സംസ്ഥാന സര്‍ക്കാരിന്റെ എട്ടാം പട്ടികയിലുള്‍പ്പെടുന്ന ഹിന്ദു ന്യൂനപക്ഷ സമുദായങ്ങള്‍ ജനാധിപത്യവ്യവസ്ഥ എന്താണ് തങ്ങള്‍ക്ക് നല്‍കിയെതന്ന് വിലയിരുത്താനുള്ള ഒരു അവസരമായാണ് 2016 മെയ് 16-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കാണുന്നത്.
രാഷ്‌ട്രീയ-ഭരണരംഗങ്ങളില്‍ ഈ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ തുടര്‍ച്ചയായി വഞ്ചിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. കേരളം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ വഞ്ചകര്‍. ഇവരുടെ ജീവിതാവസ്ഥകള്‍തന്നെയാണ് അതിനുള്ള തെളിവ്. കേരളത്തില്‍ അധികാരമാറ്റം സംഭവിക്കുന്നതിനുപിന്നില്‍ അസംതൃപ്തരായ ഈ ജനവിഭാഗങ്ങളുടെ ചിന്താഗതികളും ഒരു കാരണമാകുന്നുണ്ടെന്ന വസ്തുത കാണാതിരിക്കാനാകില്ല. ശക്തമായ ത്രികോണമത്സരത്തിന് വേദിയായ കേരളത്തില്‍ ന്യൂനപക്ഷ ഹിന്ദുവിന്റെ വോട്ടും നിര്‍ണായകമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
ആന്ദ്രാ നായര്‍, അന്ദുരു നായര്‍, ചെട്ടി വിഭാഗങ്ങള്‍, എഴുത്തച്ഛന്‍, കണിയാര്‍-ഗണക വിഭാഗങ്ങള്‍, കൃഷ്ണന്‍വക, യാദവര്‍, യോഗി, യോഗീശ്വര, വാണിക, വാണിക വൈശ്യ, വിളക്കിത്തല നായര്‍, വീരശൈവ, വെളുത്തേടത്തു നായര്‍ എന്നി സമുദായങ്ങള്‍ക്ക് ഗണ്യമായ വോട്ടുകള്‍ സംസ്ഥാനത്തെ 140 നിയമസഭാമണ്ഡലങ്ങളിലുമുണ്ട്. ഇരുമുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ട ഈ ജനസമൂഹത്തിന് 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ദേശീയ തലത്തില്‍ ജനങ്ങള്‍ സൃഷ്ടിച്ച നിശ്ശബ്ദ-രക്തരഹിത വിപ്ലവം വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കിയിട്ടുള്ളത്.
ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഭാഗങ്ങളെപ്പോലെതന്നെ ഒരു ന്യൂനപക്ഷ സമുദായാംഗമാണെന്നതും ഇത്തരമൊരു യുഗസൃഷ്ടാവിനെ നാടിന്റെ രക്ഷകനായി ഉയര്‍ത്തിനിര്‍ത്തുന്ന പ്രസ്ഥാനത്തെ കാണാതിരിക്കാനാകില്ലെന്നും ഹിന്ദുന്യൂനപക്ഷങ്ങള്‍ കരുതുന്നു.
എട്ടാം പട്ടികയിലുള്‍പ്പെടുന്ന ജനവിഭാഗങ്ങളെ ശാക്തീകരിക്കുക എന്ന ധര്‍മ്മമേറ്റെടുത്താണ് ഹിന്ദു ന്യൂനപക്ഷ ഐക്യസഭ പ്രവര്‍ത്തിച്ചുവരുന്നത്. ഈ വിഭാഗങ്ങളുടെ സാംസ്‌കാരികമായ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ സാമൂഹ്യ സാഹചര്യം. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വികലമായ രാഷ്‌ട്രീയ-ഭരണ സമീപനങ്ങള്‍ വളര്‍ത്തിയ മത-സാമൂഹ്യ ഘടനയെ പുനര്‍വ്യാഖ്യാനിക്കാനുള്ള ശേഷി ഭാരതീയ ജനതാപാര്‍ട്ടി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) മാത്രമാണ് ഹിന്ദു ന്യൂനപക്ഷ സമുദായങ്ങള്‍ കാണുന്നത്.
കേരളത്തിന്റെ രാഷ്‌ട്രീയാന്തരീക്ഷം മാറിമറിയുന്ന സാഹചര്യമാണിന്നുളളത്. ദേശീയമുഖ്യധാരയില്‍നിന്നും നമ്മുടെ രാഷ്‌ട്രീയത്തിന് ഇനിയും അകന്നുനില്‍ക്കാനാകില്ല. ഇരുമുന്നണികളും ഒരുപോലെ അപ്രസക്തരായി. സംസ്ഥാനത്ത് പ്രസക്തിയും വളര്‍ച്ചയും നേടിക്കൊണ്ടിരിക്കുന്ന ഒരേയൊരു പ്രസ്ഥാനം ഭാരതീയ ജനതാപാര്‍ട്ടി മാത്രമാണ്. വോട്ട്ബാങ്ക് രാഷ്‌ട്രീയത്തിലൂടെ ഇരുമുന്നണികളും ഒരുപോലെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ ഹിന്ദു സമുദായങ്ങളോടും അവരുടെ പ്രശ്‌നങ്ങളോടും പ്രതിബദ്ധതാപൂര്‍ണമായ സമീപനം കൈക്കൊള്ളാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ.
ജനാധിപത്യത്തിന്റെ പരിമിതികളും ഹിന്ദു സാമൂഹ്യ ഘടനയുടെ പ്രത്യേകതകളും മുതലെടുത്തുകൊണ്ടും മതന്യൂനപക്ഷങ്ങളെന്ന പേരുപറഞ്ഞും കേരളത്തില്‍ അനര്‍ഹമായ വളര്‍ച്ചനേടിയ സമൂഹങ്ങള്‍ ഏറെയുണ്ട്. ചെറിയ ഹിന്ദുസമുദായങ്ങളെ രാജഭരണകാലത്തേക്കാള്‍ പിന്നിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ മതേതരത്വം പറയുന്നവര്‍ക്കും ഹിന്ദുത്വം ജീവിതരീതിമാത്രമാണെന്ന് ഇന്ന് കണ്ടെത്തിയവര്‍ക്കും കഴിയില്ല.
ഒരുവശത്ത് പരിഗണനയും സംരക്ഷണവും നല്‍കാതിരിക്കുന്ന ഭരണസംവിധാനങ്ങളും മറുവശത്ത് നിര്‍ബന്ധിത പ്രലോഭിത മതപരിവര്‍ത്തനങ്ങളും ചെറിയ ഹിന്ദുസമുദായങ്ങളുടെ നിലനില്‍പ്പ് നഷ്ടമാക്കി ഒരുതരം വംശഹത്യയ്‌ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു.
കാപട്യത്തിന്റെ ആള്‍രൂപമായി മാറിക്കഴിഞ്ഞ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ വിഭാഗങ്ങളെ ഇന്നേവരെ ക്രൂരമായി പറ്റിക്കുകയായിരുന്നു. അഞ്ച് കോര്‍പ്പറേഷന്‍-ബോര്‍ഡുകളില്‍ പ്രാതിനിധ്യം നല്‍കുമെന്ന് ഭരണമേറ്റെടുക്കുമ്പോള്‍ നല്‍കിയ ഉറപ്പ് ഇന്നും പാലിക്കപ്പെട്ടിട്ടില്ല. മണ്‍പാത്ര നിര്‍മ്മാണ കോര്‍പ്പറേഷന്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കുമാത്രമായി വീണുടഞ്ഞു.
16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചദിവസംതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് തടയാന്‍ പാകത്തില്‍ 30 ന്യൂനപക്ഷ ഹിന്ദു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാനപരിധി ഒരുലക്ഷം രൂപ കവിയെരുതെന്ന നിബന്ധനയ്‌ക്ക് വിധേയമായി വിദ്യാഭ്യാസ ആനുകൂല്യമനുവദിക്കാന്‍ തീരുമാനിച്ച നടപടി ഈ വിഭാഗങ്ങളോടുള്ള ആത്മാര്‍ത്ഥതയില്ലായ്‌മയുടെ തെളിവായിരുന്നു. ഹിന്ദുന്യൂനപക്ഷ ഐക്യസഭയുടെ ശക്തമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ പ്രസ്തുത തീരുമാനം മരവിപ്പിക്കുകയും തെരഞ്ഞെടുപ്പിനുശേഷം വരുമാനപരിധി ആറ് ലക്ഷമായി ഉയര്‍ത്തി ഉത്തരവിടുകയുമാണുണ്ടായത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ സമയംകണ്ടെത്തിയതിലൂടെ ചെറിയസമുദായങ്ങളോടുള്ള സര്‍ക്കാരിന്റെ ഉദാസീനമനോഭാവമായിരുന്നു വ്യക്തമായത്. മാത്രമല്ല ഇന്നും എട്ടാം പട്ടികയിലുള്‍പ്പെടുന്ന എല്ലാ സമുദായങ്ങള്‍ക്കും ഈ തുച്ഛമായ വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കാനും സര്‍ക്കാര്‍ തയാറായിട്ടുമില്ല. ഇതേപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വി.ആര്‍. ജോഷിയെ ചുമതലപ്പെടുത്തിയെങ്കിലും ഒരു തീരുമാനവും ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുമില്ല.
ഹയര്‍സെക്കന്ററി സ്‌കൂളിലും പ്രൊഫഷണല്‍ കോളേജുകളിലും വിദ്യാഭ്യാസ സംവരണം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കില്ലെന്ന് ഉത്തരവിറക്കിയ സര്‍ക്കാര്‍തന്നെ ഹൈക്കോടതിയെ അറിയിച്ച് ഈ വിഭാഗങ്ങളോട് യാതൊരുപ്രതിബന്ധതയും ഞങ്ങളില്‍ക്കില്ല എന്ന് തെളിയിക്കുകയുണ്ടായി. പെരുമ്പാവൂര്‍ സ്വദേശി അമ്മു ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലൂടെയായിരുന്നു ഈ കാപട്യം പുറത്തായത്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ എംസിഎ കോഴ്‌സില്‍ ഒഇസിയില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഫീസിളവ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച കേരള മണ്‍പാത്രനിര്‍മാണ സമുദായസഭ, കേരള പത്മശാലിയസംഘം, കേരള ഗണക കണിശ്ശ സഭ എന്നീ സമുദായ സംഘടനകളുടെ നേതാക്കള്‍ക്കെതിരെ കേസെടുത്തു.
1995 മുതല്‍ ലഭിച്ചുവരുന്നതും 23-05-2014-ലെ 10/2014/പിസവിവ നമ്പര്‍ ഉത്തരവുപ്രകാരം 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തിയതുമായ വിദ്യാഭ്യാസ സംവരണ ഉത്തരവ് നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കാഞ്ഞതായിരുന്നു ഇതിന് ആധാരം. ഉത്തരവിറക്കിയിട്ടും അത് നടപ്പാകാതെപോകുന്നത് ആത്മാര്‍ത്ഥതയില്ലായ്‌മകൊണ്ടുമാത്രമായിരുന്നു.
ഒഇസി ആനുകൂല്യത്തിന്റെ ഗുണഭോക്താക്കള്‍ ചെറിയ ഹിന്ദുസമുദായങ്ങളായതുകൊണ്ടാണ് ഈ അവഗണന തുടരാനായത്. 20 ലക്ഷത്തോളംവരുന്ന ജനസമൂഹത്തെയാണ് ഒഇസി ഉത്തരവിലൂടെ സര്‍ക്കാര്‍ പറ്റിച്ചത്. സംസ്ഥാന ബജറ്റില്‍ ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വകയിരുത്തിയത് വട്ടപ്പൂജ്യമായിരുന്നു!
ഹിന്ദുജനവിഭാഗങ്ങളെ ജാതിതിരിച്ച് മുന്നോക്ക-പിന്നോക്ക വിഭജനം നടത്തി തമ്മില്‍തല്ലിക്കാനും വേര്‍തിരിവുകള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണ് നിലവിലുള്ള സര്‍ക്കാര്‍ തുടര്‍ന്നത്. ഭരണകൂടം ജനങ്ങളെ മതേതര സമീപനത്തോടെ കാണാന്‍ തയാറാകാതെ ജാതിയിലെ ജനങ്ങളുടെ സംഖ്യനോക്കി പൊതുഅവധികള്‍ അനുവദിച്ചു. ദേവസ്വം നിയമനങ്ങളിലെ 18 ശതമാനം സംവരണവിഹിതം എടുത്തുകളഞ്ഞ് ഹിന്ദുന്യൂനപക്ഷ വിഭാഗങ്ങളെ അഹിന്ദുക്കളുടെ പട്ടികയിലുള്‍പ്പെടുത്തി.
സര്‍ക്കാര്‍ അവാര്‍ഡുകളും സ്ഥാനങ്ങളും ജാതി-മത പരിഗണനകള്‍ മുന്‍നിര്‍ത്തി വീതംവെച്ചു. തെരഞ്ഞെടുപ്പുപ്രഖ്യാപനത്തിന് തൊട്ടുമുന്‍പുമാത്രം ഓരോ ഹിന്ദു ജാതി-ഉപജാതി വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ആനുകൂല്യങ്ങളും സ്ഥാപനങ്ങളും അനുവദിച്ചതായി ഉത്തരവിറക്കുകയും പെരുമാറ്റച്ചട്ടത്തിന്റെ പേരുപറഞ്ഞ് അവ നടപ്പാക്കാനാവാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്ത് ഹിന്ദുവിരുദ്ധ സമീപനങ്ങള്‍ തുടര്‍ന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം വക ചരിത്രപ്രാധാന്യമുള്ള കല്‍മണ്ഡപങ്ങള്‍ അടിച്ചുതകര്‍ക്കാന്‍പോലും മതേതര ഭരണകര്‍ത്താക്കള്‍ക്ക് മടിയുണ്ടായില്ല.
സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ മാത്രമായിരുന്നു ഹിന്ദുന്യൂനപക്ഷ വിഭാഗങ്ങളുടെ ഇന്നലെവരെയുള്ള അതിജീവനത്തിനുള്ള ഏകാശ്രയം. എന്നാല്‍ ഭരണഘടനാവിരുദ്ധമായ ഉദ്യോഗ ഉപസംവരണവ്യവസ്ഥയുടെ ഇരകളാക്കി സര്‍ക്കാര്‍ ജോലികളില്‍നിന്നും അതിവേഗം ബഹുദൂരം തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇന്നീ വിഭാഗങ്ങള്‍. കമ്മ്യൂണല്‍ റൊട്ടേഷന്‍ പറഞ്ഞും ഉപസംവരണത്തിലൂടെയും സംഘടിത ജാതി-മത ശക്തികളുടെ പ്രതിനിധികള്‍ പിഎസ്‌സി അംഗങ്ങളായി കയറിക്കൂടി നിയമനങ്ങള്‍ അസാധുവാക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശചെയ്യേണ്ട അവസ്ഥപോലുമുണ്ടാക്കി. ഇങ്ങനെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ഹിന്ദുന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ബാലികേറാമലയാക്കി മാറ്റി അവരെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പൊതുവില്‍ ഒരു രാഷ്‌ട്രീയ പരിവര്‍ത്തനത്തിന്റെ അവസ്ഥ സംജാതമാക്കിയ പ്രസ്ഥാനമാണ് ഹിന്ദുന്യൂനപക്ഷ ഐക്യസഭ. എന്നാല്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളോടും രാഷ്‌ട്രവിരുദ്ധ ശക്തികളോടും അവിശുദ്ധ ബന്ധംനിലനിര്‍ത്തിപ്പോരുന്ന മാധ്യമങ്ങളും കക്ഷികളും ചെറിയ ഹിന്ദുസമൂഹങ്ങളേയും അവരുടെ നിലപാടുകളെയും അംഗീകരിക്കാതെ നമ്മുടെ നാടിനെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
സര്‍ക്കാര്‍ സാമുദായിക ലിസ്റ്റിലെ എട്ടാം പട്ടികയിലുള്‍പ്പെടുന്ന 68-ല്‍ പരം വരുന്ന ന്യൂനപക്ഷ ഹിന്ദുസമൂഹങ്ങളോടുള്ള സമീപനം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സംസ്ഥാന സെക്രട്ടേറിയേറ്റ് കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കെല്ലാം കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഭാരതീയ ജനതാപാര്‍ട്ടി ഒഴിച്ചുള്ള ഒരു കക്ഷിപോലും ഇത്തരമൊരു കത്തിനെ കാര്യമായെടുക്കാന്‍ തയാറായില്ല.
ചെറിയ ഹിന്ദുസമുദായങ്ങളെ അവഗണിച്ചതിലൂടെ നമ്മുടെ ജനാധിപത്യ വ്യവസ്ഥയെത്തന്നെ അപ്രസക്തമാക്കാനാണ് പ്രീണന-വിഭജന-അക്രമ രാഷ്‌ട്രീയത്തിന്റെ വ്യക്താക്കള്‍ ധൈര്യം കാട്ടിയത്. ഇതിലൂടെ നിലവിലുള്ള ഒത്തുതീര്‍പ്പ് അഴിമതി രാഷ്‌ട്രീയം അഭംഗുരം തുടരാനാണ് ഇക്കൂട്ടരുടെ പരിശ്രമം.
സാമൂഹ്യനീതി സ്വാഭാവികമായി സംഭവിക്കുന്നതല്ലെന്നും അതിനായി ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്നും തിരിച്ചറിഞ്ഞ് 2016 മെയ് 16-ന് നടക്കുന്ന 14-ാം നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കാന്‍ ഹിന്ദുന്യൂനപക്ഷ വിഭാഗങ്ങള്‍ തയാറെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
ബിജെപി-യെപോലെയുള്ള ഒരു ദേശീയ കക്ഷിയെ കേരളത്തിന്റെ രാഷ്‌ട്രീയഭൂമികയില്‍നിന്നും എന്നെന്നേക്കും ഒഴിവാക്കിനിര്‍ത്തണമെന്ന ചിലരുടെ വ്യാമോഹങ്ങള്‍ക്ക് പിന്‍തുണനല്‍കാനുളള ബാധ്യത ഹിന്ദുന്യൂനപക്ഷ സമൂഹങ്ങള്‍ക്കില്ല. ഒരു മാറ്റത്തിനും ഇതര രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പുനഃര്‍വിചിന്തനത്തിനുമുള്ള അവസരമൊരുക്കാനും ഹിന്ദുന്യൂനപക്ഷ ഐക്യസഭ സംസ്ഥാന കമ്മറ്റിയുടെ ഈ നിലപാടുകള്‍ സഹായകരമാകുമെന്ന് പ്രത്യാശിക്കുന്നു.
















