എടുക്കുന്ന തീരുമാനം ചരിത്രത്തിന്റെ ഭാഗമാവും. കാരണം നമുക്ക് നാളിതുവരെ അനുവദിച്ചിട്ടില്ലാതിരുന്ന ഒരവസരം ഇതാ ഇവിടെ സംജാതമായിരിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ഓര്‍മ്മശക്തിയേയും ക്ഷമാശീലത്തേയും പരീക്ഷിച്ചുകൊണ്ട് വീണ്ടും ഇടത് വലത് മുന്നണികള്‍ പരസ്പരം മത്സരിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്.
വിദ്യാസമ്പന്നരും രാഷ്‌ട്രീയധാരണയുമുള്ള കേരളത്തിലെ ജനങ്ങള്‍ ഒരു നിമിഷം ചിന്തിക്കണം. എല്‍ഡിഎഫും യുഡിഎഫും സത്യത്തില്‍ പരസ്പരം ശത്രുക്കളാണോ!
ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ സമരം നടത്തി പൊതുമുതല്‍ നശിപ്പിക്കല്‍ കലാപരിപാടിയിലൂടെ അടുത്ത അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഭരണത്തില്‍ കയറുന്ന പ്രതിപക്ഷം കഴിഞ്ഞ ഗവണ്‍മെന്റിന്റെ അഴിമതിക്കാരെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി ജയിലില്‍ അടച്ച ചരിത്രമുണ്ടോ? അതുപറയുമ്പോള്‍ ബാലകൃഷ്ണപിള്ളയെ മറന്നുപോയെന്നായിരിക്കും.
പരസ്പര ധാരണപ്രകാരം അങ്ങനെ ചെയ്യാന്‍ പാടില്ല എന്ന അലിഖിതനിയമം ലംഘിച്ച എല്‍ഡിഎഫ് ഇപ്പോള്‍ അതിനുള്ള പ്രായശ്ചിത്തം ചെയ്യുന്നത് നാം കാണുന്നു. മാറി മാറി വന്നിട്ടുള്ള സര്‍ക്കാരുകളുടെ അഴിമതികള്‍ പുറംലോകം അറിഞ്ഞതുമുതലുള്ള ഏതുകേസിലും പരസ്പരം ആരും ആരെയും ശിക്ഷിക്കുകയും ചെയ്യുന്നില്ല. കാരണം അതാണ് അവര്‍ തമ്മിലുള്ള ധാരണ. എത്രയെത്ര ആരോപണങ്ങള്‍, എത്ര കേസുകള്‍.
ഏതെങ്കിലും ഒന്നിന് ഒരു കോടതിയില്‍ പോയി നില്‍ക്കേണ്ട ഗതികേടെങ്കിലും ഈ ഇടത് വലത് നേതാക്കന്‍മാര്‍ക്കുണ്ടായിട്ടുണ്ടോ? നിങ്ങള്‍ അഞ്ചു വര്‍ഷം ഭരിക്കുക, ഞങ്ങള്‍ അഞ്ചുവര്‍ഷം ഭരിക്കാം. ഞങ്ങളുടെ പേരില്‍ നിങ്ങളും നിങ്ങളുടെ പേരില്‍ ഞങ്ങളും കേസ് എടുക്കത്തില്ല. ഇതല്ലേ ഇന്നു നടന്നുവരുന്നത്.
കേരളത്തില്‍ നിരപരാധികളായ എത്രയോപേര്‍ക്ക് രാഷ്‌ട്രീയ കൊലപാതകങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടു. അതിന് നേതൃത്വം കൊടുത്ത ഒരാളെങ്കിലും ശിക്ഷിക്കപ്പെട്ടോ? ഈ ഒത്തുതീര്‍പ്പ് ഭരണവും ഒത്തുതീര്‍പ്പ് സമരവും ആര്‍ക്കുവേണ്ടി? നാം ചിന്തിക്കണം. മഹത്തായ നമ്മുടെ ജനാധിപത്യത്തെ അപമാനിക്കുകയല്ലേ ഇവിടെ.
വികസനത്തിനുവേണ്ടിയാണോ ഇവര്‍ മത്‌സരിക്കുന്നത്. അതിനുവേണ്ടിയായിരുന്നുവെങ്കില്‍ ഇത്രയും രൂക്ഷമായ വിലക്കയറ്റം ഈ നാട്ടിലുണ്ടാവുമായിരുന്നോ? തൊഴിലില്ലായ്‌മ രൂക്ഷമാകുമായിരുന്നോ? ഉല്‍പ്പാദന സംസ്ഥാനമായിരുന്ന കേരളം ഒരു ഉപഭോക്തൃസംസ്ഥാനമായി മാറുമായിരുന്നോ? എച്ചില്‍കൂനയില്‍നിന്നും ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ ചിത്രം നമുക്കു കാണേണ്ടിവരുമായിരുന്നോ? പട്ടിണി മരണം നടക്കുന്ന ആദിവാസി ഊരുകള്‍ ഉണ്ടാകുമായിരുന്നോ? തരിശ് കിടക്കുന്ന പാടങ്ങള്‍ മൂകസാക്ഷിയാകുമായിരുന്നോ?
വിഷപ്പച്ചക്കറികള്‍ കഴിച്ച് കാന്‍സര്‍ രോഗികളാകേണ്ടിവരുമായിരുന്നോ കേരളീയര്‍ക്ക്? അടിസ്ഥാന വര്‍ഗ്ഗത്തിന്റെ തകര്‍ച്ച ഇത്ര ദുരന്തമാകുമായിരുന്നോ? എണ്ണിയാലൊടുങ്ങാത്ത എല്ലാ ദുരന്തങ്ങള്‍ക്കും കാരണം ഈ ഒത്തുതീര്‍പ്പ് ഭരണമാണ്.
പെരുമ്പാവൂരില്‍ മൃഗീയമായി കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകരെ നാളിതുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ സംസ്ഥാന പോലീസിന്. അതിന് കഴിവില്ലാഞ്ഞിട്ടാണോ. കണ്ണൂരിലെ ഓണം കേറാമൂലയിലെ കോഴിമലയില്‍പ്പോയി ടി.പി. വധക്കേസിലെ വാടകക്കൊലയാളിയെ രായ്‌ക്കുരാമാനം പൊക്കിയ സംസ്ഥാന പോലീസാണ് ഇവിടെയുള്ളത്. അപ്പോള്‍ ഇത് നടക്കാഞ്ഞിട്ടല്ല. നടത്താത്തതാണ്.
അതിന്റെ പേരില്‍ പ്രതിപക്ഷം ഒരു രാപ്പകല്‍ സമരം നടത്തുന്നു. എന്തിനുവേണ്ടി. ആരെ ബോദ്ധ്യപ്പെടുത്തുവാന്‍. ഈ സമരത്തിന് പഴയ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ തിരക്കഥ തന്നെയായിരിക്കും അന്യരാജ്യത്തിരുന്ന് ദല്ലാളന്‍മാര്‍ രചിക്കുന്നത്.
തന്റെ ഗവണ്‍മെന്റ് വന്നാല്‍ കിളിരൂരിലേയും കവിയൂരിലേയും പെണ്‍കുട്ടികളെ പീഡിപ്പിച്ചുകൊന്ന നരാധമന്‍മാരെ കയ്യാമംവച്ച് കല്‍ത്തുറുങ്കിലടയ്‌ക്കുമെന്ന് പറഞ്ഞ ആദര്‍ശ രാഷ്‌ട്രീയക്കാരനായ വി. എസിന്റെ സര്‍ക്കാര്‍ അതിനുശേഷം അഞ്ച് വര്‍ഷം ഭരിച്ചില്ലേ.
ഒരാളുടെയെങ്കിലും ഒരു രോമത്തെപ്പോലും തൊടുവാന്‍ കഴിഞ്ഞോ? കിളിരൂരിലെ പെണ്‍കുട്ടിയുടെ അച്ഛന് അന്ന് കൊടുത്ത വാക്കിന് എന്തെങ്കിലും വിലയുണ്ടോ. ആ മനുഷ്യന്റെ ദൈന്യതയാര്‍ന്ന മുഖം ഓര്‍മ്മയുണ്ടോ മാറിമാറി വന്ന ഭരണാധികാരികള്‍ക്ക്. എന്നിട്ടിപ്പോള്‍ ജിഷയുടെ ഘാതകര്‍ക്കുവേണ്ടി രാപ്പകല്‍ സമരം നടത്തുന്നു. എന്നിട്ടും സര്‍ക്കാര്‍ അനങ്ങുന്നുണ്ടോ. ഇല്ല. കാരണം ഇതും ഒത്തുതീര്‍പ്പാണ്. ഇടതിനും വലതിനും അഴിമതി നടത്തുവാനും അക്രമം നടത്തുവാനും സ്തീ പീഡനം നടത്തുവാനും വേണ്ടി ഇനിയും നാം ഈ ഒത്തുതീര്‍പ്പ് ഭരണത്തിന് അരുനില്‍ക്കേണ്ടതുണ്ടോ.
ഈ അഴിമതിക്ക് സാക്ഷിയാവേണ്ടതുണ്ടോ? ഈകൊലപാതക രാഷ്‌ട്രീയത്തിന് കൂട്ടുനില്‍ക്കേണ്ടതുണ്ടോ? പഞ്ചനക്ഷത്ര സൗകര്യത്തോടുകൂടി ജനാധിപത്യത്തിലെ തമ്പുരാക്കന്‍മാര്‍ക്ക് ചവിട്ടി മെതിക്കുവാനുള്ളതാണോ നമ്മുടെ ജനാധിപത്യം. നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് ജനാധിപത്യത്തെ സംരക്ഷിക്കുവാനാവണം. ഇനിയും നമുക്ക് അതിന് കഴിഞ്ഞില്ലായെങ്കില്‍ ചരിത്രം നമുക്ക് മാപ്പുനല്‍കില്ല. മാത്രമല്ല അത് വരുംതലമുറയോടുള്ള ക്രൂരതയായിരിക്കും.
ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് ചരിത്രം തിരുത്തിക്കുറിക്കുവാന്‍ കഴിയണം. എല്‍ഡിഎഫിനേയും യുഡിഎഫിനേയും പലതവണ പരീക്ഷിച്ചു. അവരില്‍നിന്നും ഇതില്‍കൂടുതല്‍ എന്ത് പ്രതീക്ഷിക്കണം. അങ്ങനെ പ്രതീക്ഷിക്കാന്‍ വകയുള്ള ഏതെങ്കിലും ഒരു നേതാവിനെ നമുക്കു കാണുവാന്‍ കഴിയുമോ. ഇരുമുന്നണികള്‍ക്കും നേതൃത്വം കൊടുക്കുന്ന നേതാക്കന്‍മാരില്‍നിന്നും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് എന്തെങ്കിലും നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷയില്ല. കാരണം പലതവണ അവര്‍ അത് തെളിയിച്ചുകഴിഞ്ഞു.
അതുകൊണ്ടുതന്നെ ഒരുതവണ നമുക്ക് ഒന്നു മാറ്റിചിന്തിക്കാം. ഒന്നുമില്ലെങ്കില്‍ ഈ ഒരു തവണയെങ്കിലും നമുക്ക് നോക്കാം. കാരണം നിലവിലുള്ളതിനെ നാം പലതവണ മാറിമാറി പരീക്ഷിച്ചതല്ലേ. ഇനി നമുക്ക് ദേശീയ ജനാധിപത്യ സംഖ്യത്തെ പരീക്ഷിക്കാം. ഈ സംഖ്യത്തിന് ഒരു നേതാവുണ്ട്. ലോകരാജ്യങ്ങള്‍ ഭാരതത്തിന്റെ ഭാവി കാണുന്ന നേതാവ്, അഴിമതിയില്ലാത്ത നേതാവ്. ദുരന്തഭൂമിയിലെ സാന്ത്വന സ്പര്‍ശം. തുല്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് പ്രതിജ്ഞാബദ്ധമായ പിന്നാക്കക്കാരന്‍. ഭാരതത്തിലെ ചെറുപ്പക്കാരുടെ വികസനസ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിക്കുന്ന വികസന നായകന്‍. നരേന്ദ്രമോദിയുടെ നേതൃത്വം നമുക്ക് പുത്തന്‍ ആശയും അവേശവും പകരുന്നതാണ്.
നായാടിമുതല്‍ നമ്പൂതിരിവരെയുള്ള കൂട്ടായ്‌മയായ ബിഡിജെഎസ് രണ്ടാംകക്ഷിയായിട്ടുള്ള എന്‍ഡിഎ ഗവണ്‍മെന്റ് തുല്യനീതിയും സ്ഥിതിസമത്വവുമാണ് വിഭാവനം ചെയ്യുന്നത്. ഈ സഖ്യത്തിന്റെ കീഴില്‍ എല്ലാ ജനങ്ങളും സുരക്ഷിതരായിരിക്കും. കാരണം കേരളത്തെ അത്രമാത്രം സ്‌നേഹിക്കുന്ന ഒരു കേന്ദ്രഗവണ്‍മെന്റാണ് നമുക്കുള്ളത്. ഈ അനുകൂലസാഹചര്യം പരിപൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ രക്ഷിക്കുവാന്‍, കേരളത്തെ പുനര്‍നിര്‍മ്മിക്കുവാന്‍ നമുക്ക് കഴിയും. സാധാരണക്കാരന്റേയും കൂലിപ്പണിക്കാരന്റേയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടേയും ഒപ്പം തന്നെ സര്‍ക്കാര്‍ ജീവനക്കാരുടേയും സ്വകാര്യമേഖലയിലെ ജീവനക്കാരുടേയും ആവശ്യങ്ങള്‍ക്കുവേണ്ടി ഒരു സമരവും ഇനി വേണ്ടിവരില്ല.
ക്ലാസ്സ് ഫോര്‍ മുതല്‍ ക്ലാസ്സ് വണ്‍ ഓഫീസര്‍വരെയുള്ളവരുടെ അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ട് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുവാന്‍ നാം മാറി ചിന്തിക്കണം. വ്യവസായം തുടങ്ങാന്‍ വരുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം സൃഷ്ടിച്ച്, തൊഴിലില്ലായ്‌മ പരിഹരിച്ച് നാടിന്റെ വികസനത്തിനായി ഇത്തവണ നമുക്ക് മാറി ചിന്തിക്കാം. അതിനായി എന്‍ഡിഎയുടെ എല്ലാ സ്ഥാനാര്‍ത്ഥികളേയും വിജയിപ്പിക്കാനായിരിക്കണം മെയ് 16-ന് നമ്മുടെ വലത് കയ്യുടെ ചൂണ്ടുവിരല്‍ അമര്‍ത്തേണ്ടത്. അപ്പോള്‍ അത് ചരിത്രത്തിലേയ്‌ക്കുള്ള വലിയ മുന്നേറ്റമായിരിക്കും.
















