ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ അവശേഷിക്കുന്നത് തകര്‍ന്നടിയുന്ന വ്യവസായ ശാലകള്‍. ആരോഗ്യവകുപ്പിന്റെ അടുക്കളയെന്ന് വിശേഷിപ്പിക്കുന്ന കലവൂരിലെ കെഎസ്ഡിപിയും മലയാള ചലച്ചിത്രരംഗത്തെ അതികായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കുഞ്ചാക്കോയും ടിവിയുമായി ചേര്‍ന്ന് സ്വകാര്യ സംരംഭമായി പാതിരപ്പള്ളിയിലെ എക്‌സല്‍ ഗ്ലാസസും കോമളപുരത്ത് ബിര്‍ളയുടെ ഉടമസ്ഥതയില്‍ സ്പിന്നിങ് മില്ലും കലവൂരില്‍ തന്നെ മൊറാര്‍ജി കെമിക്കല്‍സും തുടങ്ങിയ ആധുനിക വ്യവസായ ശാലകള്‍ എല്ലാം തന്നെ ഭാര്‍ഗവീ നിലയങ്ങളായി മാറി കഴിഞ്ഞു. പ്രവര്‍ത്തിക്കുന്നവയാകട്ടെ ചത്തതിനൊക്കുമോ, ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ്.
പാതിരപ്പളളിയിലെ ഉദയാ സ്റ്റുഡിയോയോട് ചേര്‍ന്ന സ്ഥലത്ത് 1973-74 ല്‍ 1.10 കോടി രൂപ ചെലവിട്ടാണ് എക്‌സല്‍ ഗ്ലാസ് ഫാക്ടറി ആരംഭിച്ചത്. 50 ടണ്‍ ശേഷിയുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ച് ഉല്‍പാദനം തുടങ്ങി. 300 തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചു. ആയിരത്തോളം തൊഴിലാളികള്‍ക്ക് മറ്റ് അനുബന്ധ മേഖലകളിലും തൊഴില്‍ ലഭിച്ചു. പിന്നീട് കുഞ്ചാക്കോയുടെ മരണശേഷം മകന്‍ ബോബന്‍ ഫാക്ടറിയുടെ ചുമതലയേറ്റെടുത്തതോടെ കമ്പനിക്ക് നഷ്ടത്തിന്റെ കണക്കെ പറയാനുണ്ടായിരുന്നുളളൂ.
പൂട്ടലിന്റെ വക്കിലെത്തിയ ഫാക്ടറി എണ്‍പതുകളുടെ ആരംഭത്തില്‍ കെഎസ്‌ഐഡിസി ഏറ്റെടുത്തു. ഒന്നരവര്‍ഷത്തോളം കമ്പനി നടത്തിയ കെഎസ്‌ഐഡിസി ലാഭത്തിലാക്കിയശേഷം 1987ല്‍ സോമാനിയ ഗ്രൂപ്പിന് കൈമാറി. ഇവര്‍ ഏറ്റെടുത്തതോടെ കമ്പനിയുടെ ശനിദശ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ 29 വര്‍ഷത്തിനിടെ മൂന്നുതവണ സ്ഥാപനം അടച്ചുപൂട്ടി. ഓരോതവണയും സര്‍ക്കാരിന്റേയോ അര്‍ദ്ധസര്‍ക്കാരിന്റേയോ സാമ്പത്തിക സഹായത്തോടെ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുമെങ്കിലും അതിനും ദീര്‍ഘായുസുണ്ടായിരുന്നില്ല. ഉല്‍പാദനം നിര്‍ത്തിവച്ച ഫാക്ടറി എന്നന്നേയ്‌ക്കുമായി അടച്ച് മാനേജുമെന്റ് പിന്മാറി.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുറക്കാതെ വന്നതോടെ തൊഴിലാളികളും കുടുംബങ്ങളും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയിലായി.കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം അടഞ്ഞുകിടന്ന ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കാനോ തൊഴിലാളികള്‍ക്ക് നല്‍കേണ്ടതായ ആനുകൂല്യങ്ങള്‍ നല്‍കാനോ ബന്ധപ്പെട്ടവര്‍ തയാറായില്ല. ഇതോടെ 20 ഏക്കര്‍ വരുന്ന ഫാക്ടറിയുടെ വസ്തുവും അതില്‍ നില്‍ക്കുന്ന കെട്ടിടവും ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. ഗ്ലാസ് വ്യവസായത്തിന് കേരളത്തില്‍ അനന്തമായ സാധ്യത നിലവിലിരിക്കെ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന വ്യവസായ വകുപ്പിനും എംഎല്‍എയ്‌ക്കും കഴിഞ്ഞില്ല.
1974ല്‍ സംസ്ഥാനത്തെ ആശുപത്രികള്‍ക്കാവശ്യമായ ജീവന്‍രക്ഷാ മരുന്ന് ഉല്‍പാദിപ്പിക്കുന്നതിനായി ആരംഭിച്ചതായിരുന്നു കലവൂരിലെ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മാസ്യൂട്ടിക്കല്‍ എന്ന സ്ഥാപനം ക്യാപ്‌സ്യൂള്‍, ഇഞ്ചക്ഷന്‍, ലിക്യുഡ്, ഗുളികകള്‍ എന്നിവയായിരുന്നു ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നത്. 400 തൊഴിലാളികള്‍ ആരംഭഘടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ഇന്ന് വെറും 100 തൊഴിലാളികളായി ചുരുങ്ങി. സ്ഥാപനത്തോടനുബന്ധിച്ച് വൈറ്റമിന്‍ എ പ്ലാന്റ് സ്ഥാപിച്ചതോടുകൂടി കെഎസ്ഡിപിയുടെ തകര്‍ച്ചയ്‌ക്ക് തുടക്കമായി.
പിന്നീട് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഇവിടുത്തെ മരുന്നുകള്‍ക്ക് ഓര്‍ഡര്‍ ലഭ്യമാക്കാതെ കമ്മിഷന്‍ ലാക്കാക്കി സ്വകാര്യ മരുന്നുല്‍പ്പാദകര്‍ക്ക് നല്‍കാന്‍ തുടങ്ങിയതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. ഇന്ന് മതിയായ ഓര്‍ഡറുകളില്ലാത്തതിനാല്‍ അന്യ സംസ്ഥാന സര്‍ക്കാരുകളുടെ കാരുണ്യത്തിലാണ് കമ്പനി പ്രവര്‍ത്തിച്ചുവരുന്നത്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവവും രാഷ്‌ട്രീയമേലാളന്മാരുടെ കൈകടത്തലും സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്ക് വിലങ്ങുതടിയായി.
കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയപാതയോരത്തുതന്നെ ഉണ്ടായിരുന്ന രണ്ടേക്കര്‍സ്ഥലം ഹോംകോയ്‌ക്ക് തീറെഴുതി നല്‍കി. ഈ തുക ഉപയോഗിച്ച് വികസനപ്രവര്‍ത്തനം നടത്തുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി. സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് ആവശ്യമുളള മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ സുസജ്ജമായ സൗകര്യങ്ങളുണ്ടായിരുന്നിട്ടും അവ ഉപയോഗപ്പെടുത്താന്‍ വ്യവസായവകുപ്പിന്റെ കീഴിലുളള സ്ഥാപനത്തിന്റെ മേലധികാരികള്‍ക്ക് കഴിയുന്നില്ല.
1966ല്‍ കോമളപുരത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് ആരംഭിച്ച സ്ഥാപനത്തില്‍ നാനൂറോളം തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും നിരവധിപേര്‍ക്ക് മറ്റ് അനുബന്ധമേഖലകളിലും തൊഴില്‍ ലഭിച്ചിരുന്നു. ബിര്‍ളാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നെങ്കിലും പിന്നീടിത് വടക്കേ ഇന്ത്യയിലെ ഉത്തംഗ്രൂപ്പിന് കൈമാറിയതോടെയാണ് സ്ഥാപനത്തിന് ശനിദശ തുടങ്ങിയത്. സ്ഥാപനം ഇടയ്‌ക്കിടെ അടച്ചുപൂട്ടുന്നത് വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ടെക്‌സ്‌റൈല്‍സ് കോര്‍പ്പറേഷനു കൈമാറുകയായിരുന്നു.
എങ്കിലും ഉല്‍പാദനം നടത്താന്‍ ഇടതുവലതു സര്‍ക്കാരുകളുടെ അലംഭാവം മൂലം കഴിഞ്ഞില്ല. ഇപ്പോള്‍ വീണ്ടും ഉദ്ഘാടനം നടത്തി സ്ഥാപനം തുറന്നെങ്കിലും പലിശ ഇനത്തില്‍ കോടകളുടെ ബാദ്ധ്യതയിലേക്കാണ് സ്ഥാപനം നീങ്ങുന്നത്. ഇവിടുത്തെ മെഷീനുകളുടെ വാറണ്ടി കാലാവധി പോലും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് കഴിഞ്ഞു. ജനങ്ങളുടെ പണം ഇത്തരത്തില്‍ പാഴാക്കിയതിന് സ്ഥലം എംഎല്‍എയ്‌ക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ പങ്കാണുള്ളത്.
















